അകത്ത് നിന്നും പുറത്ത് നിന്നും പ്രവര്‍ത്തന രഹിതമാക്കപ്പെട്ട വിമാനം നിരീക്ഷിക്കാന്‍ യുകെയ്ക്ക് സ്വന്തമായി ഉപഗ്രഹം; അടുത്ത് ആരെങ്കിലും വന്നാല്‍ പോലും അപ്പോള്‍ ലണ്ടനില്‍ അറിയും; സാങ്കേതിക വിദ്യ ചോരുമോ എന്ന് ബ്രിട്ടണ് ഭയമില്ല; യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റാത്തത് ഇന്ത്യയില്‍ അവിശ്വാസം ഉള്ളതു കൊണ്ടുമല്ല; കാരണം പറഞ്ഞ് റോയല്‍ നേവി
തിരുവനന്തപുരം: ബ്രിട്ടീഷ് എഫ്-35ബി യുദ്ധ വിമാനത്തിന്റെ സാങ്കേതികത ചോരുന്നില്ലെന്ന് ഉറപ്പിക്കാന്‍ യുകെ എടുക്കുന്നത് വലിയ മുന്‍ കരുതലുകള്‍. യുദ്ധ വിമാനത്തില്‍ സുരക്ഷാ ആശങ്കകള്‍ക്ക് കഴമ്പില്ലെന്നാണ് വ്യാമയാന വിദഗ്ധനായ മാര്‍ക്ക് മാര്‍ട്ടിനെ ഉദ്ധരിച്ച് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'വിമാനത്താവളത്തില്‍ തുറസ്സായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നത് കൊണ്ട് യാതൊരു കൃത്രിമവും ഇതില്‍ കാണിക്കാനാകില്ല. അകത്ത് നിന്നും പുറത്ത് നിന്നും പ്രവര്‍ത്തന രഹിതമാക്കപ്പെട്ട വിമാനത്തെ നിരീക്ഷിക്കാന്‍ യുകെയ്ക്ക് സ്വന്തമായി ഉപഗ്രഹങ്ങളുണ്ട്. അവ ഉപയോഗിച്ച് വിമാനത്തെ നിരീക്ഷിക്കാന്‍ ബ്രിട്ടന് സാധിക്കും. അതുകൊണ്ട് തന്നെ വിമാനത്തിനടുത്തേക്ക് ആരെങ്കിലും വന്നാല്‍ പോലും ആദ്യം യുകെയില്‍ അറിയാന്‍ സാധിക്കും-മാര്‍ക്ക് മാര്‍ട്ടിന്‍ പറഞ്ഞു. വിദേശ മണ്ണില്‍ തങ്ങളുടെ യുദ്ധവിമാനം പ്രവര്‍ത്തനരഹിതമായി കിടക്കുന്നത് ബ്രിട്ടണിലും ആശങ്കയായി മാറിയിരുന്നു.
ഇന്ത്യയും യുകെയും തമ്മിലുള്ള പ്രതിരോധ ഉടമ്പടി പ്രകാരം ഇത്തരം സാഹചര്യങ്ങളിലും പരസ്പരം പ്രതിരോധ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. അതുകൊണ്ടാണ് യുദ്ധ വിമാനത്തിന് എല്ലാ സുരക്ഷിതത്വവും ഇന്ത്യ ഒരുക്കുന്നത്. വാടയും വാങ്ങില്ല. വിമാനം ഇപ്പോഴും തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുകയാണ്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിമാനം എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് ഇന്ന് മാറ്റിയേക്കുമെന്നാണ് വിവരം. യുകെയില്‍നിന്നുള്ള എഞ്ചിനീയറിങ് സംഘമെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റുമെന്ന് ബ്രീട്ടീഷ് നാവികസേന അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ വിശ്വാസമില്ലാത്തിനാലാണ് യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റാന്‍ ബ്രിട്ടന്‍ വിസമ്മതിക്കുന്നതെന്ന ഇന്ത്യന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടും റോയല്‍ നേവി തള്ളിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെയും വ്യോമസേനയുടെയും പ്രത്യേക അനുമതിയോടെ തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയിലാണ് നിര്‍ത്തിയിരിക്കുന്നത്.
'ആവശ്യമായ ഉപകരണങ്ങളും വൈദഗ്ധ്യവും ഉണ്ടായിരുന്നെങ്കില്‍ വിമാനം ഇതിനകം തന്നെ ഹാങ്ങറിലേക്ക് മാറ്റുമായിരുന്നു. ഇപ്പോഴത് ലഭ്യമാക്കി വരികയാണ്' റോയല്‍ നേവി വക്താവ് ബ്രിട്ടീഷ് മാധ്യമമായ ഇന്‍ഡിപെന്‍ഡന്റിനോട് പ്രതികരിച്ചു. വിമാനത്താവളത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ഉപകരണങ്ങളും യുകെ എഞ്ചിനീയറിംഗ് ടീമുകളും എത്തിക്കഴിഞ്ഞാല്‍ വിമാനം ഹാങ്ങറിലേക്ക് മാറ്റാണ് തീരുമാനം. വിമാനത്താവളത്തിലെ വിഐപി വിമാനം ഇറങ്ങേണ്ട സ്ഥലത്താണ് യുദ്ധ വിമാനം ഒതുക്കിയിട്ടിരിക്കുന്നത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്നപ്പോഴാണ് മോശം കാലാവസ്ഥയും ഇന്ധനക്കുറവിനെയും തുടര്‍ന്ന് എഫ്-35ബി വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയത്.
