മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സ്ഥാപനത്തിലെ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കാന്‍ അവസരം; തെരഞ്ഞെടുപ്പു അടുത്തു നില്‍ക്കവേ കാന്തപുരം വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം

മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

Update: 2026-03-05 11:30 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തില്‍ കാന്തപുരം എ പി വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ നിര്‍ണായക തീരുമാനവുമായി സിപിഎം നീക്കം. ഇതിന്റെ ഭാഗമായി സുപ്രധാന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടു. മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളജാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്.

വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. കാലങ്ങളായുള്ള ആവശ്യമാണ് കോളജിന് എയ്ഡഡ് പദവി നല്‍കുകയെന്നത്. ഇതുപ്രകാരം, സ്ഥാപനത്തിലെ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കേണ്ടിവരും. സ്ഥാപനത്തിന്റെ നടത്തിപ്പ് മര്‍കസിന്റെയും കീഴില്‍ത്തന്നെ ആയിരിക്കുകയും ചെയ്യും.

എയ്ഡഡ് പദവി നല്‍കുന്നതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയാണ് വഹിക്കേണ്ടിവരിക. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എയ്ഡഡ് പദവി നല്‍കുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ വ്യക്തമാണ്. എന്നാല്‍, കാന്തപുരവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബന്ധമുള്ളതിനാല്‍ തന്നെ എതിര്‍പ്പുയരാന്‍ സാധ്യതയില്ല.

കോഴിക്കോട് നോളജ് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജ്, കേരളത്തിലെ ആദ്യത്തെ യുനാനി മെഡിക്കല്‍ കോളജാണ്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ഈ സ്ഥാപനത്തിന്റെ എം.ഡി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയും, പ്രിന്‍സിപ്പാള്‍ ഡോ. മുജീബ് യു.വുമാണ്. ബി.യു.എം.എസ് (BUMS) കോഴ്‌സ് നല്‍കുന്ന ഈ കോളേജ് കെയുഎച്എസ് (KUHS) അഫിലിയേഷനോടും ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടും കൂടിയാണ് പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്തെ ഏക യുനാനി മെഡിക്കല്‍ കോളേജാണിത്. യുനാനി കോളേജുകളില്‍ മികച്ച പ്രകടനമാണ് ഈ കോളേജ് നടത്തുന്നതും. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫ് ഇന്ത്യയുടെ 2025- 26 വാര്‍ഷിക റേറ്റിംഗില്‍ എ ഗ്രേഡോടെ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനം നേടിയത് മര്‍കസ് യുനാനി മെഡി. കോളേജായിരുന്നു. മെഡിക്കല്‍ അസ്സെസ്മെന്റ് ആന്‍ഡ് റേറ്റിംഗ് ബോര്‍ഡ് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസി (എം.എ.ആര്‍.ബി.ഐ.എസ് എം)ന്റെയും നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസി (എന്‍.സി.ഐ.എസ്.എം) ന്റെയും സഹകരണത്തോടെയാണ് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ക്യു.സി.ഐ) റേറ്റിംഗ് നടത്തിയത്. ര

ാജ്യത്തെ ആയുര്‍വേദ, യോഗ, യൂനാനി, സിദ്ധ, ഹോമിയോ, നാച്ചുറോപതി മെഡിക്കല്‍ കോളജുകള്‍ക്കാണ് ക്യു സി ഐ റേറ്റിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ രാജ്യത്തെ 55 യുനാനി മെഡിക്കല്‍ കോളജുകളില്‍ നിന്നാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് മൂന്നാം സ്ഥാനം നേടിയത്.

Tags:    

Similar News