സീറ്റുകിട്ടാത്തവര്‍ മറുകണ്ടം ചാടുമോ? താമരയോട് കൂട്ടുകൂടുമോ? പുതുയുഗ യാത്രയുടെ ശോഭ കെടുത്തി പൊട്ടിത്തെറി ഉണ്ടാകുമോ? കോണ്‍ഗ്രസിലെ ബുദ്ധിരാക്ഷസന്മാര്‍ ഒരുമുഴം മുമ്പേയെറിഞ്ഞു; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം ഉടനില്ല; തിരഞ്ഞെടുപ്പ് സമിതിയോഗം മാറ്റി; കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹിയാത്ര വേണ്ടെന്നുവച്ചു; പയ്യെ തിന്നാന്‍ ഉറച്ച് സണ്ണി ജോസഫും സംഘവും

കോണ്‍ഗ്രസിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം ഉടനില്ല

Update: 2026-02-21 17:12 GMT

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പുകാഹളം മുഴങ്ങാനിരിക്കെ, സ്ഥാനാര്‍ഥികളെ കാലേക്കൂട്ടി പ്രഖ്യാപിച്ച് മേല്‍ക്കൈ നേടാനുള്ള തീരുമാനം കോണ്‍ഗ്രസ് തല്‍ക്കാലം മാറ്റി വച്ചു. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പുറത്തിറക്കാനുള്ള നീക്കം തല്‍ക്കാലം മരവിപ്പിച്ചു. നാളെ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗം മാറ്റി വച്ചിരിക്കുകയാണ്. ഘടകകക്ഷികളുമായുള്ള സീറ്റ് വെച്ചുമാറ്റ ചര്‍ച്ചകള്‍ എങ്ങുമെത്താത്തതും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ഇതിന് കാരണം.

കോണ്‍ഗ്രസ് പട്ടിക വൈകുന്നത് എന്തുകൊണ്ട്?

ആദ്യഘട്ടത്തില്‍ സിറ്റിംഗ് മണ്ഡലങ്ങളിലും തര്‍ക്കമില്ലാത്ത സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിരുന്നു ഹൈക്കമാന്‍ഡ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് നയിക്കുന്ന 'പുതുയുഗ യാത്ര'ക്കിടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയാല്‍, സീറ്റ് ലഭിക്കാത്തവരുടെ പ്രതിഷേധം യാത്രയുടെ ശോഭ കെടുത്തുമെന്ന് നേതൃത്വം ഭയക്കുന്നു.

സസ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചാല്‍ പ്രചാരണത്തിന് വലിയ തുക ചെലവാകും. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാല പ്രചാരണം പാര്‍ട്ടിക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. സീറ്റ് മോഹഭംഗം നേരിടുന്നവര്‍ ബിജെപിയിലേക്കോ മറ്റ് പാര്‍ട്ടികളിലേക്കോ ചേക്കേറാനുള്ള സാധ്യത നേതൃത്വം തള്ളിക്കളയുന്നില്ല.

മാര്‍ച്ച് ആദ്യമോ രണ്ടാം വാരമോ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നിലപാട്.

മുസ്ലിം ലീഗിന്റെ അതൃപ്തിയും കുഞ്ഞാലിക്കുട്ടിയുടെ നീക്കവും

സീറ്റ് വിഭജന ചര്‍ച്ചകള്‍ മെല്ലെപ്പോക്കിലാണെന്ന കടുത്ത അതൃപ്തി മുസ്ലിം ലീഗിനുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കാണാനുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര അവസാന നിമിഷം റദ്ദാക്കി. ഫെബ്രുവരി 25-ന് വയനാട് ദുരന്ത പുനരധിവാസ പദ്ധതിയുടെ തറക്കല്ലിടാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി അദ്ദേഹവുമായി നേരിട്ട് ചര്‍ച്ച നടത്തും.

കേരളത്തിലെ സീറ്റ് കൈമാറ്റ ചര്‍ച്ചകള്‍ വേഗത്തിലാക്കുക, തമിഴ്നാട്ടില്‍ ഡിഎംകെക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി 5 സീറ്റുകള്‍ ലീഗിന് ഉറപ്പാക്കുക, 16 സീറ്റുകളിലെങ്കിലും മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കുക എന്നിവയാണ് കുഞ്ഞാക്കുട്ടി മുന്നോട്ടു വയ്ക്കുക.

കുഴയ്ക്കുന്ന സീറ്റ് വെച്ചുമാറ്റങ്ങള്‍

കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ചില മണ്ഡലങ്ങളിലെ ചര്‍ച്ചകള്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്:

തിരുവമ്പാടി - തവനൂര്‍: തിരുവമ്പാടി വിട്ടുനല്‍കാന്‍ ലീഗ് തയ്യാറാണെങ്കിലും പകരം തവനൂര്‍ വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്.

പട്ടാമ്പി - ഗുരുവായൂര്‍: പട്ടാമ്പി വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല.

ചേലക്കര - കോങ്ങാട്: ചേലക്കര ലീഗിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തുണ്ട്. ഇത് ആത്മഹത്യാപരമാണെന്നാണ് അവരുടെ മുന്നറിയിപ്പ്.

മറ്റ് ഘടകകക്ഷികളുടെ നിലപാട്

കേരള കോണ്‍ഗ്രസ് (ജോസഫ്): ചര്‍ച്ചകള്‍ മന്ദഗതിയിലാണെന്ന പരാതി ഇവര്‍ക്കുമുണ്ട്. ഇടുക്കിയിലെ ചര്‍ച്ചകളില്‍ മാത്രമേ ചിത്രം വ്യക്തമാകൂ.

സിഎംപി & ഫോര്‍വേഡ് ബ്ലോക്ക്: തിരുവനന്തപുരം, കൊല്ലം സീറ്റുകള്‍ക്കായി ഇവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയിട്ടില്ല.

ആര്‍എംപി & അനൂപ് ജേക്കബ്: വടകരയും പിറവവും ഇവര്‍ക്ക് ഉറപ്പാണെങ്കിലും അധികമായി ആവശ്യപ്പെടുന്ന സീറ്റുകളില്‍ തീരുമാനമായില്ല.

ഫെബ്രുവരി 25-ന് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നതോടെ യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ വലിയൊരു മാറ്റമുണ്ടാകാനാണ് സാധ്യത. ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ ഘടകകക്ഷികളുടെ അതൃപ്തി പരിഹരിക്കാനും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനും സാധിക്കൂ.

Tags:    

Similar News