തന്റെ വിവാഹത്തെ ലൗ ജിഹാദ് എന്ന് പറയുന്നത് ശരിയല്ല; വിവാഹം മതപരിവര്‍ത്തനമെന്നാണ് ഹിന്ദി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു; തനിക്ക് പ്രായപൂര്‍ത്തിയായതാണ്; വീട്ടില്‍ മറ്റൊരു വിവാഹം നിശ്ചയിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്; വിവാഹത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് മൊണാലിസ ഭോസ്‌ലെ

തന്റെ വിവാഹത്തെ ലൗ ജിഹാദ് എന്ന് പറയുന്നത് ശരിയല്ല

Update: 2026-03-12 09:09 GMT

തിരുവനന്തപുരം: തന്റെ വിവാഹത്തെ ലൗ ജിഹാദ് എന്ന് പറയുന്നത് ശരിയല്ലെന്ന് കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്ലെ. വീട്ടുകാരില്‍ നിന്ന് സംരക്ഷണം തേടി കേരളത്തിലെത്തി വിവാഹം കഴിച്ച ശേഷമാണ് മൊണലിസ പ്രതികരിച്ചത്. വിവാഹം മതപരിവര്‍ത്തനമെന്നാണ് ഹിന്ദി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ അങ്ങനെയൊന്നുമല്ല. തെറ്റായ പ്രചരണമാണ് നടക്കുന്നത്. സമൂഹത്തില്‍ എല്ലാവരും തുല്യരാണെന്നും മൊണാലിസ ഭോസ്ലെ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'തനിക്ക് പ്രായപൂര്‍ത്തിയായതാണ്. മോണാലിസ ഭോസ്ലെ എന്ന് തന്നെയാണ് ശരിയായ പേര്. വീട്ടില്‍ മറ്റൊരു വിവാഹം നിശ്ചയിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഏഴ് മാസങ്ങള്‍ക്ക് മുമ്പ് സിനിമ ഷൂട്ടിങ്ങിനിടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഇവിടെ വന്നതില്‍ സന്തോഷമുണ്ട്. അച്ഛന്‍ ഇവിടെയുണ്ടോ എന്നറിയില്ല. പക്ഷേ കല്യാണത്തില്‍ പങ്കെടുത്തില്ല. കെ സ്മാര്‍ട്ടിലൂടെ വിവാഹ സര്‍ട്ടിഫിക്കിറ്റ് ലഭിച്ചു. തിരിച്ച് പോകുന്നതിനെകുറിച്ച് നിലവില്‍ തീരുമാനിച്ചിട്ടില്ല. കേരളത്തില്‍ തന്നെ തുടര്‍ന്നാലോ എന്നാണ് വിചാരിക്കുന്നത്. എല്ലാവര്‍ക്കും നന്ദിയുണ്ട്,' മോണാലിസ പറഞ്ഞു.

പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ വീട്ടുകാരില്‍ നിന്നും സംരക്ഷണം തേടിയാണ് മൊണാലിസ കാമുകനോടൊപ്പം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ഒന്നര വര്‍ഷം മുമ്പാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി ഫര്‍ഹാനും ഫേസ്ബുക്ക് വഴി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് പൂവാറില്‍ സിനിമ ഷൂട്ടിങ്ങിനെത്തിയ മോണാലിസയുമായി ഫര്‍ഹാന്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തുകയായിരുന്നു. തന്റെ അച്ഛന്‍ മറ്റൊരു വിവാഹം ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍ ഇതരമതസ്ഥനായ ഫര്‍ഹാനൊപ്പം ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം പോലീസിനോട് വെളിപ്പെടുത്തി.

രാജ്യത്തെ പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് സുരക്ഷിതമായ ഇടമെന്ന നിലയില്‍ കേരളത്തില്‍ അഭയം തേടിയതെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് മൊണാലിസയുടെ പിതാവ് ജയ് സിങ് ഭോസ്ലയെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും 18 വയസ് പൂര്‍ത്തിയായ സാഹചര്യത്തില്‍ സ്വന്തം ഇഷ്ടപ്രകാരം ആരെ വിവാഹം കഴിക്കണമെന്നും ആര്‍ക്കൊപ്പം ജീവിക്കണമെന്നും തീരുമാനിക്കാനുള്ള നിയമപരമായ അവകാശം മൊണാലിസയ്ക്കുണ്ടെന്നും പൊലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി.

