ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചതില്‍ 14കാരിയും; വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഐപിഎല്‍ ഭരണസമിതി; വിജയാഘോഷത്തെ വിമര്‍ശിച്ച് ബിസിസിഐ; വീഴ്ച സമ്മതിച്ച് ഡികെ ശിവകുമാര്‍; മരണസംഖ്യ ഉയരാന്‍ ഇടയാക്കിയത് ലാത്തി ചാര്‍ജ് എന്ന് വിമര്‍ശനം

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചതില്‍ 14കാരിയും

Update: 2025-06-04 14:01 GMT

ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും. 14കാരിയായ ദിവ്യാംശിയാണ് മരിച്ചത്. അപകടത്തില്‍ ഇതുവരെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. അമ്പതിലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

അതേസമയം വിഷയത്തില്‍ ഇടപെട്ട് ബിസിസിഐ രംഗത്തെത്തി. ആരാണ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ദുമാല്‍ പറഞ്ഞു. പരിപാടി അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അരുണ്‍ ദുമാല്‍ പറഞ്ഞു. ബെംഗളുരുവിലെ വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ല. ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. ആരാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ല. ഐപിഎല്ലുമായി ഇതിന് ഒരു ബന്ധവുമില്ല. ദുരന്തത്തെ കുറിച്ച് അറിഞ്ഞില്ല എന്നാണ് ആര്‍സിബി അധികൃതര്‍ തന്നോട് പറഞ്ഞതെന്നും ഉടന്‍ പരിപാടി അവസാനിപ്പിക്കും എന്ന് തനിക്ക് ഉറപ്പ് നല്‍കിയെന്നും അരുണ്‍ ധുമാല്‍ കൂട്ടിച്ചേര്‍ത്തു.

വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വീഴ്ച സമ്മതിച്ചു. ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായി കര്‍ണാടക ഉപമുഖ്യമന്ത്രി അറിയിച്ചു. സ്റ്റേഡിയം പരിസരത്ത് 5000 പൊലീസുകാരെ വിന്യസിച്ചിരുന്നു. മരണസംഖ്യ ഉയരാന്‍ കാരണം ലാത്തി ചാര്‍ജ് എന്ന് വിമര്‍ശനം. ഉന്തും തള്ളും ഉണ്ടായപ്പോള്‍ ലാത്തിചാര്‍ജ് ഉണ്ടായി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വേദനയുള്ളതും ഞെട്ടിക്കുന്നതുമായ സംഭവമാണെന്ന് ശിവകുമാര്‍ എക്സില്‍ കുറിച്ചു. 'ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന ആളുകള്‍ ദുരന്തത്തില്‍ മരിച്ചുവെന്നത് അങ്ങേയറ്റം വേദനാജനകവും ഞെട്ടലുളവാക്കുന്നതുമാണ്. മരിച്ചവര്‍ക്കും അവരുടെ കുടുംബാംങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നു. ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു', ശിവകുമാര്‍ പറഞ്ഞു.

അതേസമയം ദുരന്തത്തില്‍ പോലീസിനെ കുറ്റപ്പെടുത്താനാകില്ലെന്നും ശിവകുമാര്‍ പറഞ്ഞു. 'ഞാന്‍ പോലീസ് കമ്മീഷണറുമായും എല്ലാവരുമായും സംസാരിച്ചു. ഞാന്‍ പിന്നീട് ആശുപത്രിയിലേക്ക് പോകും. ഇപ്പോള്‍ ആശുപത്രിയില്‍ പോയി പരിക്കേറ്റവരെ പരിചരിക്കുന്ന ഡോക്ടര്‍മാരെ ശല്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ദുരന്തത്തില്‍ മരിച്ചവരുടെ കൃത്യമായ എണ്ണം ഇപ്പോള്‍ പറയാന്‍ കഴിയില്ല. ജനങ്ങളോട് ശാന്തരായിരിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പരിപാടി ചുരുക്കിയിട്ടുണ്ട്. 10 മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശംനല്‍കി. എല്ലാം സാധാരണ നിലയിലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് പരിപാടിക്ക് എത്തിയത്' ഡി.കെ.ശിവകുമാര്‍ പ്രതികരിച്ചു.

വിജയാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര നിര്‍ത്തിവെച്ചതില്‍ ശിവകുമാര്‍ മാപ്പ് പറഞ്ഞിരുന്നു. കര്‍ണാടകയും ആര്‍സിബിയും വലിയ അഭിമാനത്തിലാണെന്നും എന്നാല്‍ ഇത് അനിയന്ത്രിതമായ ആള്‍ക്കൂട്ടമാണെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. 'ബെംഗളൂരുവിലെയും കര്‍ണാടകയിലെയും മുഴുവന്‍ പേരോടും മാപ്പ് പറയുന്നു', എന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്.

അതേസമയം അപകടത്തിനിടയിലും ആഘോഷം നടന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് ബിജെപി നേതാവ് ബി എസ് യെഡിയൂരപ്പ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും ഉത്തരവാദിത്തമില്ലായ്മയുമാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

'എന്തുകൊണ്ടാണ് പരിപാടിക്ക് അനുമതി നല്‍കിയത്? മുന്നറിയിപ്പ് ഉണ്ടായിട്ടും ശരിയായ മുന്‍കരുതലുകള്‍ എന്തുകൊണ്ട് എടുത്തില്ല? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കണം. സന്തോഷം നിറഞ്ഞ ആഘോഷങ്ങള്‍ക്കുമേല്‍ ദുഃഖത്തിന്റെ നിഴല്‍ വീണു', യെഡിയൂരപ്പ പറഞ്ഞു.

അമ്പതിലധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലും മണിപ്പാല്‍ ആശുപത്രിയിലും ഉള്‍പ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൂടുതല്‍ ആളുകളെ ആശുപത്രികളിലേയ്ക്ക് എത്തിക്കുന്നുണ്ട്. തിക്കും തിരക്കും കാരണം ആംബുലന്‍സുകള്‍ക്ക് അപകട സ്ഥലത്തേയ്ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് നേരിടുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.

ജനങ്ങള്‍ ഒഴുകിയെത്തുന്നത് ഉണ്ടാക്കിയേക്കാവുന്ന അപകടം മുന്നില്‍ കണ്ട് പൊലീസ് ആദ്യം തന്നെ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ സമ്മര്‍ദ്ദമാണ് വീണ്ടും പരിപാടി നടത്താനുള്ള തീരുമാനത്തിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതെന്നാണ് സൂചന. തിരക്ക് നിയന്ത്രിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ തിരക്കിട്ട് ഏര്‍പ്പെടുത്തിയതാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആര്‍സിബി കിരീടം നേടിയത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ വിജയാഘോഷം നടത്താന്‍ കെസിഎ തീരുമാനിക്കുകയായിരുന്നു. ഡി.കെ ശിവകുമാര്‍ നേരിട്ടെത്തിയാണ് വിമാനത്താവളത്തില്‍ ആര്‍സിബി ടീമിനെ സ്വീകരിച്ചത്.

Similar News