പിണറായിയും രാജീവും മോഹിച്ചത് തകര്‍ത്ത് മന്ത്രി പ്രസാദ്; കൃഷിമന്ത്രിയെ തള്ളാനാകില്ലെന്ന തിരിച്ചറിവില്‍ റവന്യൂ മന്ത്രിയും പദ്ധതിയെ ശക്തിയുക്തം എതിര്‍ത്തു; ജില്ലാ സെക്രട്ടറി രാജു എബ്രഹാമും നോ പറഞ്ഞത് നിര്‍ണ്ണായകമായി; ആറന്മുളയില്‍ കെജിഎസിന്റെ മോഹം ഇപ്പോള്‍ നടക്കില്ല; ഇലക്ട്രോണിക്‌സ് പാര്‍ക്ക് വേണ്ടെന്ന് തല്‍കാല തീരുമാനം; ഐടി-വ്യവാസയ സമ്മര്‍ദ്ദം ഇനിയും തുടരും
തിരുവനന്തപുരം: ആറന്മുളയില്‍ കെജിഎസിന്റെ മോഹം ഉടന്‍ നടക്കില്ല. കൃഷി മന്ത്രി പി പ്രസാദിന്റെ ഉറച്ച നിലപാടാണ് ഇതിന് കാരണം. കൃഷി മന്ത്രിയെ തള്ളാന്‍ സിപിഐ നേതാവായ റവന്യൂമന്ത്രി കെ രാജനും കഴിഞ്ഞില്ല. സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വവും പദ്ധതിയെ എതിര്‍ത്തു. സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം തന്നെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കി. ഇതോടെ ആറന്മുള പൈതൃക സമിതിയുടെ പ്രതിഷേധങ്ങളിലേക്ക് കാര്യങ്ങള്‍ പോകാതെ തന്നെ പ്രശ്‌നം പരിഹരിക്കപ്പെടുന്നു. അപ്പോഴും ഭാവിയില്‍ ഈ ആവശ്യം തലപൊക്കാന്‍ സാധ്യത ഏറെയാണ്. ഏതായാലും ആറന്മുള വിമാനത്താവളത്തിനായുള്ള ഭൂമിയില്‍ ഇലക്ട്രോണിക്‌സ് പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കം കൃഷി വകുപ്പിന്റെയും കെഎസ്‌ഐടിഎല്ലിന്റെയും എതിര്‍പ്പിനെ തുടര്‍ന്നു തത്കാലം ഒഴിവാക്കിയെന്നതാണ് വസ്തുത. ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കെഎസ്‌ഐടിഎല്ലും കൃഷിവകുപ്പും എതിര്‍പ്പ് അറിയിച്ചത്. നേരത്തേ സിപിഐ മന്ത്രിമാരുടെ വകുപ്പുകളായ കൃഷി, റവന്യു വകുപ്പുകള്‍ ഇതിനെതിരേ രംഗത്ത് എത്തിയിരുന്നു. പദ്ധതിക്കെതിരേ ഇന്നലെ കൃഷിമന്ത്രി പി. പ്രസാദ് പരസ്യമായി രംഗത്ത് എത്തിയിരുന്നു.
