പി വി അന്‍വറിന്റെ എല്ലാ ആരോപണങ്ങളും ചീറ്റിപ്പോയി; എഡിജിപി എം ആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്; കവടിയാറിലെ വീട് നിര്‍മ്മാണത്തിലും കുറവന്‍കോണത്ത ഫ്‌ളാറ്റ് മറിച്ചുവില്‍പ്പനയിലും സ്വര്‍ണ്ണക്കടത്തിലും ആരോപണങ്ങള്‍ ആവിയായി; സര്‍ക്കാര്‍ കനിഞ്ഞാല്‍ അജിത് കുമാറിന് പ്രമോഷന്‍
എഡിജിപി എം ആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്
തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത്കുമാറിനു ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ എം എല്‍ എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അന്വേഷണം.
കവടിയാറിലെ വീട് നിര്‍മ്മാണം, കുറവന്‍കോണത്തെ ഫ്‌ളാറ്റ് വില്‍പ്പന, സ്വര്‍ണ്ണക്കടത്ത് എന്നിവയിലാണ് ക്ലീന്‍ ചിറ്റ്. സര്‍ക്കാര്‍, വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അജിത് കുമാറിന് പ്രമോഷനുള്ള തടസ്സം നീങ്ങും. ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെയാണു വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട്.
കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിനു മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു ആരോപണം. എന്നാല്‍ സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല.
കവടിയാറിലെ ആഡംബര വീട് പണിതത്തില്‍ ക്രമക്കേട് എന്നതായിരുന്നു മറ്റൊരു ആരോപണം. വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തുവിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുറവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളില്‍ ഇരട്ടിവിലയ്ക്കു മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണു കണ്ടെത്തല്‍. 2009ലാണ് കോണ്ടൂര്‍ ബില്‍ഡേഴ്‌സുമായി ഫ്‌ലാറ്റ് വാങ്ങാന്‍ 37 ലക്ഷം രൂപയ്ക്കു കരാര്‍ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം വായ്പയെടുത്തു. 2013ല്‍ കമ്പനി ഫ്‌ളാറ്റ് കൈമാറി. പക്ഷേ സ്വന്തം പേരിലേക്ക് ഫ്‌ലാറ്റ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകി. 4 വര്‍ഷം താമസിച്ച ശേഷം 65 ലക്ഷം രൂപയ്ക്കു ഫ്‌ലാറ്റ് വില്‍ക്കുന്നത് 2016ലാണ്. വില്‍പനയ്ക്കു 10 ദിവസം മുന്‍പ്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വന്തം പേരിലേക്കു റജിസ്റ്റര്‍ ചെയ്തു. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണു വീടിന്റെ വിലയില്‍ ഉണ്ടായത്. സര്‍ക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്നുമാണു വിജിലന്‍സ് കണ്ടെത്തല്‍. കരാര്‍ ആയി എട്ട് വര്‍ഷത്തിന് ശേഷമാണ് ഫ്‌ലാറ്റ് വിറ്റത് എന്നും സ്വാഭാവിക വില വര്‍ധനയാണ് ഫ്‌ലാറ്റിന് ഉണ്ടായതെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്
അതേസമയം, അനധികൃത സ്വത്ത് സമ്പാദനം കേസില്‍ എം ആര്‍ അജിത് കുമാറിനെതിരെയുള്ള പരാതി നാളെ വിജിലന്‍സ് കോടതി പരിഗണിക്കും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജനുവരി 24 ന് വിജിലന്‍സ് 60 ദിവസം കൂടുതല്‍ സമയം തേടിയതിനാല്‍ മാര്‍ച്ച് 25 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. പരാതിയില്‍ 2024 സെപ്റ്റംബര്‍ 29 ന് സര്‍ക്കാര്‍ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു