'ആദ്യ ദിനം പൃഥ്വിരാജിനെ അഭിനന്ദിച്ച് ലൈവ്; പിറ്റെ ദിവസം ഓന്തിനെയൂം നാണിപ്പിക്കുന്ന വിധത്തില്‍ നിറം മാറിയ ആള്‍; സിനിമയെയും സംവിധായകനെയും വിമര്‍ശിച്ചത് വെറും പബ്ലിസിറ്റിക്ക് വേണ്ടി; ഇയാള്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാന്‍ മാത്രം വിഡ്ഢികള്‍ ആണോ കേരളത്തിലെ ജനങ്ങള്‍?'; മേജര്‍ രവിക്കെതിരെ വിമര്‍ശനവുമായി മോഹന്‍ലാല്‍ ഫാന്‍സ്

Update: 2025-03-31 10:21 GMT

കൊച്ചി: മോഹന്‍ലാല്‍ ആരാധക കൂട്ടായ്മയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി സംവിധായകന്‍ മേജര്‍ രവി. ആദ്യം പൃഥ്വിരാജിനെ പ്രശംസിച്ച ശേഷമുണ്ടായ നിലപാട് മാറ്റം ആശയകുഴപ്പം സൃഷ്ടിച്ചതായി ഓള്‍ കേരളാ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയ അവര്‍, ഓരോ സാഹചര്യമനുസരിച്ച് നിലപാട് മാറ്റുന്ന രവിയുടെ പ്രവൃത്തിയെ 'ഓന്തിനെ നാണിപ്പിക്കുന്നതുപോലെയാണെന്ന്' പരിഹസിച്ചു.

അണിയറ പ്രവര്‍ത്തകര്‍ തമ്മില്‍ അനാവശ്യമായ തര്‍ക്കങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതായി ആരോപിച്ച ആരാധകര്‍, മോഹന്‍ലാലിന്റെ അഭിപ്രായമായി അത്തരത്തിലുള്ള വ്യക്തിഗത നിലപാടുകള്‍ കണക്കാക്കരുതെന്നും ആവശ്യപ്പെട്ടു. ഇയാള്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാന്‍ മാത്രം വിഡ്ഢികള്‍ ആണ് കേരളത്തിലെ ജനങ്ങള്‍ എന്ന് വിശ്വസിക്കുന്നില്ല. ഇതുപോലെ ഉള്ള സ്വലാഭം ലക്ഷ്യം വച്ച് കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളുടെ സ്വരം ലാലേട്ടന്റെ സ്വരമായി കണക്കാക്കാതിരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Full View

നമസ്‌കാരം, ഏറെ കാലത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ തിരശീലയിലേക്ക് എത്തിയ ചിത്രമാണ് എല്‍2: എമ്പുരാന്‍... ചിത്രം റിലീസ് ചെയ്തത് മുതല്‍ വിവാദങ്ങള്‍ക്കും തിരി കൊളുത്തി. മലയാളക്കര ഇന്ന് വരെ കാണാത്ത രീതിയില്‍ ചിത്രം തരംഗം സൃഷ്ടിച്ച സമയത്ത് രാപകല്‍ സിനിമക്ക് ഒപ്പം നിന്ന ഫാന്‍സ് അടക്കം ഉള്ള സിനിമാ പ്രവര്‍ത്തകര്‍ക്കും സിനിമ സ്‌നേഹികള്‍ക്കും പ്രഹരം എന്ന രീതിയിലാണ് ലാലേട്ടന്റെ സിനിമകള്‍ എടുത്ത 'രവി' എന്ന സംവിധായകന്റെ ലൈവ് ഷോ വരുന്നത്.

സിനിമ അണിയറപ്രവര്‍ത്തകര്‍ക്കും ഫാന്‍സുകാര്‍ക്കും ഒപ്പം കണ്ട ശേഷം ലോകോത്തര നിലവാരം ഉള്ള സിനിമാ ആണ് എന്നും സംവിധായകന്‍ പൃഥ്വിരാജിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു ചാനലില്‍ റിവ്യൂ പറഞ്ഞ അദ്ദേഹം പിറ്റെ ദിവസം ഓന്തിനെയൂം നാണിപ്പിക്കുന്ന വിധത്തില്‍ നിറം മാറി വന്ന് സിനിമയെയും സംവിധായകനെയും വിമര്‍ശിച്ചതും വെറും പബ്ലിസിറ്റിക്ക് വേണ്ടി ആണെന്ന് നമ്മള്‍ മറക്കരുത്. കൂടാതെ എല്ലാ ഭാഗത്ത് നിന്നും പ്രഷറില്‍ നില്‍ക്കുന്ന അണിയറ പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ആണെന്ന് തെറ്റായ ധാരണകള്‍ ഉണ്ടാക്കാനും ഇയാള്‍ക്ക് കഴിഞ്ഞു.

ഇയാള്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാന്‍ മാത്രം വിഡ്ഢികള്‍ ആണ് കേരളത്തിലെ ജനങ്ങള്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല... പക്ഷേ ഇയാളുടെ സ്വന്തം താല്‍പര്യം ലാലേട്ടന്റെ താല്‍പര്യമെന്ന് പറഞ്ഞു നടക്കുന്ന മാധ്യമങ്ങള്‍ ഒന്ന് മനസ്സിലാക്കുക, ലാലേട്ടന്‍ സുഹൃത്തുക്കളെ അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട്, അതിനാല്‍ അവരാല്‍ അദ്ദേഹത്തിന്റെ ദേഹത്ത് തെറിക്കുന്ന ചെളികള്‍ അദ്ദേഹം കണ്ടില്ല എന്ന് വെക്കാറാണ് പതിവ്...

