വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികള്‍ക്ക് നല്‍കുന്ന വീഞ്ഞ് പബ്ബിലും ബാറിലും സൂപ്പര്‍ ഹിറ്റായി; പുതിയ എസ്‌ക്ലൂസീവ് ബ്രാന്‍ഡ് ഇറക്കി കത്തോലിക്ക സഭ; കെനിയയില്‍ വിശ്വാസം രക്ഷിക്കാന്‍ പുതിയ വൈന്‍ ഇറക്കി പുറത്ത് വില്‍പ്പന നിരോധിച്ച കഥ

വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികള്‍ക്ക് നല്‍കുന്ന വീഞ്ഞ് പബ്ബിലും ബാറിലും സൂപ്പര്‍ ഹിറ്റായി

Update: 2025-10-11 06:31 GMT

നെയ്‌റോബി: കെനിയന്‍ കത്തോലിക്കാ സഭ, വിശുദ്ധ കുര്‍ബാനയ്ക്കായി പുതിയൊരു ബ്രാന്‍ഡ് അള്‍ത്താര വീഞ്ഞ് അവതരിപ്പിച്ചു. നേരത്തേ സഭ പുറത്തിറക്കിയ വീഞ്ഞ് പ്രാദേശിക ബാറുകളില്‍ വ്യാപകമായി ലഭ്യമായിത്തുടങ്ങിയതിനെ തുടര്‍ന്നാണ് മാസ് വൈന്‍ എന്ന് ലേബല്‍ ചെയ്തിരിക്കുന്ന ഈ പുതിയ വീ്ഞ്ഞ് കുപ്പിയില്‍ കെനിയ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ കോട്ട് ഓഫ് ആംസും അതിന്റെ ആധികാരികത സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക ഒപ്പും ഉണ്ട്.

പുതുതായി പുറത്തിറക്കിയ വീഞ്ഞ് ഒരു ബിസിനസ്സ് ഔട്ട്‌ലെറ്റിലും വില്‍പ്പനയ്ക്കായി ലഭിക്കില്ല. ഇത് കെ.സി.സി.ബിയുടെ കീഴിലുള്ള രൂപതകള്‍ക്ക് മാത്രമേ വിതരണം ചെയ്യാന്‍ കഴിയുകയുള്ളൂ. നൈരി ആര്‍ച്ച് ബിഷപ്പ് ആന്റണി മുഹെരിയയാണ് പ്രമുഖ മാധ്യമമായ ബി.ബി.സിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

പള്ളിക്ക് പുറത്ത് വ്യാപകമായ ഉപയോഗം കാരണം മുന്‍ ബ്രാന്‍ഡിന് അതിന്റെ പവിത്രത നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കുന്ന കത്തോലിക്കാ വിശ്വാസികള്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. വീഞ്ഞിന്റെ ഘടന കത്തോലിക്കാ സഭയുടെ കാനോന്‍ നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് മുഹേരിയ പറഞ്ഞു. കുര്‍ബാനയില്‍ ഉപയോഗിക്കുന്ന വീഞ്ഞിന്റെയും അപ്പത്തിന്റെയും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ സഭ ബിഷപ്പുമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

സഭ നേരത്തേ പുറത്തിറക്കിയ വീഞ്ഞ് ഒരു ഒരു പ്രാദേശിക മദ്യ നിര്‍മ്മാതാവ് മദ്യക്കടകളിലും ഹോട്ടലുകളിലും ബാറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപകമായി വിറ്റഴിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വീഞ്ഞ് സഭ പുറത്തിറക്കിയത്. കെനിയയിലെ നകുരു

മേഖലയിലെ സുബുകിയ നാഷണല്‍ മരിയന്‍ ദേവാലയത്തില്‍ നടന്ന ഈ വര്‍ഷത്തെ ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ ആയിരക്കണക്കിന് വിശ്വാസികളുടെ മുന്നിലാണ് പുതിയ വീഞ്ഞ് ആദ്യമായി ഔദ്യോഗികമായി അവതരിപ്പിച്ചത്.

ഇനി മുതല്‍ രാജ്യത്തുടനീളമുള്ള കുര്‍ബാന ആഘോഷങ്ങളില്‍ ഉപയോഗിക്കുന്ന ഒരേയൊരു വീഞ്ഞ് ഇതായിരിക്കും എ്ന്ന കുപ്പി ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കെ.സി.സി.ബി ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മൗറീസ് മുഹാതിയ മകുമ്പ പറഞ്ഞു.

രാജ്യത്തെ എല്ലാ കത്തോലിക്കാ പള്ളികളോടും പഴയ വീഞ്ഞിന്റെ ഉപയോഗം നിര്‍ത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പുതിയ വിതരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അംഗീകൃത ഔട്ട്ലെറ്റുകളും കണ്ടെത്താന്‍ അദ്ദേഹം പുരോഹിതന്മാരോട് ആവശ്യപ്പെട്ടു.

പുതിയ വീഞ്ഞിലെ ലേബലില്‍ എഴുതിയിരിക്കുന്നത് മുന്തിരിവള്ളിയുടെ ഫലവും മനുഷ്യ കരങ്ങളുടെ പ്രവൃത്തിയും നമ്മുടെ സന്തോഷത്തിന്റെ പാനപാത്രമായി മാറും എന്നാണ്. സ്വാഹിലി ഭാഷയില്‍ ദിവായ് എന്നറിയപ്പെടുന്ന അള്‍ത്താര വീഞ്ഞ്, ആരാധനാക്രമത്തെയും പള്ളി പ്രവര്‍ത്തന നിലവാരത്തെയും ആശ്രയിച്ച്, രൂപതകളില്‍ വ്യത്യസ്തമായി ഉപയോഗിക്കുന്നു. കത്തോലിക്കാ സമൂഹത്തിലെ ചില അംഗങ്ങള്‍ പുതിയ വീഞ്ഞിന്റെ വരവിനെ സ്വാഗതം ചെയ്തു.

ഏതൊരു സാധാരണ പാനീയത്തെയും പോലെ നേരത്തേ പുറത്തിറക്കിയ വീഞ്ഞ് എല്ലാ കടകളിലും വില്‍ക്കുന്നത് അതിന്റെ പവിത്രത ഇല്ലാതാക്കും എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കെനിയയിലെ 50 ദശലക്ഷം ജനങ്ങളില്‍ 80 ശതമാനത്തിലധികവും ക്രിസ്ത്യാനികളാണ്. ഇതില്‍, ഏകദേശം 10 ദശലക്ഷം പേരും കത്തോലിക്കരാണ്. മറ്റ് ക്രിസ്ത്യാനികള്‍ കെനിയയിലെ ആംഗ്ലിക്കന്‍ ചര്‍ച്ച്, പ്രെസ്ബിറ്റീരിയന്‍ ചര്‍ച്ച് എന്നിവയുള്‍പ്പെടെ വിവിധ സുവിശേഷ സഭകളിലും മറ്റ് വിഭാഗങ്ങളിലും പെടുന്നു.

Tags:    

Similar News