വെറും 18 ദിവസത്തിനുള്ളില്‍ അമ്മയെയും അച്ഛനെയും ദാരുണമായി നഷ്ടമായ നാലും എട്ടും വയസുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങള്‍; ഭാര്യയുടെ ചിതാഭസ്മവുമായി നാട്ടിലെത്തിയ ലണ്ടനിലെ അര്‍ജുന്‍ പട്ടോളിയയും വിമാനദുരന്തത്തില്‍ ഓര്‍മ്മയായി; മനസാക്ഷി മരിക്കാത്ത മനുഷ്യര്‍ ഒന്നിച്ചപ്പോള്‍ ഒരൊറ്റ ദിവസം കൊണ്ട് കുട്ടികള്‍ക്കായി മൂന്നുകോടിയോളം രൂപയെന്ന കൂറ്റന്‍ സംഖ്യ

കുട്ടികള്‍ക്കായി മൂന്നുകോടിയോളം രൂപയെന്ന കൂറ്റന്‍ സംഖ്യ

Update: 2025-06-14 04:58 GMT

ലണ്ടന്‍: വെറും 18 ദിവസത്തിനുള്ളില്‍ അച്ഛന്റെയും അമ്മയുടെയും സ്‌നേഹത്തണല്‍ ഇല്ലാതായപ്പോള്‍ തികച്ചും അനാഥരായി മാറിയത് നാലും എട്ടും വയസുള്ള രണ്ടു പെണ്മക്കളാണ്. യുകെയില്‍ 18 ദിവസം മുന്‍പ് അമ്മ ഭാരതി പട്ടോളിയ കാന്‍സര്‍ ബാധിതയായി മരിക്കുമ്പോള്‍ ഇരു പെണ്‍കുഞ്ഞുങ്ങള്‍ക്കും താങ്ങായി അച്ഛന്‍ അര്‍ജുന്‍ പട്ടോളിയ കൂടെയുണ്ടായിരുന്നു. എന്നാല്‍ ഭാര്യയുടെ അന്ത്യാഭിലാഷം സഫലമാക്കാന്‍ ചിതാഭസ്മവുമായി നര്‍മദാ നദിയില്‍ അന്ത്യ കര്‍മങ്ങള്‍ ചെയ്യാന്‍ എത്തിയ അര്‍ജുനെയും കാത്തിരുന്നത് മരണം തന്നെയാണ്.

വിധി ചിലപ്പോള്‍ അതിന്റെ ക്രൂരത ആര്‍ക്കും വിശ്വസിക്കാനാകാത്ത വിധത്തില്‍ നടപ്പിലാക്കുമ്പോള്‍ നിസഹായരായ കാഴ്ചക്കാരയി നില്‍ക്കാന്‍ മാത്രമേ സാധാരണ ജനത്തിനാകൂ. തന്നെ കാത്തിരിക്കുന്ന പെണ്‍കുട്ടികളുടെ അരികിലേക്ക് ഓടിയെത്താന്‍ അര്‍ജുന്‍ ഒരു ദിവസം പോലും നാട്ടില്‍ പ്രിയപെട്ടവര്‍ക്കരികില്‍ നില്‍ക്കാതെ തിരക്കിട്ടു ലണ്ടനിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറായാണ് തകര്‍ന്നു വീണ എ ഐ 171 വിമാനത്തില്‍ കയറിയത്.

എന്നാല്‍ റണ്‍വേയില്‍ നിന്നും പൊങ്ങിയ വിമാനം നേരെ താഴേക്ക് പതിക്കുമ്പോള്‍ അഗ്‌നിക്കിരയായ യാത്രക്കാര്‍ക്ക് ഒപ്പം അര്‍ജുന്‍ പട്ടോളിയായും ഉണ്ടെന്ന വാര്‍ത്ത ഒരു തരത്തിലും വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു പ്രിയപ്പെട്ടവര്‍ക്ക്. കാരണം വെറും ദിവസങ്ങളുടെ അന്തരത്തില്‍ ഒരേ വീട്ടിലേക്ക് ഒരിക്കലും മറക്കാനാകാത്ത രണ്ടു ദുരന്തങ്ങള്‍ എത്തുക, അതിലൂടെ രണ്ടു കുഞ്ഞുങ്ങള്‍ അനാഥരായി മാറുക എന്നതൊക്കെ അത്ര സ്വാഭാവികമായ കാര്യങ്ങളല്ല.

ഓരോ മരണവും ആരെയെങ്കിലും ഒക്കെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ഒക്കെ ചെയ്യുമെങ്കിലും ഒരു മരണത്തിലൂടെ കുട്ടികള്‍ അനാഥരാക്കപ്പെട്ടാല്‍ അതിലും വലിയ വേദന വേറെയില്ല. അതും കൊച്ചു കുട്ടികള്‍ കൂടെയാണെങ്കില്‍ വേദനയുടെ ആഴവും ഏറെ വലുതായിരിക്കും. അതിനാലാണ് അര്‍ജുന്റെ മരണ വാര്‍ത്ത ലണ്ടനില്‍ കുടുംബത്തിന് പ്രിയപ്പെട്ടവരെ തേടി എത്തിയപ്പോഴേക്കും നൊടിയിടയില്‍ കുട്ടികള്‍ക്കായി ഇനിയെന്ത് ചെയ്യാനാകും എന്ന ചിന്തയുണര്‍ന്നത്.

