വേദനയുടെ കത്രികപ്പൂട്ട് ഒഴിഞ്ഞു; ഉഷ ആശുപത്രി വിട്ടു വീട്ടിലെത്തി; 'ജനങ്ങള്‍ കണ്ടോണ്ടിരിക്കുവല്ലേ, എന്താണ് ചെയ്തതെന്ന് എല്ലാവരും കാണുന്നുണ്ടല്ലോ? ഞങ്ങള്‍ക്ക് എല്ലാ സഹായം ചെയ്തത് കെ സി വേണുഗോപാല്‍; ആരോഗ്യവകുപ്പില്‍ നിന്നാരും തങ്ങളെ ഇതുവരെ വിളിച്ചിട്ടില്ലെന്ന്' ഉഷയുടെ മകന്‍

വേദനയുടെ കത്രികപ്പൂട്ട് ഒഴിഞ്ഞു; ഉഷ ആശുപത്രി വിട്ടു വീട്ടിലെത്തി

Update: 2026-03-03 12:20 GMT

കൊച്ചി: വയറ്റില്‍ കുടുങ്ങിയ കത്രിക (മൊസ്‌കിറ്റോ ആര്‍ട്ടെറി ഫോര്‍സെപ്‌സ്) നീക്കം ചെയ്തതിനു പിന്നാലെ ഉഷ ജോസഫുകുട്ടി ആശുപത്രി വിട്ടു. അമൃത ആശുപത്രിയില്‍ വച്ചായിരുന്നു കത്രിക നീക്കം ചെയ്തത്. അഞ്ചു വര്‍ഷം മുമ്പ് ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് നടത്തിയ ഗര്‍ഭാശയമുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടെയാണു ഉഷയുടെ വയറ്റില്‍ കത്രിക മറന്നുവച്ചത്. ഇതിനെ തുടര്‍ന്നു ദുരിതജീവിതം നയിക്കുകയായിരുന്നു ഉഷ.

ഇക്കഴിഞ്ഞ 19നാണ് ഉഷയെ കെ.സി. വേണുഗോപാല്‍ എം.പി. ഇടപെട്ട് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2 ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യുകയും ചെയ്തു.ശസ്ത്രക്രിയയ്ക്ക് അമൃത ആശുപത്രിയിലെ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ഒ.വി സുധീര്‍, യൂറോളജി വിഭാഗം മേധാവി ഡോ. കെ. വി സഞ്ജീവന്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി. കെ എന്നിവര്‍ ആണ് നേതൃത്വം നല്‍കിയത്.

''അഞ്ചു വര്‍ഷം ഞാന്‍ തിന്ന വേദനയ്ക്ക് കയ്യും കണക്കുമില്ല. ഇനി എനിക്ക് വേദന സഹിക്കാന്‍ പറ്റില്ല. അത്രയ്ക്ക് അനുഭവിച്ചു. ഒരാള്‍ക്കും ഇനി ഈ അനുഭവം ഉണ്ടാകരുത്'' ഉഷ ശസ്ത്രക്രിയക്ക് ശേഷം മാധ്യമങ്ങലോട് പ്രതികരിച്ചു. അതേസമയം ആരോഗ്യവകുപ്പില്‍ നിന്നും കാര്യമായ സഹായം ഉണ്ടായില്ലെന്നാണ് ഉഷയുടെ മകന്‍ പിന്നീട് പ്രതികരിച്ചത്.

അമ്മയുടെ ചികിത്സയിലും തുടര്‍ന്നുള്ള നടപടികളിലും വീഴ്ചയുണ്ടായെന്ന പരാതികള്‍ നിലനില്‍ക്കെയാണ് മകന്റെ ഈ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. 'ആരോഗ്യവകുപ്പില്‍ നിന്നോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ആരും ഞങ്ങളെ വിളിക്കുകയോ വിവരങ്ങള്‍ ചോദിക്കുകയോ ചെയ്തിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെന്ന് പറയുന്നത് വെറും പ്രസ്താവന മാത്രമാണോ എന്ന് സംശയമുണ്ട്' - മകന്‍ പറഞ്ഞു.

പരാതി നല്‍കിയിട്ടും ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും മകന്‍ പറഞ്ഞു. ഉഷാ ജോസഫിന്റെ മകന്റെ ഈ പുതിയ വെളിപ്പെടുത്തല്‍ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയുടെ തെളിവായി വിലയിരുത്തുന്നു. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കല്‍ കോളേജില്‍ ഗര്‍ഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവര്‍ഷമാകുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റില്‍ കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രിക (ആര്‍ട്ടെറി ഫോര്‍സെപ്സ്) ആണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.

2021 മേയ് 10-നായിരുന്നു ശസ്ത്രക്രിയ. പിന്നീട്, നിരന്തരമായ വയറുവേദനയും മൂത്രത്തില്‍ രക്തവും കണ്ടതോടെ പലയിടത്തും പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്തിയില്ല. ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിര്‍ദേശപ്രകാരം എക്സ്-റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രികയുള്ളതായി മനസ്സിലായത്. തുടര്‍ന്ന്, ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഒരു ഡോക്ടറെ കണ്ടു. വിവരം പുറത്തു പറയരുതെന്ന് ചില ഡോക്ടര്‍മാര്‍ പറഞ്ഞതായും ഉഷയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Tags:    

Similar News