ചാര്‍ളി കിര്‍ക്ക് വെടിയേല്‍ക്കുന്നതിന് മുമ്പ് സമീപത്തെ കെട്ടിടത്തിലെ മേല്‍ക്കൂരയില്‍ ഒരാള്‍ കിടക്കുന്ന ദൃശ്യങ്ങള്‍; വെടിപൊട്ടിയതിന് പിന്നാലെ പരിഭ്രാന്തിയോടെ ഓടിപ്പോയി; മൂവായിരം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഉണ്ടായിരുന്നത് ആറ് ഉദ്യോഗസ്ഥര്‍ മാത്രം; സുരക്ഷാ വീഴ്ച്ചയെന്ന കുറ്റപ്പെടുത്തലുമായ മാധ്യമങ്ങള്‍

ചാര്‍ളി കിര്‍ക്ക് വെടിയേല്‍ക്കുന്നതിന് മുമ്പ് സമീപത്തെ കെട്ടിടത്തിലെ മേല്‍ക്കൂരയില്‍ ഒരാള്‍ കിടക്കുന്ന ദൃശ്യങ്ങള്‍

Update: 2025-09-11 06:04 GMT

വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിക്കുന്നതിന് തൊട്ടുമുമ്പ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഒരു വ്യക്തി കിടക്കുന്നതായ വീഡിയോ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. യൂട്ടാവാലി സര്‍വ്വകലാശാലയില്‍ കിര്‍ക്ക് പങ്കെടുത്ത പരിപാടിയില്‍ നിന്ന് ആ വ്യക്തി ഭ്രാന്തമായി ഓടിപ്പോകുന്നതും ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ഇവിടെ സുരക്ഷാ നടപടികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഏകദേശം മൂവായിരം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ആറ് ഉദ്യോഗസ്ഥര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് യൂണിവേഴ്സിറ്റി പോലീസ് അറിയിച്ചു. കൂട്ട വെടിവയ്പ്പിനെക്കുറിച്ച് സദസിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കിര്‍ക്കിന്റെ കഴുത്തില്‍ വെടിയേറ്റത്. ഒരു വെടിമാത്രമാണ് കഴുത്തില്‍ കൊണ്ടത്. വെടിവയ്പ്പിനെത്തുടര്‍ന്ന് ആദ്യം പോലീസ് ഒരു വൃദ്ധനെ കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാല്‍ ഇയാള്‍ തോക്കുധാരിയല്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു വ്യക്തിയെ പോലീസ് പിടികൂടി എങ്കിലും ചോദ്യം ചെയ്യലിനുശേഷം ഇയാളെയും വിട്ടയച്ചതായി എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ വ്യക്തമാക്കി.

മേല്‍ക്കൂരയില്‍ പതിയിരിക്കുന്ന ഒരു അജ്ഞാത വ്യക്തിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പരിപാടിയിലെ സുരക്ഷാ പ്രോട്ടോക്കോളുകളും പ്രാദേശിക പോലീസ് ഉദ്യോഗസ്ഥന്‍മാരും ഇപ്പോള്‍ രൂക്ഷമായ വിമര്‍ശനമാണ് നേരിടുന്നത്. ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ വെളിപ്പെടുത്തിയത് താന്‍ പരിപാടിക്കായി എത്തിയപ്പോള്‍ ഒരു തരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നു എന്നാണ്. എന്നാല്‍ താന്‍ നേരത്തേ കരുതിയിരുന്നത് അവിടെ അതിശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഉണ്ടാകും എന്നായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

പലരും പറയുന്നത് തങ്ങളുടെ ടിക്കറ്റുകള്‍ പോലും പരിശോധിക്കാതെയാണ് ഹാളിലേക്ക് കടത്തിവിട്ടത് എന്നാണ്. ആരും ബാര്‍കോഡോ ക്യുആര്‍ കോഡോ പരിശോധിച്ചില്ല എന്നും അകത്തേക്ക് കടക്കാന്‍ ഒരു ചെക്ക്‌പോയിന്റും ഉണ്ടായിരുന്നില്ല എന്നുമാണ് പുറത്തു വരുന്ന വിവരം. അക്ഷരാര്‍ത്ഥത്തില്‍ ആര്‍ക്കും വേണമെങ്കിലും അകത്തേക്ക് കടക്കാമായിരുന്നു. പരിപാടിയുടെ പ്രവേശന കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറും ഇല്ലായിരുന്നു.

ബാഗുകള്‍ പരിശോധിക്കാതെയാണ് ആളുകളെ അകത്തേക്ക് കടത്തി വിട്ടതെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു. എന്നാല്‍ കിര്‍ക്കിനൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാ സംഘം ഉണ്ടായിരുന്നു. വെടിവെയ്പിന് തൊട്ടു പിന്നാലെ ഒരാള്‍ ഓടുന്ന ദൃശ്യം ലഭിച്ച സാഹചര്യത്തില്‍ അതിനെ കുറിച്ച് കൂടുതല്‍ വിശകലനം നടത്തുകയാണ് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News