പാക്ക് സൈനിക മേധാവിക്കൊപ്പം ഭീകരര്‍ ഇരിക്കുന്നു; പാക്ക് ഭീകരതയ്ക്ക് വ്യക്തമായ തെളിവുണ്ട്; 24 കോടി മുസ്ലീങ്ങള്‍ അഭിമാനത്തോടെ ഇന്ത്യയില്‍ താമസിക്കുന്നു; മുസ്ലീം രാജ്യമായതിനാല്‍ ഇന്ത്യ വേദനിപ്പിക്കുന്നുവെന്ന പാകിസ്ഥാന്റെ തെറ്റായ പ്രചാരണം; ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കുന്ന സംഘത്തിലെ സൗദി സന്ദര്‍ശനത്തില്‍ താരമായി അസദുദ്ദീന്‍ ഒവൈസി

പാകിസ്ഥാന്റെ തെറ്റായ പ്രചാരണം തുറന്നുകാട്ടി സൗദി സന്ദര്‍ശനത്തില്‍ അസദുദ്ദീന്‍ ഒവൈസി

Update: 2025-05-29 07:26 GMT

ന്യൂഡല്‍ഹി: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ ഹിന്ദു-മുസ്ലീം പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടിയുള്ള പാക്കിസ്ഥാന്റെ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി സൗദി സന്ദര്‍ശനത്തില്‍ എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. 240 ദശലക്ഷത്തിലധികം അഭിമാനികളായ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ നിരവധി പ്രശസ്തരായ ഇസ്ലാമിക പണ്ഡിതരുണ്ടെന്നും അദ്ദേഹം സൗദി അധികൃതരുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു. ഒരു മുസ്ലീം രാജ്യമായതിനാല്‍ ഇന്ത്യ തങ്ങളെ വേദനിപ്പിക്കുന്നുവെന്ന പാക്കിസ്ഥാന്റെ തെറ്റായ പ്രചാരണമാണെന്നും ഒവൈസി പറഞ്ഞു.

പാക്കിസ്ഥാന്‍ ഒരു മുസ്ലീം രാജ്യമാണെന്നും ഇന്ത്യ അങ്ങനെയല്ലെന്നും പാക്കിസ്ഥാന്‍ അറബ് ലോകത്തിനും മുസ്ലീം ലോകത്തിനും തെറ്റായ സന്ദേശം നല്‍കുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. ഇന്ത്യയില്‍ ജീവിക്കുന്നു എന്നതില്‍ അഭിമാനിക്കുന്ന 240 ദശലക്ഷം ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഉണ്ട്. ലോകത്തിലെ ഏതൊരു പണ്ഡിതനേക്കാളും നമ്മുടെ ഇസ്ലാമിക പണ്ഡിതന്മാര്‍ മികച്ചവരാണ്. അവര്‍ക്ക് അറബി ഭാഷ നന്നായി സംസാരിക്കാന്‍ കഴിയും. തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാന്‍ നിര്‍ത്തിയാല്‍ ദക്ഷിണേഷ്യയില്‍ സ്ഥിരത ഉണ്ടാകുമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിനും ശേഷം ആഗോള രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിനിടെയാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്ക്ക് വേണമെങ്കില്‍ പാക്കിസ്ഥാന്റെ വ്യോമതാവളങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കാമായിരുന്നു. പക്ഷേ, മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തത്. ആ പാതയിലൂടെ പോകാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുതെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഒമ്പത് ഭീകര സംഘടനാ ആസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടു. കൊല്ലപ്പെട്ട ഭീകരര്‍ക്കായി നമസ്‌കാരം നയിച്ച വ്യക്തി യുഎസ് ഭീകരനാണെന്നത് ഞെട്ടിച്ചെന്നും ഒവൈസി വ്യക്തമാക്കി. ഭീകരവാദ ഫണ്ടിംഗ് തടയുന്നതിന് പാക്കിസ്ഥാനെ വീണ്ടും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ഭീകര പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാന്റെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്നും ഒവൈസി വിശദീകരിച്ചു. യു.എസ് ഭീകരനായി പ്രഖ്യാപിച്ചയാള്‍ക്കൊപ്പം പാക്ക് സൈനിക മേധാവി അസീം മുനീര്‍ വേദി പങ്കിട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് തെളിയിക്കാനായി ഒരു ചിത്രവും ഒവൈസി പുറത്തുവിട്ടിട്ടുണ്ട്. ഭീകരനായ മുഹമ്മദ് ഇഹ്‌സാനൊപ്പമാണ് പാക് സൈനിക മേധാവി പ്രത്യക്ഷപ്പെട്ടത്. ഇതിന് തെളിവായി അസീം മുനീര്‍ ഇയാള്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുന്ന ചിത്രങ്ങളുണ്ടെന്നും ഒവൈസി പറഞ്ഞു.

