അവളുടെ കാൽ ചിലങ്കയുടെ താളം നാളെ ഇന്ത്യയുടെ ഹൃദയഭാഗത്ത് മുഴങ്ങും; റിപ്പബ്ലിക് ദിന പരേഡിലേക്ക് ഇതാ..കൊച്ചിയിൽ നിന്നൊരു പെൺകരുത്ത്; ഡൽഹിയിലെ കർത്തവ്യപഥത്തിൽ ചുവടുവെയ്ക്കാൻ അഭിരാമി പ്രദീപ്; കേരളത്തിന് ഇത് അഭിമാന നിമിഷം

Update: 2026-01-25 11:05 GMT

കൊച്ചി: നമ്മുടെ കൊച്ചിയുടെ അഭിമാനമായി മാറിയിരിക്കുകയാണ് നായരമ്പലം സ്വദേശിനി അഭിരാമി പ്രദീപ്. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ കര്‍ത്തവ്യപഥിൽ നടക്കുന്ന ദേശീയ പരേഡിൽ നൃത്തം അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പത്തംഗ സംഘത്തിൽ അഭിരാമിയും ഉൾപ്പെട്ടിരിക്കുന്നു. കർണാടകയിലെ അലയൻസ് യൂണിവേഴ്സിറ്റിയിൽ ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ അഭിരാമിക്ക് ഇത് തന്റെ കലാജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ്.

ചെറുപ്പം മുതലേ കലയോടും നൃത്തത്തോടും അഗാധമായ താല്പര്യം പുലർത്തിയിരുന്ന അഭിരാമി, സ്കൂൾ തലം മുതൽ തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ശാസ്ത്രീയ നൃത്ത രൂപങ്ങളായ ഭരതനാട്യത്തിന് പുറമെ, നങ്ങ്യാർകൂത്തിലും വൃന്ദവാദ്യ ഇനങ്ങളിലും അഭിരാമി അസാമാന്യമായ മികവ് പുലർത്തുന്നുണ്ട്. കലയോടുള്ള ഈ സമർപ്പണമാണ് ഇന്ന് രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായ റിപ്പബ്ലിക് ദിന പരേഡിൽ വരെ അഭിരാമിയെ എത്തിച്ചിരിക്കുന്നത്.

കർണാടകയിലെ അലയൻസ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കുന്ന പത്തംഗ വിദ്യാർത്ഥി സംഘത്തിന്റെ ഭാഗമായാണ് അഭിരാമി ഡൽഹിയിലേക്ക് യാത്രയാകുന്നത്. കഠിനമായ പരിശീലനത്തിനും നിരവധി ഘട്ടങ്ങളായുള്ള സ്ക്രീനിംഗിനും ശേഷമാണ് ഈ സംഘത്തെ തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ അണിനിരക്കുന്ന ഈ വേദിയിൽ കേരളത്തിൽ നിന്നുള്ള ഈ കൊച്ചു മിടുക്കി എത്തുന്നത് മലയാളികൾക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ്.

ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യവും സൈനിക കരുത്തും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന വേദി കൂടിയാണ് റിപ്പബ്ലിക് ദിന പരേഡ്. രാഷ്ട്രപതി അധ്യക്ഷത വഹിക്കുന്ന ഈ പ്രൗഢഗംഭീരമായ ചടങ്ങിൽ സൈനിക വ്യൂഹങ്ങൾക്കും വിവിധ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾക്കുമൊപ്പം സാംസ്കാരിക പ്രകടനങ്ങളും ശ്രദ്ധേയമാണ്. ഇന്ത്യയുടെ ഐക്യവും വൈവിധ്യവും വിളിച്ചോതുന്ന നൃത്തരൂപങ്ങളാണ് കര്‍ത്തവ്യപഥിൽ അരങ്ങേറുന്നത്. ഇത്രയും വലിയൊരു ജനക്കൂട്ടത്തിനും വിശിഷ്ടാതിഥികൾക്കും മുന്നിൽ തന്റെ കല അവതരിപ്പിക്കാൻ കഴിയുക എന്നത് ഏതൊരു കലാകാരിയെ സംബന്ധിച്ചും സ്വപ്നതുല്യമായ നേട്ടമാണ്.

നമ്മുടെ നാട്ടിലെ ഒരു സാധാരണ പെൺകുട്ടി തന്റെ കഴിവ് കൊണ്ട് ദേശീയ വേദിയിൽ എത്തുന്നത് കാണുമ്പോൾ അഭിരാമിയുടെ കുടുംബവും നായരമ്പലം നിവാസികളും വലിയ ആവേശത്തിലാണ്. പഠനത്തിനൊപ്പം തന്നെ കലയെ ഗൗരവമായി കൊണ്ടുനടക്കാൻ അഭിരാമി കാണിച്ച താല്പര്യത്തിന് കുടുംബം നൽകിയ പിന്തുണ വളരെ വലുതാണ്.

സംസ്ഥാനതല മത്സരങ്ങളിൽ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ അഭിരാമി, ഇപ്പോൾ ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്നതോടെ ഭാവിയിൽ കലാരംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നൃത്ത അധ്യാപകരും സുഹൃത്തുക്കളും.

അഭിരാമി പ്രദീപിന്റെ ഈ നേട്ടം വരാനിരിക്കുന്ന ഒരുപാട് കലാകാരന്മാർക്കും വിദ്യാർത്ഥികൾക്കും വലിയ പ്രചോദനമാണ്. കഠിനാധ്വാനവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ രാജ്യത്തിന്റെ നെറുകയിൽ എത്താൻ സാധിക്കുമെന്ന് അഭിരാമി തെളിയിച്ചിരിക്കുന്നു. ജനുവരി 26-ന് കര്‍ത്തവ്യപഥിൽ അഭിരാമി ചുവടുവെയ്ക്കുമ്പോൾ അത് കൊച്ചിയുടെയും കേരളത്തിന്റെയും കൂടി അഭിമാന നിമിഷമായി മാറും.

Tags:    

Similar News