ഇനിയും തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം; രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎന്‍എ സാമ്പിള്‍ നല്‍കണമെന്ന് നിര്‍ദ്ദേശം; തിരിച്ചറിയാനുള്ളത് എട്ട് പേരുടെ മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു; ഇതിനകം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത് 232 മൃതദേഹങ്ങള്‍

ഇനിയും തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം

Update: 2025-06-22 06:12 GMT

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെതടക്കം എട്ട് പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനാട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടു. രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎന്‍എ സാമ്പിള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഡിഎന്‍എ മാച്ച് ചെയ്യാതെ മൃതദേഹങ്ങള്‍ വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനാപകടത്തില്‍ മരിച്ച എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. അതേ സമയം വിമാനാപകടത്തില്‍ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു. ഇതിനകം 232 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

രണ്ടാമത്തെ ഡിഎന്‍എ പരിശോധനയിലൂടെ കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ 247 പേരില്‍ 238 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നവരാണ്. മറ്റ് 9 പേര്‍ വിമാനം തകര്‍ന്നു വീണ സ്ഥലത്തുണ്ടായിരുന്നവരാണ്.

രഞ്ജിതയുടെ സഹോദരന്‍ രതീഷും അമ്മാവന്‍ ഉണ്ണികൃഷ്ണനും നടപടിക്രമങ്ങള്‍ക്കായി അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത. സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് രഞ്ജിതയെ തേടി ദുരന്തം എത്തിയത്.

ജൂണ്‍ 12നാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ടത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തില്‍ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേര്‍ പോര്‍ച്ചുഗീസ് പൗരന്മാരും ഒരാള്‍ കനേഡിയന്‍ പൗരനുമായിരുന്നു.

ബിജെ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസ്സിലും പിജി വിദ്യാര്‍ത്ഥികളും സ്പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകര്‍ന്നുവീണത്. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും സാധാരണക്കാരും അപകടത്തില്‍ മരിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തില്‍ മരിച്ചിരുന്നു. മൊത്തം മരണസംഖ്യ എത്രയെന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം കഴിയുമ്പോഴും അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള തെളിവുകള്‍ വിമാനഭാഗങ്ങളുടെ പരിശോധനയില്‍ നിന്ന് ലഭിച്ചില്ലെന്നാണ് വിവരം. വിമാന ദുരന്തത്തില്‍ ഇന്ധന മലിനീകരണ സാധ്യതയും പരിശോധിക്കുകയാണ്.

അപകടത്തില്‍ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളുടെ സുരക്ഷ കര്‍ശനമാക്കാന്‍ പുതിയ കരട് സര്‍ക്കാര്‍ പുറത്തിറക്കി. വിമാനത്താവളങ്ങളുടെ ചുറ്റും നിശ്ചിത പരിധിക്കകത്തുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും, അപകടമായി നില്‍ക്കുന്ന മരങ്ങളും മുറിക്കും.. വിമാനത്താവളത്തിന് തടസ്സമാകുന്ന നിര്‍മിതികള്‍ ഉള്‍പ്പെടെ നീക്കം ചെയ്യുന്ന നിലയില്‍ വ്യവസ്ഥകള്‍ പൊളിച്ചെഴുതാണ് പുതിയ കരട്.നാല് അന്താരാഷ്ടര സര്‍വീസുകള്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യയുടെ 8 സര്‍വീസുകളാണ് റദ്ദാക്കിയത്. അന്താരാഷ്ട്ര സര്‍വീസുകളായ ദുബായ് ചെന്നൈ, ഡല്‍ഹി മെല്‍ബണ്‍, മെല്‍ബണ്‍ ഡല്‍ഹി, ദുബായ് ഹൈദരാബാദ്,. ആഭ്യന്തര സര്‍വീസുകളായ പുനെ ഡല്‍ഹി, അഹമ്മദാബാദ് ഡല്‍ഹി, ഹൈദരാബാദ് മുംബൈ, ചെന്നൈ മുംബൈ എന്നിവയാണ് റദ്ദാക്കിയത്.

ഡിഎന്‍എ പരിശോധന

ഓരോ മനുഷ്യകോശത്തിലും കാണപ്പെടുന്ന തനതായ ജനിതക കോഡ് ആണ് ഡിഎന്‍എ. ശരീരത്തിലെ ഏതെങ്കിലും കോശം, അസ്തി, പല്ല് എന്നിവയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുക്കാന്‍ കഴിയും. വന്‍ സ്‌ഫോടനങ്ങളോ അല്ലെങ്കില്‍ ഉയര്‍ന്ന താപമുള്ള സ്ഥലങ്ങളിലോ പോലും ഇത് സാധ്യമാണ്. ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ അപകടസ്ഥലത്ത് നിന്ന് ഈ സാമ്പിളുകള്‍ ശേഖരിക്കും. തുടര്‍ന്ന്, മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ നല്‍കുന്ന റെഫറന്‍സ് ഡിഎന്‍എയുമായോ വ്യക്തിഗത വസ്തുക്കളായ ടൂത്ത് ബ്രഷുകള്‍, ചീപ്പുകള്‍, പഴയ മെഡിക്കല്‍ രേഖകള്‍ എന്നിവയിയുമായോ അവ താരതമ്യം ചെയ്യും. ഡിഎന്‍എ പ്രൊഫൈലിംഗ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന മാര്‍?ഗമാണ് ഡിഎന്‍എ പ്രൊഫൈലിംഗ്. കൂടാതെ, ഔദ്യോഗിക രേഖകള്‍ക്കും നിയമപരവും ഇന്‍ഷുറന്‍സ് പരിരക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കും അത്യാവശ്യമായ മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കുമെല്ലാം സമര്‍പ്പിക്കാനാകുന്ന ആധികാരിക രേഖയാണിത്.

Tags:    

Similar News