'സഹപ്രവർത്തകർ നോക്കി നിൽക്കേ ജൂനിയർ അഭിഭാഷകയുടെ മുഖത്തടിച്ചത് അതിക്രൂരമായി; ചെയ്തത് ഗൗരവകരമായ കുറ്റം..!'; പ്രതി ബെയിലിൻ ദാസിന് കനത്ത തിരിച്ചടി; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി; സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും മറുപടി; കോടതി വക എട്ടിന്റെ പണി; ആ സീനിയർ അഭിഭാഷകൻ വീണ്ടും വെട്ടിലാകുമ്പോൾ!

Update: 2025-06-02 15:38 GMT

തിരുവനന്തപുരം: സഹപ്രവർത്തകർ നോക്കി നിൽക്കേ ജൂനിയർ അഭിഭാഷകയുടെ മുഖത്തടിച്ച കേസിലെ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസിന് കനത്ത തിരിച്ചടി. കോടതി വക എട്ടിന്റെ പണി. വഞ്ചിയൂർ പോലീസ് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ബെയിലിങ് നൽകിയ ഹർജി കോടതി തള്ളി. ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉള്ളതുകൊണ്ടാണ് നിബന്ധനകളോടെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ആണ് ബെയിലിന് നേരത്തെ ജാമ്യം അനുവദിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെയോ രണ്ട് മാസത്തേക്കോ വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നാണ് പ്രധാന ഉപാധി. ഈ ഉപാധിയിൽ ഇളവ് ആവശ്യപ്പെട്ടാണ് ബെയിലിൻ ഹര്‍ജി നൽകിയത്. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

ഗൗരവമുള്ള കുറ്റം ചെയ്ത പ്രതിക്ക് ജാമ്യം നൽകരുതെന്നാണായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. കേസിലെ സാക്ഷികൾ പ്രതിയുടെ ഓഫീസിലെ അഭിഭാഷകരും ജീവനക്കാരുമാണ്. പ്രതിക്ക് ജാമ്യം ലഭിച്ചാൽ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതി അറിയിച്ചിട്ടുണ്ട്. എന്നാൽ ജൂനിയർ അഭിഭാഷകയാണ് പ്രകോപനമുണ്ടാക്കിയതെന്നും ഓഫീസിനുള്ളിൽ നടന്ന നിസ്സാര സംഭവത്തെ പാർവതീകരിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. കോടതി നൽകുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്ന ബെയിലിൻ ദാസിന്‍റെ വാദം അറിയിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

അഡ്വ. ശ്യാമിലി ജസ്റ്റിനെയാണ് സീനിയര്‍ അഭിഭാഷകൻ ബെയ് ലിൻ ദാസ് മുഖത്തടിച്ച് വീഴ്ത്തിയത്. വഞ്ചിയൂര്‍ കോടതിക്ക് അടുത്ത അഭിഭാഷകന്‍റെ ഓഫീസിൽ സഹപ്രവര്‍ത്തകര്‍ നോക്കി നിൽക്കെയായിരുന്നു ക്രൂരമര്‍ദ്ദനം. പിടിച്ച് നിര്‍ത്തി മുഖത്ത് കൈ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണെങ്കിലും ആരും അടുത്തേയ്ക്ക് എത്തിയില്ലെന്നും ശ്യാമിലി നേരത്തെ പ്രതികരിച്ചിരുന്നു.

അതേസമയം, തന്നെ കുറ്റക്കാരിയാക്കാൻ അഭിഭാഷകരുടെ ഗ്രൂപ്പില്‍ ശ്രമം നടക്കുന്നുവെന്ന് അഡ്വക്കേറ്റ് ശ്യാമിലി ജസ്റ്റിൻ. സീനിയർ വനിത അഭിഭാഷകരുടെ ഭാ​ഗത്ത് നിന്നുപോലും മോശമായ അഭിപ്രായമുണ്ടായി എന്ന് ശ്യാമിലി പറഞ്ഞു. ബാർ അസോസിയേഷനിൽ ഒത്തുതീർപ്പാക്കേണ്ട പ്രശ്നമെന്ന് അവർ പറഞ്ഞു.

ശബ്ദ സന്ദേശം പുറത്തുവിട്ടത് താനല്ലെന്നും ശ്യാമിലി വ്യക്തമാക്കി. ബാർ അസോസിയേഷൻ തനിക്ക് എതിരെ നിന്നിട്ടില്ലെന്നും ഭാരവാഹികൾ തനിക്കെതിരെ പറഞ്ഞിട്ടില്ലെന്നും ശ്യാമിലി വെളിപ്പെടുത്തി. പ്രതിയെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പിന്തുണച്ചോട്ടെ. അത് തന്നെ അധിക്ഷേപിക്കുന്നതായപ്പോൾ പ്രതികരിക്കുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു.

Tags:    

Similar News