ഇതെല്ലാം പരിഗണിച്ച് പദ്ധതിക്കായി നെല്‍പാടവും തണ്ണീര്‍ത്തടവും ഉള്‍പ്പെടുന്ന നിര്‍ദിഷ്ട ഭൂമി തരം മാറ്റി നല്‍കാനാവില്ലെന്ന് ഉന്നതതല യോഗം സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. കൃഷി, റവന്യൂ, വ്യവസായ സെക്രട്ടറിമാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ചു സര്‍ക്കാരിന് ശിപാര്‍ശ നല്‍കുന്നത്. ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് പാര്‍ക്കും അനുബന്ധ ടൗണ്‍ഷിപ്പും സ്ഥാപിക്കുന്നതിനുള്ള പദ്ധതി വ്യവസായ വകുപ്പുവഴിയാണ് കൃഷി, റവന്യൂ വകുപ്പുകള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ ഇതിനായി ചൂണ്ടിക്കാട്ടിയിരുന്ന 335.25 ഏക്കറില്‍ 90 ശതമാനത്തോളം നെല്‍വയലും തണ്ണീര്‍ത്തടവും ആയതിനാല്‍ തരം മാറ്റം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കൃഷി, റവന്യൂ വകുപ്പുകള്‍ എത്തിയിരുന്നത്. വ്യവസായ വകുപ്പ് ഈ പദ്ധതിക്ക് അനുകൂലമായിരുന്നുവെന്നാണ് സൂചന. അതീവ രഹസ്യമായി കാര്യങ്ങള്‍ നീക്കാനാണ് ശ്രമിച്ചത്. എന്നാല്‍ കൃഷിമന്ത്രിയുടെ എതിര്‍പ്പോടെ എല്ലാം അവതാളത്തിലായി. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിലെ മുന്‍നിര പോരാളിയായിരുന്നു പി പ്രസാദ്. കൃഷി, റവന്യു വകുപ്പുകള്‍ എതിര്‍ത്തിട്ടും പദ്ധതിക്കായി നിര്‍ബന്ധം പിടിക്കുന്നത് ഐടി, വ്യവസായ വകുപ്പുകളാണ്. മുഖ്യമന്ത്രിയുടെ വകുപ്പാണ് ഐടി. എന്നിട്ടും പ്രസാദ് നിലപാട് ഉയര്‍ത്തി പിടിച്ചുവെന്നതാണ് ശ്രദ്ധേയം.
ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് വ്യവസായം തുടങ്ങാനുള്ള അപേക്ഷ പരിഗണിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ഉണ്ടായിരുന്നു. പദ്ധതിക്കെതിരെ റവന്യു, കൃഷി വകുപ്പുകള്‍ മാസങ്ങള്‍ക്കു മുന്‍പു റിപ്പോര്‍ട്ട് നല്‍കിയിട്ടും വിഷയം ചര്‍ച്ച ചെയ്യാന്‍ 3 ദിവസം മുന്‍പും ചീഫ് സെക്രട്ടറി യോഗം വിളിച്ചു. റവന്യു, കൃഷി, ഐടി, വ്യവസായ വകുപ്പുകളുടെ പ്രതിനിധികളാണു പങ്കെടുത്തത്. മിച്ചഭൂമിക്കേസും നെല്‍വയല്‍ സംബന്ധിച്ച ആശങ്കകളും വകുപ്പുകള്‍ വീണ്ടും ഉന്നയിച്ചു. തീരുമാനത്തിലെത്താതെയാണു യോഗം പിരിഞ്ഞത്. എന്നാല്‍ കൃഷി മന്ത്രി ഉറച്ച നിലപാട് എടുത്തതോടെ പദ്ധതി തല്‍കാലം നടക്കില്ലെന്ന സ്ഥിതി വന്നു. വിമാനത്താവളത്തിനായി കണ്ടെത്തി പിന്നീടു സര്‍ക്കാര്‍ മിച്ചഭൂമിയാക്കിയ സ്ഥലത്ത് ഇലക്ട്രോണിക്‌സ് പദ്ധതിക്ക് അനുമതി തേടാനുള്ള നീക്കമാണു ടേക്ക് ഓഫ് ടു ഫ്യൂച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (ടിഒഎഫ്എല്‍) കമ്പനി നടത്തിയത്. വിമാനത്താവള പദ്ധതിക്കായി രൂപീകരിച്ച കെജിഎസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനിയുടെ പേരു മാറ്റിയാണു ടിഒഎഫ്എല്‍ രൂപീകരിച്ചതെന്നു കലക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ടെക്‌നോ പാര്‍ക്കിന്റെ ഫ്രാഞ്ചൈസി എന്ന നിലയ്ക്കുള്ള പാര്‍ക്ക് വേണമെന്ന ആവശ്യമാണു കമ്പനി സര്‍ക്കാരിനു മുന്‍പില്‍ വച്ചത്. സര്‍ക്കാരിനു വേണ്ടി ഐടി സൗകര്യങ്ങളൊരുക്കുന്ന കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) പദ്ധതിയില്‍ ഓഹരിനിക്ഷേപമെടുക്കാനും താല്‍പര്യം പ്രകടിപ്പിച്ചു. കെഎസ്‌ഐടിഐഎലിന്റെ പ്രതിനിധിസംഘം ആറന്മുളയിലെത്തി ഭൂമി കാണുകയും ചെയ്തിരുന്നു. ആദ്യമായാണ് ഒരു പദ്ധതിയില്‍ കെഎസ്‌ഐടിഐഎല്‍ ഓഹരി നിക്ഷേപത്തിനു താല്‍പര്യം പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ ഏജന്‍സിയായ കെഎസ്‌ഐടിഐഎല്‍ പദ്ധതിയുടെ ഭാഗമായാല്‍ വിവിധ അനുമതികള്‍ നേടിയെടുക്കല്‍ എളുപ്പമാകുമായിരുന്നു. എന്നാല്‍, മുന്‍പു നടപ്പാക്കിയ പദ്ധതികളുടെയും വരുമാനത്തിന്റെയുമടക്കം പല രേഖകളും കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ, പദ്ധതിയില്‍ സുതാര്യതയില്ലെന്നും പിന്മാറുകയാണെന്നും കെഎസ്‌ഐടിഐഎലും നിലപാട് എടുത്തു.
അതിനിടെ ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ 335 ഏക്കറില്‍ 238 ഏക്കറിന്റെ ഉടമസ്ഥാവകാശം കോഴഞ്ചേരി ചാരിറ്റബിള്‍ എജ്യുക്കേഷന്‍ ട്രസ്റ്റിനാണെന്ന് ചെയര്‍മാന്‍ ഏബ്രഹാം കലമണ്ണില്‍ പറഞ്ഞു. ഇതു തിരിച്ചുപിടിക്കാന്‍ നിയമനടപടികള്‍ നടക്കുകയാണ്. കേസില്‍ ഈ മാസം 28ന് ഹൈക്കോടതി തുടര്‍വാദം കേള്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള പദ്ധതിക്കായി ഉപാധികളോടെയാണു കെജിഎസിനു ഭൂമി കൈമാറിയത്. പദ്ധതി റദ്ദായ ശേഷം ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ എന്ന ആവശ്യത്തിലേക്കു മാറിയതോടെ ധാരണ അസാധുവായി. വിമാനത്താവള പദ്ധതിപ്രദേശത്ത് ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ വരില്ലെന്നും വിദ്യാര്‍ഥികള്‍ക്കായി എയര്‍ സ്ട്രിപ് വരുമെന്നും മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ ഏബ്രഹാം കലമണ്ണില്‍ വ്യക്തമാക്കി.
ആറന്‍മുള വിമാനത്താവളത്തിന് എന്ന പേരില്‍ വാങ്ങിയ 232 ഏക്കര്‍ ഭൂമി, പ്രക്ഷോഭത്തെത്തുടര്‍ന്ന് മിച്ചഭൂമിയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഏറ്റെടുത്തത് എട്ട് ഏക്കര്‍ മാത്രമായിരുന്നു. എന്നാല്‍ ഈ ഏറ്റെടുക്കലും തുടര്‍നടപടികളും സ്റ്റേയിലാകുകയും ചെയ്തു. വാദം കേള്‍ക്കുന്ന തീയതികള്‍ പലവട്ടം നീട്ടിവെച്ചു. കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവായിട്ടാണ് മിച്ചഭൂമി പ്രഖ്യാപനം വന്നത്. വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുവന്ന കെജിഎസ് ഗ്രൂപ്പിന് ഭൂമി വിറ്റ എബ്രഹാം കലമണ്ണിലാണ്, ലാന്‍ഡ് ബോര്‍ഡ് ഉത്തരവിന് എതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആറന്‍മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍, മെഴുവേലി എന്നീ വില്ലേജുകളിലായാണ് ഭൂമി.