ആ സമയത്ത് അങ്ങനെ പറ്റിപ്പോയി; എല്ലാവരും എന്നോട് ക്ഷമിക്കണം; 'ബിഎംഡബ്ല്യു' കാർ റോഡിൽ നിർത്തിയിട്ട ശേഷം കാണിച്ചത് മുട്ടൻ ഷോ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ പോലീസ് നടപടി; ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിച്ചതിൽ യുവാവിന്റെ മാപ്പ് എത്തി; ആളുകൾക്കിടയിൽ ഒന്ന് സ്മാർട്ടാകാൻ നോക്കിയപ്പോൾ സംഭവിച്ചത്!
പൂനെ: കഴിഞ്ഞ ദിവസമാണ് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആഡംബര കാറുമായി എത്തിയ യുവാവ് തിരക്കേറിയ റോഡിൽ അലക്ഷ്യമായി നിർത്തിയിട്ട ശേഷം വാഹനത്തിന്റെ നാല് ഡോറുകളും തുറന്നിട്ട് യുവാവ് റോഡ് വശത്ത് നിന്നും മൂത്രമൊഴിച്ചത്. സംഭവം വൈറലായതിന് പിന്നാലെ ഏറെ വിമർശനങ്ങളാണ് കേൾക്കുന്നത്. ഇപ്പോഴിതാ, ആരോപണ വിധേയനായ യുവാവ് ഖേദ പ്രകടനവുമായി എത്തിയിരിക്കുകയാണ്.
ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിച്ച പിടിക്കപ്പെട്ടതിന് പിന്നാലെ ഖേദം പ്രകടിപ്പിക്കുന്ന യുവാവിന്‍റെ വീഡിയോ പുറത്ത്. പൂനെയിലെ ഒരു ട്രാഫിക് സിഗ്നലിൽ ബിഎംഡബ്ല്യു കാറിൽ നിന്ന് ഇറങ്ങിയ ഒരാൾ മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. റോഡിന്‍റെ നടുവിൽ ബിഎംഡബ്ല്യു നിര്‍ത്തി വാതിലുകൾ തുറന്നിട്ട ശേഷം ഗൗരവ് അഹുജ എന്ന് യുവാവ് ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിക്കുകയായിരുന്നു. ഒരു വഴിയാത്രക്കാരനാണ് വീഡിയോയിൽ പകര്‍ത്തിയത്.
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ നിന്ന് പൂനെ പൊലീസ് ഗൗരവ് അഹുജയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റിന് മുമ്പാണ് ഗൗരവ് വീഡിയോ എടുത്തിട്ടുള്ളത്. "ഇന്നലത്തെ പ്രവർത്തിയിൽ ഞാൻ വളരെ ലജ്ജിക്കുന്നു. പൂനെയിലെയും മഹാരാഷ്ട്രയിലെയും ഇന്ത്യയിലെയും ജനങ്ങളോട് ഞാൻ ശരിക്കും ക്ഷമ ചോദിക്കുന്നു. പൊലീസ് വകുപ്പിനോടും [ഏക്‌നാഥ്] ഷിൻഡെ സാഹിബിനോടും ഞാൻ ക്ഷമ ചോദിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കുകയും എനിക്ക് ഒരു അവസരം നൽകുകയും ചെയ്യുക, ഇത് ഒരിക്കലും ആവർത്തിക്കില്ല." - എന്നാണ് ഗൗരവ് വീഡിയോയിൽ പറയുന്നത്.
അതേസമയം, ആഡംബര കാറിന്റെ മുൻസീറ്റിൽ ഉണ്ടായിരുന്ന ഭാഗ്യേഷ് ഓസ്വാൾ എന്നയാളെയും കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയായിരുന്നു. ഒരാൾ മുൻസീറ്റിൽ ഇരിക്കുകയും മറ്റൊരാൾ ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. അവരിലൊരാൾ വീഡിയോ ചിത്രീകരിക്കുന്ന വ്യക്തിയെ നോക്കി ചിരിക്കുന്നതും കാണാം.
പൊതുശല്യം, അശ്രദ്ധമായ ഡ്രൈവിംഗ്, പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയുടെയും മോട്ടോർ വാഹന നിയമത്തിന്‍റെയും കീഴിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചാവിഷയം ആയിരിക്കുകയാണ്.