ഇതോടെ പ്രിയപ്പെട്ടവര്‍ ചേര്‍ന്ന് ഉടന്‍ ആരംഭിച്ച ഫണ്ട് റൈസിംഗ് പേജില്‍ അഭൂതപൂര്‍വമായ വിധത്തിലാണ് പണം സഹായമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച അപ്പീലില്‍ രാത്രി ആയപ്പോഴേക്കും രണ്ടു കോടി എണ്‍പതിനായിത്തോളം രൂപ (240981 പൗണ്ട്) എത്തിക്കഴിഞ്ഞിരുന്നു. ആദ്യം മൂന്നു ലക്ഷം പൗണ്ടാണ് ഈ അപ്പീലില്‍ ലക്ഷ്യം ഇട്ടിരുന്നതെങ്കിലും പിന്നീടത് അഞ്ചു ലക്ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. പ്രധാനമായും ഇന്ത്യന്‍ വംശജരാണ് അപ്പീലില്‍ പണം നല്‍കുന്നത് എങ്കിലും ദേശീയ മാധ്യമങ്ങളില്‍ ഒക്കെ വലിയ വാര്‍ത്ത ആയതോടെ ഒട്ടേറെ ബ്രിട്ടീഷുകാരും അപ്പീലിന്റെ ഭാഗമാകുകയാണ്.

ഇതിനകം 4000ത്തിലേറെ പേരാണ് ഈ അപ്പീലിലേക്ക് പണം നല്‍കിയിരിക്കുന്നത്. ആദ്യ തുക 2000 പൗണ്ട് എത്തിയപ്പോള്‍ പേര് വെളിപ്പെടുത്താതെ ഒരാള്‍ നല്‍കിയത് 5000 പൗണ്ടാണ്. ഇത്തരത്തില്‍ ചെറുതും വലുതുമായ ഒട്ടേറെ പേരുടെ സംഭാവനയാണ് അപ്പീല്‍ വലിയ തുകയിലേക്ക് ഉയര്‍ത്താന്‍ കാരണമായത്. സോഷ്യല്‍ മീഡിയ വഴിയൊക്കെ ഒട്ടേറ ആളുകള്‍ അപ്പീല്‍ പ്രചരിപ്പിക്കാന്‍ രംഗത്തുള്ളതിനാല്‍ ഇന്ന് തന്നെ ടാര്‍ജറ്റ് ചെയ്ത തുകയിലേക്ക് അപ്പീല്‍ ഉയരും എന്നാണ് കണക്കാക്കുന്നത്.

ഹൈന്ദവ ആചാര പ്രകാരം ഏറ്റവും അടുത്ത നാളില്‍ തന്നെ ചിതാഭസ്മം നിമഞ്ജനം ചെയ്യണം എന്ന വിശ്വാസം ഉള്ളതിനാല്‍ കൂടിയാണ് അര്‍ജുന്‍ കുട്ടികളെ പോലും കൂട്ടാതെ ഒറ്റയ്ക്ക് യാത്രയായത്. കുട്ടികള്‍ ഇരുവരെയും ലണ്ടനിലെ അടുത്ത ബന്ധുക്കളെ ഏല്‍പിച്ചായിരുന്നു ആ യാത്ര. അഹമ്മദാബാദില്‍ നിന്നും 150 മൈല്‍ അകലെയുള്ള ഗ്രാമത്തില്‍ എത്തിയാണ് അര്‍ജുന്‍ കാത്തിരുന്ന പ്രിയപ്പെട്ടവര്‍ക്ക് ഭാരതിയുടെ ചിതാഭസമം നിമഞ്ജനം ചെയ്യാന്‍ അവസരം ഒരുക്കിയത്. ചടങ്ങുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഏറ്റവും വേഗത്തില്‍ മക്കളുടെ അടുത്തേക്ക് എത്താന്‍ വെമ്പല്‍ കൊള്ളുക ആയിരുന്നു സ്‌നേഹനിധിയായ ആ പിതാവ്.

എന്നാല്‍ ആ യാത്ര മുഴുമിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയപ്പോള്‍ അച്ഛന്റെയും അമ്മയുടെയും വിയോഗം ഉള്‍ക്കൊള്ളാന്‍ പോലും പ്രായവും പക്വതയും ഇല്ലാത്ത കുഞ്ഞുങ്ങളെ എങ്ങനെ ഈ ദയനീയത പറഞ്ഞു മനസിലാക്കും എന്ന പ്രയാസമാണ് ഇപ്പോള്‍ അവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന ബന്ധുക്കള്‍.

ഓണ്‍ലൈനില്‍ എത്തുന്ന പണം കുഞ്ഞുങ്ങളുടെ ഭാവിക്കായി ഉപയോഗിക്കാനാകും വിധം ഒരു ട്രസ്റ്റിന്റെ കീഴിലാക്കാനാണ് തീരുമാനം. കുഞ്ഞുങ്ങള്‍ക്ക് എപ്പോള്‍ പണം ആവശ്യമായി വരുന്നുവോ അപ്പോള്‍ അതെടുത്ത് ഉപയോഗിക്കാനാകും വിധമാകും അതിന്റെ സംരക്ഷണം.

Similar News