ഭാരതാംബ സങ്കല്‍പ്പം രൂപം കൊണ്ടത് ദേശീയപ്രസ്ഥാന കാലത്ത്; 'മാതൃമൂര്‍ത്തി' ചിത്രവുമായി അബനീന്ദ്രനാഥ് ടഗോര്‍ രൂപം നല്‍കി; പിന്നീട് സൃഷ്ടിക്കപ്പെട്ടത് നിരവധി ഭാരതമാതാ ചിത്രങ്ങള്‍; ത്രിവര്‍ണ പതാകയേന്തിയ ചിത്രം വരിച്ചത് 1947-52 കാലത്ത് എംഎല്‍ ശര്‍മ്മ; രാജ്ഭവനില്‍ ഉപയോഗിച്ചത് കാവിധ്വജം പിടിക്കുന്ന ചിത്രം; ഭാരതംബാ ചിത്രത്തിന്റെ കഥയിങ്ങനെ

ഭാരതാംബ സങ്കല്‍പ്പം രൂപം കൊണ്ടത് ദേശീയപ്രസ്ഥാന കാലത്ത്

Update: 2025-06-06 08:01 GMT

തിരുവനന്തപുരം: രാജ്ഭവനില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷി മന്ത്രി പി പ്രസാദ് ബഹിഷ്‌ക്കരിക്കാന്‍ ഇടയാക്കിയത് കാവിദ്വജം ഏന്തിയ ഭാരതാംബയുടെ ചിത്രത്തെ ചൊല്ലയാണ്. ഇന്നത്തെ രാഷ്ട്രീയത്തില്‍ ആര്‍എസ്എസുകാര്‍ പൊതുവില്‍ ഉപയോഗിക്കുന്ന ചിത്രമാണിത്. അതുകൊണ്ട് തന്നെയാണ് വിവാദം ഭയന്ന് മന്ത്രി പരിപാടിയില്‍ നിന്നും പിന്‍മാറിയതും. എന്നാല്‍, ഈ വിഷയം വെറുതേ വിടാതിരിക്കയാണ് ബിജെപി. മന്ത്രിക്കെതിരെ ഇവര്‍ രംഗത്തുവന്നു കഴിഞ്ഞു.

എന്നാല്‍, രാജ്ഭവന്‍ ഈ ചിത്രം ആര്‍എസ്എസ്സിന്റെ രാഷ്ട്രീയ അടയാളമാണെന്ന് മന്ത്രിയുടെ മറുപടി. സര്‍ക്കാരിന്റെ ഭാഗമായ പൊതുപരിപാടികളില്‍ രാഷ്ട്രീയ അടയാളങ്ങള്‍ പാടില്ലെന്ന് അദ്ദേഹം പറയുന്നു. കൃഷിവകുപ്പിന്റെ പരിപാടിയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടിയുമായി താന്‍ വന്നു നിന്നാല്‍ എന്താണ് ഉണ്ടാവുക എന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.

ഇതോടെ ഭാരതാംബ അഥവാ ഭാരതമാതാവിന്റെ ചിത്രം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സൈബറിടത്തില്‍ നടക്കുന്നുണ്ട്. നിലവില്‍ ഭാരതാംബയുടെ ചിത്രം ആര്‍എസ്എസ് പരിപാടികളിലാണ് സജീവമായി കാണാറുള്ളതെങ്കിലും അതിന്റെ ഉത്ഭവത്തിന് ആര്‍എസ്എസ്സുമായി കാര്യമായ ബന്ധമില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് ഭാരതാംബ എന്ന സങ്കല്‍പ്പം ഉണ്ടാകുന്നത്.