വിമാനം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാതെ വരികയാണെങ്കില്‍ ഏറ്റവും സാധ്യതയുള്ളത് ഒരു സി-17 ഗ്ലോബ്മാസ്റ്ററോ അല്ലെങ്കില്‍ ഒരു ഹെവി ലിഫ്റ്റ് ട്രാന്‍സ്പോര്‍ട്ട് വിമാനമോ ബ്രിട്ടന്‍ അയക്കുമെന്നും, ആ വിമാനത്തില്‍ എ35ആ തിരികെ കൊണ്ടുവരുമെന്നും സൂചനയുണ്ട്. മറ്റെവിടെയും ഇത് നന്നാക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. വലിയ സുരക്ഷാസംവിധാനങ്ങളാണ് വിമാനത്തിന് സിഐഎസ്എഫ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്തിന്റെ രഹസ്യ സാങ്കേതികവിദ്യ സംബന്ധിച്ച് ആശങ്കയില്ലെന്നും സുരക്ഷിതമായ സൂക്ഷിച്ചതിന് ഇന്ത്യയോട് നന്ദിയുണ്ടെന്നും ബ്രീട്ടീഷ് അധികൃതര്‍ അറിയിച്ചതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ നല്‍കിയ സുരക്ഷിതമായ ലാന്‍ഡിംഗ്, ലോജിസ്റ്റിക്, സുരക്ഷ ഒരുക്കല്‍, മറ്റു പിന്തുണകള്‍ എന്നിവ യുകെയിലെയും ഇന്ത്യയിലെയും സായുധ സേനകള്‍ക്കിടയിലുള്ള അടുത്ത ഏകോപനത്തെയും ആഴത്തിലുള്ള ബന്ധത്തെയും കൂടുതല്‍ തെളിയിക്കുന്നുവെന്നും ബ്രീട്ടീഷ് അധികൃതര്‍ വ്യക്തമാക്കി.
ലാന്‍ഡിംഗിന് ശേഷം ഹൈഡ്രോളിക് തകരാര്‍ സംഭവിച്ചതിനാല്‍ വിമാനത്തിന് തിരിച്ചുപറക്കാന്‍ സാധിച്ചില്ല. പറന്നുയരാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. ഇതേ തുടര്‍ന്ന് വിമാനം അറ്റക്കുറ്റപ്പണി ചെയ്യുന്നതിന് ബ്രിട്ടണില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലേക്ക് തിരിച്ചു. 110 മില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ് എഫ്-35 സ്റ്റെല്‍ത്ത് യുദ്ധവിമാനം. ജൂണ്‍ 14-നാണ് റോയല്‍ ബ്രിട്ടീഷ് നേവിയുടെ എച്ച്.എം.എസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ എഫ്-35ബി ലൈറ്റ്‌നിംഗ് കക വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഇന്ധനം കുറവായതിനെ തുടര്‍ന്നും പ്രതികൂല കാലാവസ്ഥ കാരണം കേരളതീരത്ത് നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ നിലയുറപ്പിച്ച വിമാനവാഹിനി കപ്പലിലേക്ക് മടങ്ങാന്‍ കഴിയാതിരുന്നതിനാലുമാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കാന്‍ അനുമതി തേടിയത്. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന സുരക്ഷിതമായ ലാന്‍ഡിംഗിന് സൗകര്യമൊരുക്കുകയും ഇന്ധനം നിറയ്ക്കുന്നതിനും ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കുന്നതിനും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഭവിച്ച ഹൈഡ്രോളിക് തകരാര്‍ വിമാനം തിരിച്ചു പറക്കുന്നതിന് തടസ്സമാവുകയായിരുന്നു.
എഫ്-35 വിമാനം സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും ഇടയാക്കി. 110 മില്യണ്‍ ഡോളര്‍ വില വരുന്ന വിമാനം ഓ എല്‍ എക്‌സില്‍ 40 മില്യണ്‍ ഡോളറിന് വില്‍പനയ്ക്ക് വെച്ചതായാണ് പ്രചരിക്കുന്ന ട്രോളുകളില്‍ ഒന്ന്. വിമാനത്തിന് ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ചിലര്‍ തമാശയായി പറഞ്ഞു. ബ്രിട്ടീഷ് എഫ്-35ബി കേരളത്തില്‍ തുറന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്യാനായത് ഭാഗ്യമാണെന്നും, മറ്റെവിടെയെങ്കിലുമായിരുന്നുവെങ്കില്‍ ഇതിനകം മോഷ്ടിക്കപ്പെടുമായിരുന്നുവെന്നും ചിലര്‍ ട്രോളുന്നു.