നല്ല സൗഹൃദങ്ങള്‍ നമുക്ക് നന്മകള്‍ കൊണ്ടു വരും മറിച്ചായാല്‍ അതാകും ലോകത്തെ ഏറ്റവും വലിയ അപകടങ്ങളില്‍ നമ്മളെ എത്തിക്കുക... മോഹന്‍ലാല്‍ എന്ന ഒരു വ്യക്തിക്ക് ഒരു അഭിപ്രായം പറയാന്‍ ഉണ്ടെങ്കില്‍ അത് പറയുക തന്നെ ചെയ്യും, അതിനു സിനിമയില്‍ എന്നപോലെ ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടോ??

ഒരിക്കലുമില്ല എന്ന് തന്നെ പറയും... തലേന്നത്തെ ഒറ്റ ലൈവ് കൊണ്ടു കേരളം മൊത്തം ഉണ്ടായ പ്രതീതി എന്താണ് മോഹന്‍ലാല്‍ മാപ്പ് പറയാന്‍ പോകുന്നു... ആ ഒറ്റ കാരണത്താല്‍ പിറ്റേന്ന് വന്ന ഖേദ പ്രകടനം എല്ലായിടത്തും ഒരു മാപ്പ് അപേക്ഷ പോലെ നിഴലിച്ചു... ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ.... ആപത്തില്‍ അല്ലെ, ഒറ്റപെടുമ്പോള്‍ നമുക്ക് താങ്ങാവേണ്ടത് സൗഹൃദങ്ങള്‍ തന്നെ ആണ്, എന്ന് വെച്ചിട്ടു ഒരിക്കലും വേലിയേല്‍ കിടക്കുന്ന പാമ്പ് ആകാന്‍ നില്‍ക്കരുത്... ആര്‍ക്കും ആരുടേയും കാര്യം മുന്‍കൂട്ടി വിളിച്ചു പറയാന്‍ ആരും അനുവാദം കൊടുത്തിട്ടുള്ളതായി ഞങ്ങള്‍ കരുതുന്നില്ല...

കേരളത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും സെന്‍സിറ്റീവ് കണ്ടന്റ് 'മോഹന്‍ലാല്‍' തന്നെ ആണ് അത് സൂക്ഷമമായി ശ്രെദ്ധയോട് കൈ കാര്യം ചെയ്യാന്‍ പറ്റിയില്ലേല്‍ ഞങ്ങള്‍ ആ സൗഹൃദത്തെയും സംശയിക്കും ചോദ്യം ചെയ്യും.... കാരണം ഇതിന് മുന്‍പും ഇതേ വ്യക്തിയില്‍ നിന്നും ഇങ്ങനെ തന്നെ സംഭവിച്ചിട്ടുണ്ട്... വയനാട് ഉരുള്‍പൊട്ടല്‍ സമയത്ത് ലാലേട്ടനും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഈ ഒരു വ്യക്തിയുടെ മാത്രം ബുദ്ധിയും കഴിവും കൊണ്ട് ആണെന്ന് പറഞ്ഞു നടന്നു. അവിടെയും ഇയാള്‍ സ്വയം ആളായി നിന്നു.

വിശ്വശാന്തി ഫൗണ്ടേഷന്റെ ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്ത അദ്ദേഹത്തിന്റെ ജോലി അല്ലെങ്കില്‍ സര്‍വീസ് അത് അയാളുടെ മാത്രം ക്രെഡിറ്റ് ആക്കാന്‍ അയാള്‍ അന്നും ശ്രമിച്ചു. ഒരിക്കല്‍ കൂടി, ജനങ്ങള്‍ വിഡ്ഢികള്‍ അല്ലാത്തത് കൊണ്ട് അതൊന്നും വിശ്വസിച്ചില്ല. ലാലേട്ടനെ പോലെ ഒരാള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസിന് മുന്‍പ് കാണില്ല, ഒന്നുമറിയാതെ പോയി അഭിനയിക്കുന്നു എന്നെല്ലാം അടിച്ച് വിട്ട് അവിടെയും സെന്‍സിറ്റീവ് കണ്ടന്റ് ഉണ്ടാക്കി ആളാകാന്‍ നോക്കുക ആണ് ഈ പ്രമുഖന്‍.

വളരെ പണ്ട് ഇയാളുടെ രീതികള്‍ മനസ്സിലാക്കും മുന്‍പ് അസോസിയേഷന് ഒരു വാഗ്ദാനം നല്‍കി... ഒരു സല്‍കര്‍മ്മം... ലാലേട്ടന്‍ പറഞ്ഞിട്ട് എന്ന് പറഞ്ഞു ഞങ്ങളെ അറിയിച്ച ആ കാര്യം വിശ്വസിച്ച ഞങ്ങള്‍ വളരെ വൈകി ആണ് അറിഞ്ഞത് അതും ഇയാള് അപ്പോളത്തെ ഒരു ഹീറോയിസത്തിന് വേണ്ടി വെറുതെ പറഞ്ഞത് ആണെന്നും ഇക്കാര്യം ലാലേട്ടന്‍ അറിഞ്ഞിട്ട് പോലും ഇല്ല എന്നും. ദയവ് ചെയ്തു പ്രിയ മാധ്യമ സുഹൃത്തുക്കള്‍ ഒന്ന് മനസ്സിലാക്കുക, ഇതുപോലെ ഉള്ള സ്വലാഭം ലക്ഷ്യം വച്ച് കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളുടെ സ്വരം ലാലേട്ടന്റെ സ്വരമായി കണക്കാക്കാതിരിക്കുക... 'സിനിമയെ സിനിമ ആയി തന്നെ കാണാന്‍ ശ്രമിക്കുക'.

Tags:    

Similar News