പൊലീസ് സുരക്ഷാ സംവിധാനങ്ങളോടെ അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം തുടങ്ങി പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇന്നലെ രാവിലെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഇവര്‍ വിവാഹത്തിനു കുടുംബം തടസം നില്‍ക്കുന്നുവെന്നു പരാതിപ്പെട്ടിരുന്നു. പരാതി നല്‍കിയ ശേഷം ഇവര്‍ കൊച്ചിയിലേക്കു മടങ്ങിയെന്ന തരത്തിലാണു വാര്‍ത്ത വന്നത്. പിന്നീടാണു തിരുവനന്തപുരത്തു തന്നെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്നു നാലു ദിവസമായി സിനിമാ ഷൂട്ടിങ്ങിനായി ഇവര്‍ പൂവാറില്‍ ഉണ്ടായിരുന്നു. മൊണാലിസ പിതാവിനൊപ്പം ജയകുമാര്‍ എന്ന ആളിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയാണ് മൊണാലിസയും സുഹൃത്തൃം തമ്പാനൂര്‍ സ്റ്റേഷനിലെത്തി വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ചത്. തുടര്‍ന്ന് ജയകുമാറിനെ വിവരം അറിയിക്കുകയും അദ്ദേഹം ഇടപെട്ട് ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയുമായിരുന്നു.

വിവാഹശേഷം മൊണാലിസയും ഫര്‍മാന്‍ ഖാനും എം.വി.ഗോവിന്ദന്റെയും വി.ശിവന്‍കുട്ടിയുടെയും കാല്‍ തൊട്ടു വന്ദിച്ച് അനുഗ്രഹം തേടി. തുടര്‍ന്ന് വധൂവരന്മാര്‍ക്ക് നേതാക്കള്‍ ബൊക്കെ നല്‍കി.വിവാഹത്തിന് മൊണാലിസയുടെ പിതാവ് എതിരായിരുന്നതു കൊണ്ടാണു കേരളത്തില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നു മുഹമ്മദ് ഫര്‍മാന്‍ പറഞ്ഞു. കുറച്ചുനാളുകള്‍ കേരളത്തില്‍ തന്നെ തുടരാനാണ് ആലോചിക്കുന്നതെന്നും ഫര്‍മാന്‍ പറഞ്ഞു.

താനും സിനിമാ നടന്‍ ആണെന്നും ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് പ്രണയം മൊട്ടിട്ടതെന്നും ഫര്‍മാന്‍ പറഞ്ഞു. മൊണാലിസയാണ് ആദ്യം പ്രണയം അറിയിച്ചത്. ആദ്യം എതിര്‍ത്തു. പിന്നീടാണ് പ്രണയത്തിലാകുന്നതെന്നും ഫര്‍മാന്‍ പറഞ്ഞു. കേരളം അതീവസുന്ദരമാണെന്നും വലിയ പിന്തുണയാണ് ഇവിടുത്തെ ആളുകള്‍ നല്‍കുന്നതെന്നും മൊണാലിസ പ്രതികരിച്ചു. ഗ്രാമത്തില്‍ ഒരാളെ വിവാഹം കഴിക്കാനാണ് കുടുംബം നിര്‍ദേശിച്ചത്. അത് ഇഷ്ടമല്ലാതിരുന്നതുകൊണ്ടാണ് പറ്റില്ലെന്ന് പറഞ്ഞതെന്നും മൊണാലിസ പറഞ്ഞു.

ജയകുമാറിന്റെ ബന്ധു പ്രവര്‍ത്തിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയാണ് മൊണാലിസയും പിതാവും ഇവിടെ എത്തിയിരുന്നത്. ഇന്നു മൊണാലിസയുടെ പിതാവിനെ പൊലീസ് വിളിച്ചുവരുത്തി ഇവര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞിരുന്നു. എന്നാല്‍ സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയായ മൊണാലിസയെ സുഹൃത്തിനൊപ്പം വിടുകയായും വിവാഹത്തിന് സഹായം ചെയ്യുകയുമായിരുന്നു.

Tags:    

Similar News