'വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തരുതെന്ന' തരൂരിന്റെ പരാമര്‍ശം കുറിക്കു കൊണ്ടു; ജെയ്‌ഷെ മുഹമ്മദിനെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കണം; ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയ ബിലാവല്‍ സംഘത്തോട് യുഎസ് ജനപ്രതിനിധി; അമേരിക്കയില്‍ തരൂരിയന്‍ നയതന്ത്രം വിജയിക്കുമ്പോള്‍

'വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തരുതെന്ന' തരൂരിന്റെ പരാമര്‍ശം കുറിക്കു കൊണ്ടു

Update: 2025-06-07 07:42 GMT

വാഷിങ്ടണ്‍: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്ന തരൂര്‍ നയിക്കുന്ന ദൗത്യ സംഘം അമേരിക്കയില്‍ നേടുന്നത് വലിയ വിജയം. പാക്കിസ്ഥാനെ ശരിക്കും ചുരുട്ടിക്കെട്ടുന്ന വിധത്തിലുള്ള നയതന്ത്ര സമീപനമാണ് തരൂരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇത് വിജയിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരവും. തരൂരിനെ കൗണ്ടര്‍ ചെയ്യാന്‍ ഇറങ്ങിയ പാക്കിസ്ഥാന്റെ ബിലാവല്‍ ഭൂട്ടോയ്ക്ക് വാതുറക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി.

പാക്കിസ്ഥാന്റെ മുഖം മിനുക്കാന്‍ അമേരിക്കയില്‍ എത്തിയ ബിലാവലിലും സംഘത്തിനും അവരുടെ മുഖം കൂടൂതല്‍ വികൃമാകുന്ന കാഴ്ച്ചയാണ് കണ്ടത്. ഭീകരതക്കെതിരെ പറഞ്ഞു തുടങ്ങിയ ബിലാവലിന് വയറു നിറയെ കിട്ടിയത് യുഎസ് ജനപ്രതിനിധിയില്‍ നിന്നാണ്. ആഭ്യന്തര തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന്‍ എന്തു നടപടിയെടുത്തു എന്നു ചോദിച്ചപ്പോള്‍ വായടക്കേണ്ട അവസ്ഥ വന്നു ബിലാവലിന്.

ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് മുന്‍ പാക് വിദേശ കാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയോട് യു.എസ് ജനപ്രതിനിധി ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും ഇന്ത്യയുടെ നടപടിയെക്കുറിച്ചും ലോകരാജ്യങ്ങളെ അറിയിക്കാന്‍ നിയോഗിച്ച പാക് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിനിടെയാണ് യു.എസ് കോണ്‍ഗ്രസ് അംഗമായ ബ്രാഡ് ഷെര്‍മാന് ഇക്കാര്യം വ്യക്തമാക്കിയത്.


 



ജെയ്‌ഷെ മുഹമ്മദിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പാകിസ്ഥാന്‍ പ്രതിനിധി സംഘത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വാഷിങ്ടണില്‍വെച്ച് പാക് സംഘവുമായി ബ്രാഡ് ഷെര്‍മാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പഹല്‍ഗാം ആക്രമണത്തെക്കുറിച്ചും ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും ലോകനേതാക്കളെ അറിയിക്കാനായി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം യു.എസില്‍ എത്തിയിരിക്കുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രതിനിധികളുടെ സന്ദര്‍ശനം.

പാകിസ്ഥാനില്‍ താമസിക്കുന്ന ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും അക്രമം, പീഡനം, വിവേചനം എന്നിവയെ ഭയപ്പെടാതെ അവരുടെ വിശ്വാസം ആചരിക്കാനും ജനാധിപത്യ സംവിധാനത്തില്‍ പങ്കെടുക്കാനും അവസരം നല്‍കണമെന്നും ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു. ഭീകരതയെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം താന്‍ പാകിസ്ഥാന്‍ പ്രതിനിധി സംഘത്തോട് ഊന്നിപ്പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 2002ല്‍ ജെയ്‌ഷെ മുഹമ്മദ് കൊലപ്പെടുത്തിയ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിയേല്‍ പേളിന്റെ കൊലപാതകത്തേയും അദ്ദേഹം ചര്‍ച്ചയ്ക്കിടെ ഓര്‍മിപ്പിച്ചു. പേളിന്റെ കുടുംബം ഇപ്പോഴും തന്റെ ഭരണത്തിന് കീഴിലുള്ള പ്രദേശത്താണ് താമസിക്കുന്നതെന്നും ഷെര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

