ജഡ്ജിയുടെ കാര്‍ നമ്പറില്‍ തുടക്കം; എന്റോള്‍മെന്റ് ഹാളില്‍ നിന്നുള്ള ഏരീയല്‍ ഷോട്ട്; സ്ലോ മോഷനിലെ നടപ്പ്; റീല്‍ ചിത്രീകരണത്തില്‍ നിറയുന്നത് പ്ലാനിംഗ്; പരസ്യ ചിത്രത്തിന് ജ്യുഡീഷ്യല്‍ ചിഹ്നങ്ങളെ ദുരുപയോഗപ്പെടുത്തി; വിവാദത്തിലായത് ചാവക്കാട് മുതുവട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഫായിസ്; ആ യുവ അഭിഭാഷകന് ഇനി എന്ത് സംഭവിക്കും?

Update: 2025-06-05 01:27 GMT

കൊച്ചി: അഭിഭാഷകനായി എന്റോള്‍ ചെയ്തതിന്റെ റീല്‍ വൈറലാക്കാന്‍ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യം തന്നെ ഷൂട്ടുചെയ്ത് ഉപയോഗിച്ച യുവ അഭിഭാഷകനെതിരെ നടപടി തുടങ്ങുമ്പോള്‍ ഉയര്‍ത്തി പിടിക്കുന്നത് അഭിഭാഷകര്‍ക്ക് വേണ്ട അച്ചടക്കത്തിന്റെ പ്രസക്തി.

റീല്‍ വൈറലായതിനുപിന്നാലെ അച്ചടക്കലംഘനത്തിന് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നുകാട്ടി കേരള ബാര്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കി. അഡ്വക്കേറ്റ് ആക്ട് വകുപ്പ് 35 പ്രകാരം നല്‍കിയ നോട്ടീസില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ പ്രാക്ടീസ് ചെയ്യുന്നതു പോലും വിലക്കാം. അഭിഭാഷകന്റെ പ്രവൃത്തി നീതിന്യായസംവിധാനത്തിന്റെ അന്തസ്സിന് കളങ്കമേല്‍പ്പിക്കുന്നതാണെന്നുകാട്ടിയാണ് നോട്ടീസ്.

ഞായറാഴ്ചയാണ് തൃശ്ശൂര്‍ ചാവക്കാട് സ്വദേശി മുഹമ്മദ് ഫായിസ് ഹൈക്കോടതിയില്‍നടന്ന ചടങ്ങില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്. ഇതിനിടയിലാണ് റീലിനായുള്ള ഷൂട്ടും നടത്തിയത്. ജഡ്ജിയുടെ കാറിന്റെ മുന്‍വശം കാണിച്ചു തുടങ്ങുന്ന വീഡിയോയില്‍ ഹൈക്കോടതി കെട്ടിടവും എന്റോള്‍മെന്റ് ചടങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 സെക്കന്‍ഡ് റീല്‍ ബുധനാഴ്ച വ്യാപകമായി പ്രചരിച്ചു. വ്യക്തമായ പദ്ധതിയോടെയാണ് റീല്‍ ചിത്രീകരിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തീര്‍ത്തും പ്രൊഫഷണലായിരുന്നു റീല്‍. ഇതിനിടെയാണ് അപ്രതീക്ഷിത നടപടി വരുന്നത്.

ചാവക്കാട് മുതുവട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഫായിസ് ആണ് എന്റോള്‍മെന്റ് ദിനത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ വാഹനമുപയോഗിച്ച് റീല്‍ ചിത്രീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ മുഹമ്മദ് ഫായിസ് പങ്കുവച്ച വീഡിയോയില്‍ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനവും ചിത്രീകരിച്ചിട്ടുണ്ട്. ഇത് നീതിന്യായവകുപ്പിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണ് എന്ന് ബാര്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ജൂണ്‍ 1ന് ആയിരുന്നു മുഹമ്മദ് ഫായിസ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. അന്നേ ദിവസം ചിത്രീകരിച്ച 30 സെക്കന്റ് വരുന്ന റീല്‍ ആരംഭിക്കുന്നത് ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനം കാണിച്ചുകൊണ്ടാണ്. ഇതുകൂടാതെ ഹൈക്കോടതിയുടെ അകത്ത് നിന്നുള്ള രംഗങ്ങളും റീലില്‍ ഉണ്ട്. പരസ്യ താല്‍പ്പര്യത്തോടെയുള്ള റീല്‍ ചിത്രീകരണത്തില്‍ ജഡ്ജിയുടെ വാഹനം അടക്കം ദുരുപയോഗപ്പെടുത്തിയത് നീതിന്യായ വ്യവസ്ഥയോടുള്ള അനാദരവാണെന്നാണ് വിലയിരുത്തല്‍.

വിഷയത്തില്‍ അഭിഭാഷകന്‍ മാപ്പപേക്ഷ നല്‍കുമെന്നാണ് സൂചന. ഇത്തരത്തിലെ ആ്ദ്യ സംഭവമാണ് ഇത്. അതുകൊണ്ട് തന്നെ യുവ അഭിഭാഷകനെതിരെ കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

ചാവക്കാട് മുതുവട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഫായിസ്, ബാര്‍ കൗണ്‍സില്‍

Similar News