നാല് ദിവസത്തിനിടെ 40 വേശ്യകളെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ച കുത്തഴിഞ്ഞ ജീവിതം; നാട്ടുകാരുടെ ചെലവില്‍ ലോകം ചുറ്റിക്കറങ്ങാന്‍ ഇനി പറ്റില്ല; ആഡംബരങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെട്ട് ആന്‍ഡ്രൂ രാജകുമാരന്റെ ഇനിയുള്ള ജീവിതം ഇങ്ങനെ

Update: 2025-11-01 01:25 GMT

ലണ്ടന്‍: യാതൊരു വിധ ധാര്‍മ്മിക മൂല്യങ്ങളും ഇല്ലാത്ത വ്യക്തിയാണ് ആന്‍ഡ്രു മൗണ്ട്ബാറ്റണ്‍ - വിന്‍ഡ്‌സര്‍ എന്ന് രാജകുടുംബത്തിന്റെ ചരിത്രകാരനായ ആന്‍ഡ്രു ലോണി പറയുന്നു. ബ്രിട്ടന്റെ വ്യാപാര പ്രതിനിധി എന്ന നിലയില്‍ തന്റെ പോക്കറ്റ് നിറയ്ക്കാനും, സ്ത്രീവിഷയത്തിനായുമാണ് ആന്‍ഡ്രു സമയം ചെലവഴിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. ഡെയ്ലി മെയിലിന്റെ ഒരു പോഡ്കാസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ചെലവില്‍, തായ്ലാന്‍ഡിലേക്കുള്ള ഒരു യാത്രയില്‍ മുന്‍ രാജകുമാരന്‍ അദ്ദേഹം താമസിച്ചിരുന്ന പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് നാല് ദിവസങ്ങളില്‍ 40 വേശ്യകളെ വിളിച്ചു വരുത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.

ആന്‍ഡ്രുവിന്റെ ഉയര്‍ച്ച താഴ്ചകള്‍ വിവരിക്കുന്ന എന്‍ടൈറ്റില്‍ഡ്: ദി റൈസ് ആന്‍ഡ് ഫോള്‍ ഓഫ് ദി ഹൗസ് ഓഫ് യോര്‍ക്ക് എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് ആന്‍ഡ്രു ലോണി. 2001 ല്‍ ആന്‍ഡ്രുവിന്റെ ബ്രിട്ടന്റെ വ്യാപാര പ്രതിനിധിയായി നിയമിക്കുന്നതിനെ അന്ന് വെയ്ല്‍സ് രാജകുമാരനായിരുന്ന ചാള്‍സ് നഖശിഖാന്തം എതിര്‍ത്തിരുന്നതായും ലോണി പറയുന്നു. പെണ്ണുപിടിക്കാനും ഗോള്‍ഫ് കളിക്കാനും മാത്രമായിരിക്കും ആന്‍ഡ്രു സമയം ചെലവഴിക്കുക എന്നായിരുന്നു രാജാവ് അതിന് കാരണമായി പറഞ്ഞിരുന്നതെന്നും ലോണി വ്യക്തമാക്കുന്നു.

എന്നാല്‍, ചാള്‍സിന്റെ നിര്‍ദ്ദേശം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന സര്‍ ടോണി ബ്ലെയറും കൂട്ടാളി പീറ്റര്‍ മാന്‍ഡെല്‍സണും അവഗണിച്ചത് കൊണ്ടാണ് വ്യാപാര പ്രതിനിധിയായി സര്‍ക്കാര്‍ ചെലവില്‍ ആന്‍ഡ്രുവിന് ലോകം ചുറ്റാന്‍ കഴിഞ്ഞതെന്നും ലോണി പറയുന്നു. 2001 ല്‍ ആന്‍ഡ്രുവിന് 41 വയസ്സായിരുന്നു പ്രായം. മധ്യവയസ്‌കര്‍ അഭിമുഖീകരിക്കുന്ന ലൈംഗിക പ്രതിസന്ധി അനുഭവിക്കുന്ന കാലം. അതായിരുന്നു അന്ന് സ്ഠ്രീകളുടെ പുറകെ നെട്ടോട്ടമോടുവാന്‍ ആന്‍ഡ്രുവിനെ പ്രേരിപ്പിച്ചത്.