 



ദേശീയ പ്രസ്ഥാനങ്ങളില്‍ ഉദയം കൊണ്ട 'ഭാരതാംബ'

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉദയം കൊണ്ടതാണ് ഭാരത മാതാവ് എന്ന സങ്കല്‍പ്പം. ഇതുമായി ബന്ധപ്പെട്ട് ഒരു മുദ്രാവാക്യം രൂപപ്പെടുത്തിയത് അമാനുള്ള ഖാനായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ദരിദ്രാവസ്ഥയിലായിരുന്ന അമാനുള്ള. ഇദ്ദേഹത്തിന്റെ പിതാവിനെ വധിച്ചത് ബ്രിട്ടീഷുകാരായിരുന്നു. 1837-38ലെ ക്ഷാമകാലത്ത് ഇദ്ദേഹത്തെയും അമ്മയെയും ഒരു മിഷനറി ഗ്രൂപ്പ് ഏറ്റെടുത്തു. പഠനത്തില്‍ വലിയ കഴിവുണ്ടായിരുന്ന അസീമുള്ള ഖാന്‍ ഇവിടെവെച്ച് ഇംഗ്ലീഷും ഫ്രഞ്ചും പഠിച്ചു.

ബുദ്ധിമാനായ അസീമുള്ള ക്രമേണ ബ്രിട്ടീഷ് ഭരണകൂടത്തില്‍ ഉയര്‍ന്ന ഉദ്യോഗത്തിലെത്തി. നാനാ സാഹേബ് പേഷ്വ രണ്ടാമനുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായി. ബ്രിട്ടീഷുകാരില്‍ നിന്ന് തനിക്ക് ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ തുക നിന്നുപോയതിനെത്തുടര്‍ന്ന് അത് പുനസ്ഥാപിക്കാനുള്ള അഭ്യര്‍ത്ഥന നടത്താനായി ഇംഗ്ലണ്ടിലേക്ക് ഒരു പ്രതിനിധി സംഘത്തെ നാനാ സാഹേബ് അയച്ചു. ഈ ദൗത്യസംഘത്തിന്റെ തലവന്‍ അസീമുള്ളാ ഖാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ നിഷ്ഫലമായി. ബ്രിട്ടീഷ് അധികാരികള്‍ കനിഞ്ഞില്ല.

തിരിച്ച് ഇന്ത്യയിലേക്കുള്ള യാത്രയില്‍ അസീമുള്ള ഖാന്‍ ചില പദ്ധതികളിട്ടിരുന്നു. ആ പദ്ധതികള്‍ നാനാ സാഹേബുമായി അദ്ദേഹം ചര്‍ച്ച ചെയ്തു. നാനാ സാഹേബിന്റെ മനസ്സില്‍ ആദ്യ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വിത്തു വിതയ്ക്കപ്പെട്ടത് അങ്ങനെയാണ്. പിന്നീടുണ്ടായതെല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യധാരാ ചരിത്രമാണ്. ബ്രിട്ടീഷുകാര്‍ കലാപമെന്ന് വിളിച്ച ഈ സമരമുന്നേറ്റത്തിലാണ് ആദ്യമായി ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉയര്‍ത്തപ്പെട്ടത്. ഈ മുദ്രാവാക്യം രൂപീകരിച്ചത് അസീമുള്ള ഖാന്‍ ആയിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യം എന്ന ആശയം ആദ്യമായി ഉരുത്തിരിഞ്ഞതും, അതിന് ഒരു പ്രയോഗരൂപം സൃഷ്ടിക്കപ്പെട്ടതും അസീമുള്ള ഖാന്റെ തലച്ചോറിലായിരുന്നു.

