പരിചയക്കുറവുള്ള വനിതാ ഡോക്ടര്‍മാരെ കൊണ്ട് ശസ്ത്രക്രിയ നടത്തി; ആന്റിബയോട്ടിക്‌സ് നല്‍കാതിരുന്നതിനാല്‍ മുറിവ് ഉണങ്ങിയില്ല; കൈയില്‍ 16ഓളം തുന്നലുകള്‍; വേദന അസഹനീയമായതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി; മേവറം അഷ്ടമുടി സഹകരണ ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; പ്രതിക്കൂട്ടിലാകുന്നത് സിപിഐ എംഎല്‍എയുടെ ആശുപത്രി

Update: 2025-06-23 06:27 GMT

കൊല്ലം: മേവറം അഷ്ടമുടി സഹകരണ ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ലക്ഷണങ്ങളോടെ ചികിത്സ തേടിയ ചാത്തന്നൂര്‍ സ്വദേശി ഹഫീസിന്റെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പരിചയക്കുറവുള്ള വനിതാ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയതെന്നും ആന്റിബയോട്ടിക്‌സ് നല്‍കാതിരുന്നതിനാല്‍ മുറിവ് ഉണങ്ങിയില്ലെന്നുമാണ് ആരോപണം. ചികിത്സയിലെ വീഴ്ചയും അനാസ്ഥയും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് ഹഫീസിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ചാത്തന്നൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ ജയലാലിന്റെ നേതൃത്വത്തിലാണ് ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

ഹഫീസിന് ഒരു വര്‍ഷമായി ഇടത് കൈയില്‍ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇന്‍സുലിന്‍ ഉപയോഗിക്കുന്ന ഡയബറ്റിസ് രോഗി കൂടിയായ ഹഫീസിന്റെ ശസ്ത്രക്രിയ ഏപ്രില്‍ 25നാണ് ശസ്ത്രക്രിയ നടത്തിയത്. പ്രധാന ഡോക്ടര്‍ ശസ്ത്രക്രിയ നേരിട്ട് നടത്തുമെന്നാണ് ബന്ധുക്കളോട് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം രണ്ട് വനിതാ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ശസ്ത്രകിയയെ തുടര്‍ന്ന് ഹഫീസിന്റെ കൈയില്‍ 16ഓളം തുന്നലുകളാണ് ഉണ്ടായിരുന്നത്. ഈ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. കൈ അനക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഹഫീസ് പറയുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം ആന്റിബയോട്ടിക്‌സ് നല്‍കാതിരുന്നതിനാല്‍ മുറിവ് ഉണങ്ങിയില്ല. ഇതോടെ ഹഫീസിന് ഗുരുതര വേദന അനുഭവപ്പെട്ടു. പാരസെറ്റമോള്‍ ഗുളികകള്‍ അമിതമായി നല്‍കിയതായും, വെള്ളം ആവശ്യപ്പെട്ടിട്ട് നല്‍കാതിരുന്നതായും ആരോപണമുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ ദിവസം തന്നെ ഹഫീസിനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഒബ്‌സര്‍വേഷന്‍ റൂമില്‍ ഡോകട്ര്‍ അപമര്യാദയായി പെരുമാറിയെന്നും, ആവശ്യമായ പരിചരണം ലഭിച്ചില്ലെന്നും ഹഫീസ് പറയുന്നു. വീട്ടിലെത്തിയ ശേഷം വേദന തുടര്‍ന്നതിനാല്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. ഇതോടെയാണ് ചികിത്സപിഴവിനെപ്പറ്റി ബന്ധുക്കള്‍ക്ക് മനസ്സിലാകുന്നത്.

കൊല്ലം ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മുറിവിന് ആന്റിബയോട്ടിക്‌സ് നല്‍കിയതും. മുറിവ് ഇനിയും ഉണങ്ങാത്തതിനാല്‍ ഹഫീസിന് ജോലിയില്‍ പ്രവേശിക്കാനും കഴിഞ്ഞിട്ടില്ല. ഹഫീസിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്. ചികിത്സപിഴവ് കാട്ടി കൊല്ലം കമ്മീഷണര്‍ക്കും, കൊട്ടിയം പോലീസിനും ഹഫീസിന്റെ ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് ചികിത്സ നടത്തിയ ഡോക്ടര്‍മാരുടെ യോഗ്യതയടക്കമുള്ള വിവരങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷമാണ് ആശുപത്രിയില്‍ സമാനമായ ചികിത്സാപ്പിഴവുകള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വിവരം അറിയുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രധാന ഡോക്ടറും മറ്റ് രണ്ട് വനിത ഡോക്ടര്‍മാരും ശസ്ത്രക്രിയയില്‍ പങ്കെടുത്തതെന്ന് ആശുപത്രി രേഖകള്‍ പറയുന്നുവെന്ന് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഈ വാദം കുടുംബം തള്ളി. തുടര്‍ന്ന് ബന്ധുക്കള്‍ വീണ്ടും കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. സിപിഐയിലെ കൊല്ലത്തെ പ്രധാന നേതാവാണ് എംഎല്‍എയായ ജയലാല്‍. അതുകൊണ്ട് തന്നെ പോലീസ് അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നോ എന്ന സംശയം ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്. നേരത്തെ പോലീസ് സഹായത്തോടെ ഈ ആശുപത്രിയുടെ പഴയ മാനേജ്‌മെന്റ് നടത്തിയ ചില ഗൂഡാലോചനാ നീക്കങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.

Tags:    

Similar News