2022ലാണ് ഡാനിയേല്‍ പേളിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കുറ്റകൃത്യം ആസൂത്രണം ചെയ്തതിന് ബ്രിട്ടീഷ് പാക്കിസ്ഥാന്‍ ഭീകരനായ ഒമര്‍ ഷെയ്ഖിനെ ശിക്ഷിച്ചിരുന്നു. ഒസാമ ബിന്‍ ലാദനെ കണ്ടെത്താന്‍ യു.എസ് ഇന്റലിജന്‍സിനെ സഹായിച്ച ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയുടെ മോചനത്തിനായി സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടു. ബിന്‍ ലാദനെതിരായ ആക്രമണത്തിന് ശേഷം 2011 അഫ്രീദിലാണ് അറസ്റ്റിലാവുന്നത്. പിന്നീട് അദ്ദേഹത്തെ പാകിസ്ഥാന്‍ കോടതി 33 വര്‍ഷം തടവിന് ശിക്ഷിച്ചു. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടിയതോടെ ബിലാവലിന് ശരിക്കും ഉത്തരം മുട്ടുന്ന അവസ്ഥയാണ് ഉണ്ടായത്.


 



യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായും ന്യൂയോര്‍ക്കിലെ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അംബാസഡര്‍മാരുമായും നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് പാക് സംഘം ഷെര്‍മാനെ സന്ദര്‍ശിച്ചത്. അതേസമയം നേരത്തെ ഭീകരവാദത്തിലൂടെ ഇന്ത്യയേക്കാള്‍ കൂടുതല്‍ ജീവന്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് യു.എസിലെത്തി സമര്‍ത്ഥിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു ശശി തരൂര്‍. മുന്‍ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് സംഘം തങ്ങളും തീവ്രവാദത്തിന്റെ ഇരകളാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കവേയാണ് ശശി തരൂരിന്റെ കടുത്ത വിമര്‍ശനം.

'തങ്ങളും ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകളാണെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടാന്‍ പോകുന്നത്. ഭീകരാക്രണമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്ത്യയിലേക്കാള്‍ പാകിസ്താനിലാണ് കൂടുതല്‍. ആരുടെ തെറ്റാണിത്? പത്തുകൊല്ലം മുന്‍പ് ഹിലാരി ക്ലിന്റണ്‍ പറഞ്ഞ പ്രശസ്തമായ ഒരു പ്രസ്താവനയുണ്ട്. നിങ്ങളുടെ വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തിയാല്‍ അത് അയല്‍ക്കാരെ മാത്രമേ കടിക്കൂ എന്ന് ഒരിക്കലും കരുതരുത്.

പാക്കിസ്ഥാന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഭീകരാക്രമണങ്ങള്‍ അങ്ങനെ സംഭവിച്ചതാണ്. പാകിസ്താനില്‍ ആക്രമണങ്ങള്‍ നടത്തുന്ന തെഹ്രീകെ താലിബാന്‍ എങ്ങനെയുണ്ടായി, താലിബാനില്‍നിന്ന് വേര്‍പ്പെട്ടാണ് തെഹ്രീകെ താലിബാന്‍ ഉണ്ടായത്, താലിബാനെ സൃഷ്ടിച്ചതാരാണ്? എല്ലാവര്‍ക്കും അതിന്റെ ഉത്തരമറിയാം. നിരപരാധിത്വം വാദിക്കും മുന്‍പ് പാകിസ്താന്‍ ആത്മപരിശോധന നടത്തട്ടെ'- ശശി തരൂര്‍ പറഞ്ഞു.

ഐ.എസ്.ഐയും റോയും സംയുക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെങ്കില്‍ ഇന്ത്യയിലും പാകിസ്താനിലും ഭീകരപ്രവര്‍ത്തനം ഗണ്യമായി കുറയുന്നത് നമുക്ക് കാണാന്‍ കഴിയുമെന്ന ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനക്കുള്ള മറുപടി കൂടിയായിരുന്നു ശശി തരൂര്‍ നല്‍കിയത്.

Tags:    

Similar News