പില്‍ക്കാലത്ത് ഈ മുദ്രാവാക്യം ദേശീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു. പില്‍ക്കാലത്ത് പല ഘട്ടങ്ങളിലായാണ് ഭാരത മാതാവിന്റെ ചിത്രവും രൂപവും രൂപം കൊണ്ടു. ദേശീയപ്രസ്ഥാന കാലത്ത് ഉത്തരേന്ത്യന്‍ നാടുകളില്‍ നടന്ന ചില മുന്നേറ്റങ്ങള്‍ മതാത്മകത കലര്‍ന്നവയായിരുന്നു. ജനങ്ങളെ ദേശീയപ്രസ്ഥാനത്തിലേക്ക് അടുപ്പിക്കാന്‍ അവരുടെ വിശ്വാസങ്ങളെക്കൂടി ഉപയോഗിച്ചു. ഇതിന്റെ ഭാഗമായി ബാലഗംഗാധര തിലകന്റെ നേതൃത്വത്തില്‍ ഗണേശോത്സവം എന്നൊരു പുതിയ ഉത്സവം തന്നെ രൂപപ്പെടുത്തിയെടുക്കുകയുണ്ടായി. സമാനമായ രീതിയില്‍ ഏതാണ്ടതേ കാലയളവിലാണ് പശ്ചിമബംഗാളില്‍ ഭാരതാംബയുടെ ഉദയം. ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള അതിശക്തമായ വിയോജിപ്പിന്റെ പ്രതിഫലനമായിരുന്നു ഭാരതാംബയെന്ന സങ്കല്‍പ്പം. 19ാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് ഭാരതമാതാവ് എന്ന സങ്കല്‍പ്പം നാടകങ്ങളിലും സാഹിത്യകൃതികളിലുമെല്ലാം രൂപം കൊള്ളുന്നത്. കിരണ്‍ ചന്ദ്ര ബാനര്‍ജി 1873ല്‍ എഴുതിയ 'ഭാരത് മാതാ' എന്ന നാടകം അവയില്‍ പ്രമുഖമാണ്.


 



രാജാ രവിവര്‍മ്മയാണ് ആദ്യമായി ഭാരതമാതാവിനെ ചിത്രീകരിക്കുന്നതെന്ന് പറയാം. അതിനു മുമ്പ് അത്തരമൊരു സങ്കല്‍പ്പത്തെ ചിത്രീകരിച്ചതിന് തെളിവുകളൊന്നും ഇല്ല. രാജാ രവിവര്‍മ്മയുടെ ചിത്രീകരണത്തിന് സ്വാഭാവികമായും കൊളോണിയല്‍ ശൈലിയാണ് ഉണ്ടായിരുന്നത്. പടിഞ്ഞാറന്‍ ഓയില്‍ പെയിന്റിങ് ശൈലിയില്‍ അദ്ദേഹം 1898ല്‍ ഒരു ചിത്രം വരച്ചു. രണ്ട് സിംഹങ്ങള്‍ക്കൊപ്പം നാല് കൈകളുള്ള ഒരു ദേവീരൂപമായാണ് ഭാരതാംബയെ രവിവര്‍മ്മ ചിത്രീകരിച്ചത്. രവിവര്‍മ്മയുടെ പേരില്‍ മറ്റൊരു ഭാരതാംബാ ചിത്രം കൂടി പ്രചരിക്കുന്നുണ്ടെങ്കിലും അതിന്റെ ആധികാരികത എത്രത്തോളമെന്ന് മനസ്സിലാക്കാനായില്ല. ഭാരതാംബയുടെ ഒരു കൈയില്‍ ത്രിവര്‍ണ പതാകയും, അതില്‍ ചര്‍ക്കയുടെ ചിഹ്നവും കാണാം. രവിവര്‍മ്മ 1906ല്‍ മരിച്ചത് കണക്കിലെടുക്കുമ്പോള്‍ ഈ ചിത്രം വരച്ചതിന്റെ കാലവും രചയിതാവിനെയുമെല്ലാം പെട്ടെന്നുറപ്പിക്കാന്‍ വയ്യ.