ഇന്ത്യയെ അസ്ഥിരപ്പെടുത്തുക ഇവിടെ ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുക എന്നതുമാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. മുംബൈ ഭീകരാക്രമണ കേസ് പ്രതി സാജിദ് മിറിന് അനുകൂലമായി പാക്കിസ്ഥാന്‍ നുണ പറയുകയാണെന്നു അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയില്‍ വെച്ച് നടന്ന ഒരു യോഗത്തില്‍ സാജിദ് മിറിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍, അയാള്‍ ജീവിച്ചിരിക്കുന്നില്ലെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്. പിന്നീട് നടന്ന എഫ്.എ.ടി.എഫ് യോഗത്തില്‍ മിര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഇതോടെ മിര്‍ മരിച്ചെന്ന് പാക്കിസ്ഥാന്‍ ഇന്ത്യയോട് പറഞ്ഞത് കളവാണെന്ന് വ്യക്തമായതായും ഒവൈസി പറഞ്ഞു.

മിറിനെ പല ഇന്ത്യന്‍ കോടതികളും ശിക്ഷിച്ചിട്ടുണ്ട്. എന്നിട്ടും അയാള്‍ സ്വതന്ത്രനായി നടക്കുകയാണ്. പത്താന്‍കോട്ട് ആക്രമണമുണ്ടായപ്പോള്‍ പാക്കിസ്ഥാനില്‍ പോയി ഭീകരാക്രമണത്തില്‍ പാക്ക് പങ്കിനെ കുറിച്ചുള്ള തെളിവുകള്‍ നല്‍കാമെന്ന് മോദി അറിയിച്ചതാണ്. എന്നിട്ടും തെളിവുകള്‍ സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറായില്ലെന്നും ഒവൈസി ആരോപിച്ചു.

ഇന്ത്യക്കെതിരായ 'ഓപ്പറേഷന്‍ ബനിയന്‍ അല്‍ മാര്‍സസി'ന്റെ വിജയമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഒരു ചിത്രം പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന് സമ്മാനിച്ചതിനെയാണ് ഒവൈസി നേരത്തെ പരിഹസിച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ 'ഓപ്പറേഷന്‍ ബനിയന്‍ അല്‍ മാര്‍സസ്' എന്ന് അവകാശപ്പെട്ടുകൊണ്ട് 2019-ലെ ചൈനീസ് സൈനിക അഭ്യാസത്തിന്റെ ഒരു ചിത്രമാണ് കരസേനാ മേധാവി അസിം മുനീറിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സമ്മാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വ്യാപകമായ ട്രോളുകള്‍ ഏറ്റുവാങ്ങി. ഫോട്ടോഷോപ്പ് ചിത്രം എന്നാണ് ഒരു കൂട്ടം സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ ഇതിനെ പരിഹസിച്ചത്. പാക്കിസ്ഥാന് കാര്യങ്ങള്‍ ശരിയായി പകര്‍ത്താന്‍ പോലും തലച്ചോറില്ലെന്നും ഇന്ത്യയുമായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ഒവൈസിയും ഈ ട്രോളുകളില്‍ പങ്കുചേര്‍ന്നിരുന്നു.

Similar News