തായ്ലാന്‍ഡ് രാജാവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ പ്രതിനിധിയായിട്ടായിരുന്നു ആന്‍ഡ്രു പോയത്. എംബസിയില്‍ താമസിക്കുന്നതിന് പകരം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാനാണ് അന്ന് ആന്‍ഡ്രു താത്പര്യം പ്രകടിപ്പിച്ചത്. ആ യാത്രയിലായിരുന്നു 4 ദിവസങ്ങളിലായി 40 വേശ്യകളുമായി ശാരീരിക ബന്ധം പുലര്‍ത്തിയത് എന്നും ലോണി പറയുന്നു. റോയിറ്റേഴ്സിലെ കറസ്പോണ്ടന്റും, തായ് രാജകുടുംബത്തിലെ ചില അംഗങ്ങളൂം ഉള്‍പ്പടെയുള്ളവര്‍ ഈ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ലോണി അവകാശപ്പെടുന്നു.

ഏതായാലും, ജന്മം വഴി ലഭിച്ച 'രാജകുമാരന്‍' എന്ന പദവി ഉള്‍പ്പടെ രാജ പദവികളും സ്ഥാനങ്ങളുമൊക്കെ നഷ്ടമായ ആന്‍ഡ്രു റോയല്‍ ലോഡ്ജിന്റെ ലീസ് സറണ്ടര്‍ ചെയ്യാന്‍ തീരുമാനിച്ചു. നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഗാം എസ്റ്റേറ്റിലുള്ള ചാള്‍സ് രാജാവിന്റെ ഒരു സ്വകാര്യ വസതിയിലേക്കായിരിക്കും ആന്‍ഡ്രു താമസം മാറ്റുക. കുട്ടിപീഢകനായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തു വരികയും ഒപ്പം ആന്‍ഡ്രു പീഢിപ്പിച്ചെന്നു പരാതിപ്പെട്ട വെര്‍ജീനിയ ജിഫ്രിയുടെ ആത്മകഥയിലെ പരാമര്‍ശങ്ങളും ആന്‍ഡ്രുവിനെ തള്ളിപ്പറയാന്‍ രാജകുടുംബത്തെ നിര്‍ബന്ധിതമാക്കുകയായിരുന്നു.

ചാള്‍സ് രാജാവായിരിക്കും തന്റെ സഹോദരന്റെ താമസ ചെലവുകള്‍ വഹിക്കുക എന്നറിയുന്നു. ചുമതലകള്‍ നിര്‍വഹിക്കുന്ന രാജകുടുംബാംഗം എന്ന നിലയില്‍ ലഭിച്ചിരുന്ന 1 മില്യന്‍ പൗണ്ടിന്റെ വാര്‍ഷിക വരുമാനം ഇനി മുതല്‍ ആന്‍ഡ്രുവിന് ലഭിക്കില്ല. നേവി ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള 20,000 പൗണ്ട് മാത്രമാണ് ഇപ്പോള്‍ ആന്‍ഡ്രുവിനുള്ള അറിയപ്പെടുന്ന വരുമാനം. എന്നാല്‍, ഏകദേശം 1.5 മില്യന്‍ പൗണ്ടിന്റെ ആസ്തി ആന്‍ഡ്രുവിനുണ്ടെന്ന് ചില വൃത്തങ്ങള്‍ പറയുന്നു.

ആന്‍ഡ്രുവിനൊപ്പം താമസിച്ചിരുന്ന മുന്‍ ഭാര്യ സാറ ഫെര്‍ഗുസനും റോയല്‍ ലോഡ്ജില്‍ നിന്നും പുറത്തേക്ക് പോകേണ്ടി വരും. എന്നാല്‍, ആന്‍ഡ്രുവിനൊപ്പം സാന്‍ഡ്രിംഗാമിലേക്ക് പോകാതെ അവര്‍ സ്വന്തമായി താമസ സൗകര്യം കണ്ടെത്തുകയാവും ചെയ്യുക.ഇതോടെ ആന്‍ഡ്രുവും സാറയുമായുള്ള ബന്ധം പൂര്‍ണ്ണമായും ഇല്ലാതെയാകാനാണ് സാധ്യത. ലോകത്തിലെ, വിവാഹമോചനം നേടിയ ഏറ്റവും സന്തുഷ്ട ദമ്പതികള്‍ എന്നായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധത്തെ ഒരുകാലത്ത് സാറ ഫെര്‍ഗുസണ്‍ വിശേഷിപ്പിച്ചിരുന്നത്.

Tags:    

Similar News