അബനീന്ദ്രനാഥ ടാഗോര്‍ വരച്ച ചിത്രം

ഭാരതമാതാവ് എന്ന പേരില്‍ ഏറെ പ്രശസ്തമാകുന്നതും, അംഗീകരിക്കപ്പെടുന്നതും അബനീന്ദ്രനാഥ ടാഗോര്‍ വരച്ച ചിത്രമാണ്. ബ്രിട്ടീഷുകാര്‍ ബംഗാളിനെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ മുതിര്‍ന്നപ്പോള്‍ അതിനോടുള്ള പ്രതികരണമായിരുന്നു അബനീന്ദ്ര നാഥ ടാഗോറിന്റെ ഭാരതാംബാ ചിത്രം. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം എന്ന കൃതിയായിരുന്നു ഈ ചിത്രത്തിന് പ്രചോദനമായി മാറിയത്. ബ്രിട്ടീഷ് കൊളോണിയലിസത്തോടുള്ള തികഞ്ഞ എതിര്‍പ്പ് വരയുടെ ശൈലിയില്‍ തന്നെ കാണാമായിരുന്നു.

സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ജനങ്ങളില്‍ സ്വദേശി ബോധം ഉണര്‍ത്താനാണ് അബനീന്ദ്രനാഥ് ടാഗോര്‍ ഈ ചിത്രം വരച്ചത്. നാല് കൈയുള്ള, കാവി വസ്ത്രധാരിയായ സ്ത്രീ, പുസ്തകവും വെള്ളതുണിയും നെല്‍ക്കതിരും രുദ്രാക്ഷമാലയും പേറി നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം വരച്ചത്.

ശ്രീരാമകൃഷ്ണ പരമഹംസരുടെ ഗുരുവായ ഭൈരവി ബ്രഹ്‌മണിയെപ്പോലുള്ള വൈഷ്ണവ സന്യാസിനിമാരുടെ വേഷവിധാനത്തെയാണ് അബനീന്ദ്രനാഥിന്റെ ഭാരതാംബ ഓര്‍മ്മിപ്പിക്കുന്നത്. നാല് കൈകളിലൊന്നില്‍ നെല്‍ക്കതിരുകളാണ് ഉണ്ടായിരുന്നത്. മറ്റൊരു കൈയില്‍ വെളുത്ത പരുത്തിത്തുണിയും. ഒരു കൈയില്‍ ഗ്രന്ഥവും മറ്റൊരു കൈയില്‍ ജപമാലയുമാണ് കാണുക. ഇന്ത്യയുടെ അന്നത്തെ കാര്‍ഷിക സാമ്പത്തിക ജീവിതത്തെയാണ് ചിത്രത്തിലെ അടയാളങ്ങള്‍ പ്രതിഫലിപ്പിച്ചത്.

ചിത്രം വരച്ച ശൈലി മുഗള്‍ കാലഘട്ടത്തിന്റേതായിരുന്നെന്ന് പറഞ്ഞല്ലോ. അന്നത്തെ കൊളോണിയല്‍ സ്വാധീനത്തില്‍ എണ്ണച്ഛായാ ചിത്രങ്ങള്‍ വ്യാപകമായിരുന്നു. ത്രിമാനതയുള്ള രചനാശൈലിയാണ് എണ്ണച്ഛായാ ചിത്രങ്ങളുടേത്. എന്നാല്‍ അബനീന്ദ്രനാഥിന്റെ ഭാരതമാതാവ് ദ്വിമാന ചിത്രമായിരുന്നു. അത് ചിത്രകലയില്‍ അക്കാലത്ത് ബംഗാള്‍ കേന്ദ്രീകരിച്ചു വളര്‍ന്ന ഒരു കലാപത്തിന്റെ കൂടി ഭാഗമാണ്. രവിവര്‍മ്മയെപ്പോലുള്ള 'കൊളോണിയല്‍' ചിത്രകാരന്മാരോടുള്ള കലഹം അബനീന്ദ്രനാഥിന്റെ ഭാരതാംബാ രചനയില്‍ കാണാന്‍ കഴിയും.


