15,000 രൂപയുടെ സാരി 1900 രൂപയ്ക്ക്; ക്യുആര്‍ കോഡില്‍ പണം അയച്ചു നല്‍കിയിട്ടും വസ്ത്രം കിട്ടിയില്ല; വിളിച്ചപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു; നടി ആര്യയുടെ 'കാഞ്ചീവര'ത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഉത്തരേന്ത്യന്‍ സംഘത്തിന്റെ സൈബര്‍ തട്ടിപ്പിനെതിരെ പരാതി പ്രളയം

ആര്യയുടെ 'കാഞ്ചീവര'ത്തിന്റെ പേരില്‍ തട്ടിപ്പ്, പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം

Update: 2025-07-17 10:03 GMT

കൊച്ചി: നടിയും അവതാരകയുമായ ആര്യയുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകള്‍ നിര്‍മ്മിച്ച് വന്‍ സൈബര്‍ തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നല്‍കാമെന്ന പരസ്യം നല്‍കിയാണ് പണം തട്ടിയത്. പണം നല്‍കി വസ്ത്രം ലഭിക്കാതെ വന്നതോടെ നിരവധി പേര്‍ പരാതിയുമായി രംഗത്ത് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. നടി ആര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബീഹാറില്‍ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നിരവധിപേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പണം നഷ്ടപ്പെട്ടയാള്‍ പറഞ്ഞപ്പോഴാണ് ഇക്കാര്യം നടി അറിയുന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ആര്യ പറഞ്ഞു. തട്ടിപ്പിന് ഇരയായതായി നിരവധി പേര്‍ തന്നെ ദിവസേനെ വിളിച്ച് പരാതി പറയുന്നതായും അവര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ മെയ്മാസത്തിലാണ് എന്റെ ഉടമസ്ഥതയിലുള്ള കാഞ്ചീവരം എന്ന പേരിലുള്ള ബുട്ടീക്കിന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി സാരികള്‍ വാങ്ങാന്‍ ശ്രമിച്ചവര്‍ക്ക് പണം നഷ്ടമായതായുള്ള വിവരങ്ങള്‍ ലഭിച്ചത്. പലരും സാരികള്‍ക്ക് വീഡിയോയില്‍ കണ്ടിട്ടുള്ള നമ്പറില്‍ ഓര്‍ഡര്‍ നല്‍കും. ഇതോടെ പിന്നാലെ പണം അയക്കുന്നതിനായി അവര്‍ക്ക് ക്യൂആര്‍ കോഡും അയച്ചു നല്‍കും. പണം അയച്ചാല്‍ ഉടന്‍ തന്നെ ഈ നമ്പര്‍ ബ്ലോക്ക് ചെയ്യും. പിന്നീട് വസ്ത്രം ലഭിക്കേണ്ട തീയതി കഴിഞ്ഞതോടെയാണ് പലരും തട്ടിപ്പിനിരയായ വിവരം അറിയുന്നതും തന്നെ ബന്ധപ്പെട്ടതും- ആര്യ പറഞ്ഞു.

പോലീസും സൈബര്‍സെല്ലുമായി ബന്ധപ്പെട്ടങ്കിലും ഉത്തരേന്ത്യന്‍ സംഘങ്ങളാണ് തട്ടിപ്പിന് പിന്നിലെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് പറഞ്ഞത്. ഞങ്ങളുടേതായ രീതിയില്‍ കസ്റ്റമേഴ്‌സിനെ ബോധവത്കരിക്കാനാണ് പോലീസ് പറഞ്ഞത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു വീഡിയോ ചെയ്ത് പോസ്റ്റ്‌ചെയ്യുകയും ചെയ്തിരുന്നു. ഞങ്ങളുടെ സാരിയെക്കാള്‍ വില ഒരുപാട് കുറച്ചാണ് അവരുടെ വീഡിയോയില്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുന്നത്. ഇതോടെയാണ് കൂടുതല്‍ ആള്‍ക്കാര്‍ തട്ടിപ്പിന് ഇരയാകുന്നത്. - ആര്യ വ്യക്തമാക്കി.

'കാഞ്ചീവരം' എന്ന പേരിലുള്ള റീട്ടൈല്‍ ഷോപ്പിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപേജുകള്‍ നിര്‍മ്മിച്ചാണ് തട്ടിപ്പ്. പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകള്‍ നിര്‍മിക്കുന്നത്. ബന്ധപ്പെടാനായി ഫോണ്‍ നമ്പറും ഉണ്ടാകും. ഇതില്‍ വിളിച്ചാല്‍ ക്യുആര്‍കോഡ് അയച്ചുകൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യും.പണം നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്.

പതിനഞ്ചോളം പേജുകള്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചു. എന്നാല്‍ പത്തോളം പേജുകള്‍ തട്ടിപ്പുകാര്‍ വീണ്ടും തുടങ്ങി. ഉത്തരേന്ത്യയില്‍ നിന്നുള്ള വന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നതെന്ന് ആര്യ പറഞ്ഞു. ഇത്തരം സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലായ 1930ല്‍ വിളിച്ച് പരാതികള്‍ അറിയിക്കാം.

Tags:    

Similar News