എന്റെ മകൾ കോൺഗ്രസിന് വേണ്ടി ഒരുപാട് ത്യാഗങ്ങൾ ചെയ്തു; ഭാരത് ജോഡോ യാത്രക്കിടയിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു; മകളുടെ വളർച്ച അവരെ അസ്വസ്ഥരാക്കി; പൊട്ടിക്കരഞ്ഞ് അമ്മ സവിത; ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തക 'ഹിമാനി'യുടെ മരണത്തിൽ ദുരൂഹതകൾ മാത്രം; അന്വേഷണം തുടരുന്നു; മൗനം പാലിച്ച് പാർട്ടി!

Update: 2025-03-02 13:34 GMT

ചണ്ഡീഗഢ്: കഴിഞ്ഞ ദിവസമാണ് ഹരിയാനയെ തന്നെ ഞെട്ടിച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ മൃതദേഹം റോഹ്തക്കിലെ ഒരു ബസ് സ്റ്റാൻഡിന് സമീപം ഒരു സ്യൂട്ട്കേസിനുള്ളിൽ നിന്നും കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പാർട്ടിയിൽ വീണ്ടും പുതിയ വിവാദം ഉടലെടുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, 22 കാരിയായ കോൺഗ്രസ് പ്രവർത്തകയുടെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി അമ്മ രംഗത്ത് വന്നിരിക്കുകയാണ്. ഹിമാനിയുടെ മരണത്തിനുപിന്നിൽ കോൺഗ്രസ് പാർട്ടിയിലെ പ്രവർത്തകർ തന്നെയാണെന്നാണ് അമ്മ സവിത നർവാൾ ആരോപണം ഉയർത്തുന്നത്. പാർട്ടിയിലെ സജീവ പ്രവർത്തകയായ ഹിമാനിയുടെ വളർച്ച തങ്ങളുടെ രാഷ്‌ട്രീയ ഭാവിക്ക് ഭീഷണിയാകുമെന്ന് തോന്നിയ ചിലരാണ് കൊലപാതകത്തിന് പിന്നിലെന്ന് അവർ ആരോപിക്കുന്നു.

അമ്മയുടെ വാക്കുകൾ..

“കോൺഗ്രസിന് വേണ്ടി എന്റെ മകൾ ഒരുപാട് ത്യാഗങ്ങൾ ചെയ്തു, പാർട്ടി അംഗങ്ങൾ ഞങ്ങളുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. ഹിമാനിയുടെ വളർച്ച പാർട്ടിയിലെ ചിലർക്ക് അവരുടെ രാഷ്‌ട്രീയ ജീവിതത്തിൽ ഭീഷണിയാകുമെന്ന് തോന്നിയിരിക്കാം, അതിനാൽ കൊലപാതകത്തിൽ അവർക്ക് പങ്കുണ്ടാകാം”യുവതിയുടെ അമ്മ കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്ത് വർഷമായി ഹിമാനി കോൺഗ്രസിൽ പ്രവർത്തിക്കുന്നുണ്ട്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയോടൊപ്പം അവൾ ശ്രീനഗറിലേക്ക് യാത്ര ചെയ്തു. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ച് മകൾ പലപ്പോഴും സംസാരിക്കാറുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാക്കളുമായി തർക്കത്തിലേർപ്പെട്ടിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്രയ്‌ക്കിടെയും പ്രശ്‍നങ്ങൾ ഉണ്ടായിരുന്നു. മകളുടെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ഘാതകർക്ക് വധശിക്ഷ നൽകണമെന്നും അമ്മ സവിത ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, ഹരിയാന റോത്തഗ് ജില്ലയില്‍ ബസ് സ്റ്റാന്‍ഡിന് സമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കണ്ടെത്തി. സോനപത്ത് ജില്ലയില്‍ നിന്നുള്ള 23കാരിയായ ഹിമാനി നര്‍വാളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. റോഹ്തക്-ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപാണ് മൃതദേഹം കണ്ടത്തിയത്. സംസ്ഥാനത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം നടന്നത്.

ശനിയാഴ്ചയാണ് കോണ്‍ഗ്രസ് റാലികളിലും സാമൂഹിക പരിപാടികളിലും ഹരിയാന്‍വി നാടോടി കലാകാരന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നര്‍വാളിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാംപ്ല ബസ് സ്റ്റാന്‍ഡില്‍ നിന്ന് 200 മീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസ് യാത്രക്കാര്‍ ശ്രദ്ധയില്‍പ്പെടുകയും പോലീസില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇത് തുറന്ന് നോക്കിയപ്പോള്‍ കഴുത്തില്‍ മുറിവേറ്റ പാടുകളോടെ നര്‍വാളിന്റെ മൃതദേഹം കണ്ടെത്തി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കരുതുന്നുവെന്ന് റോഹ്തക് പോലീസ് സണ്ണി ലൂറ അറിയിച്ചു.

തെളിവെടുപ്പിനായി ഫോറന്‍സിക് സംഘത്തെ സംഭവസ്ഥലത്തേക്ക് വിളിച്ചതായി സാംപ്ല പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ബിജേന്ദര്‍ സിംഗ് അറിയിച്ചു. 'മറ്റെവിടെങ്കിലും വെച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സ്യൂട്ട്‌കേസ് എപ്പോള്‍ സ്ഥലത്ത് ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കുകയാണ്,' അദ്ദേഹം വ്യക്തമാക്കി.

നര്‍വാളിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഞെട്ടലും രോഷവും പ്രകടിപ്പിക്കുകയും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. നീതി വേഗത്തില്‍ ഉറപ്പാക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഭരത് ഭൂഷണ്‍ ബത്ര റോഹ്തക്കിലെ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. സംഭവം സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിന് കളങ്കമെന്ന് ഭൂപീന്ദര്‍ സിങ്ങ് ഹൂഡ പ്രതികരിക്കുകയും ചെയ്തു.

Tags:    

Similar News