 



പിന്നീട് നിരവധി ഭാരതമാതാ ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി. ദേശസ്‌നേഹിയായ ചിത്രകാരനെന്ന് അറിയപ്പെട്ട രൂപ് കിഷോര്‍ കപൂര്‍ 1931ല്‍ രചിച്ച ഭാരതമാതാ ലിത്തോഗ്രാഫിന് ഇന്ന് ആര്‍എസ്എസ് പരിപാടികളില്‍ കാണുന്ന ചിത്രത്തോട് ഏതാണ്ടൊരു രൂപപരമായ സാമ്യമുണ്ടൈന്ന് പറയാം. എന്നാല്‍ ഈ രചനയില്‍ ഭാരതാംബയെ ത്രിവര്‍ണ പതാകയേന്തി നില്‍ക്കുന്നതായാണ് കാണാന്‍ കഴിയുക. രൂപ് കിഷോര്‍ വരച്ച ഭഗത് സിങ് തന്റെ തലയറുത്ത് ഭാരതമാതാവിന് സമര്‍പ്പിക്കുന്ന ചിത്രം ബ്രിട്ടീഷ് അധികാരികളെ പ്രകോപിപ്പിക്കുന്നതായിരുന്നു.

1947-52 കാലത്ത് എംഎല്‍ ശര്‍മ്മ വരച്ച എണ്ണച്ഛായാ ചിത്രമാണ് പ്രശസ്തമായ മറ്റൊരു ഭാരതമാതാ ചിത്രം. ഇതിലും ത്രിവര്‍ണപതാകയുണ്ട്. 1950ല്‍ സര്‍ദാര്‍ ശോഭാ സിങ് വരച്ച ഭാരതമാതാവിന്റെ ചിത്രത്തില്‍ അശോകസ്തംഭവും സിംഹവുമെല്ലാമുണ്ട്. ത്രിവര്‍ണ പതാക പുതച്ചാണ് ഇതിന്റെ ഭാരതമാതാവ് നില്‍ക്കുന്നത്. 1935ല്‍ അമൃത ഷെര്‍ഗിള്‍ വരച്ച ഭാരതമാതാവിന്റെ ചിത്രം ഇന്ത്യയുടെ യഥാര്‍ത്ഥ അവസ്ഥയെ തുറന്നു കാട്ടുന്നതായിരുന്നു. പട്ടിണിക്കോലമായ ഒരു ഇന്ത്യന്‍ മാതാവും കുഞ്ഞുങ്ങളും ദൈന്യം നിറഞ്ഞ മുഖവുമായി ഇരിക്കുന്നതായിരുന്നു ആ ചിത്രം.

ഇപ്പോള്‍ മന്ത്രി പി പ്രസാദ് ബഹിഷ്‌കരിച്ച ചടങ്ങിലെ ഭാരതാംബയുടെ കൈയിലുള്ളത് ത്രിവര്‍ണ പതാകയല്ല എന്നതാണ് പ്രധാന വ്യത്യാസം. ആ കൊടിക്ക് ഏറെ സാമ്യം ആര്‍എസ്എസ്സിന്റെ പതാകയോടാണ്. ഈ വ്യത്യാസമാണ് മന്ത്രി പ്രസാദ് പ്രശ്‌നവല്‍ക്കരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ ദിനങ്ങളുമായി ബന്ധപ്പെട്ട് നടക്കുമ്പോള്‍ ദേശീയ പതാകയേന്തിയ ഭാരതാംബയാണ് പൊതുവില്‍ ഉപയോഗിക്കാറുള്ളത്. കന്യാകുമാരി പ്രതിമയിലെ ഭാരതാംബ, പട്ടണിഞ്ഞ് ദേശീയ പതാക കൈയിലേന്തുന്നു. സാങ്കല്‍പ്പിക വിശാല ഭാരത ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ കാവികൊടി ഏന്തി നില്‍ക്കുന്ന ഭാരതമാതയുടെ ചിത്രം ആഎസ്എസ് ശാഖകളിലാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ കേരള രാജ്ഭവനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രവും ഇതിന് സമാനമാണ്. അതാണ് വിവാദവും.




 


Tags:    

Similar News