മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ വച്ച് സഹപ്രവര്‍ത്തകയെ കടന്നുപിടിച്ചു; ഭര്‍ത്താവ് ഇന്‍സ്പെക്ടറായിട്ടും എഎസ്ഐക്കെതിരേ നല്‍കിയ പരാതികള്‍ മുക്കി; നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ അസോസിയേഷന്‍ നേതാവ് കൂടിയായ എഎസ്ഐക്കെതിരേ വകുപ്പു തല നടപടി

മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ വച്ച് സഹപ്രവര്‍ത്തകയെ കടന്നുപിടിച്ചു

Update: 2026-02-20 12:02 GMT

ഇടുക്കി: മദ്യപിച്ച് പൊലീസ് വാഹനത്തില്‍ വച്ച് സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്ത ഗ്രേഡ് എ.എസ്.ഐക്കെതിരെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വകുപ്പുതല നടപടി. നിലവില്‍ ഇടുക്കി സബ് ഡിവിഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെയാണ് ശിക്ഷണ നടപടിയുടെ ഭാഗമായി പി.ആര്‍ (പണിഷ്മെന്റ് റോള്‍) നല്‍കിയത്.

മറ്റൊരു സ്റ്റേഷനിലെ ഇന്‍സ്പെക്ടറുടെ ഭാര്യയായ പൊലീസുകാരിക്കാണ് ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവമുണ്ടായത്. തൊടുപുഴ സബ് ഡിവിഷനില്‍ ജോലി ചെയ്യവെയായിരുന്നു സംഭവം. ഇയാളുടെ സ്വാധീനത്താല്‍ പരാതികള്‍ എല്ലാം മുക്കി. ഇന്‍സ്പെക്ടറുടെ ഭാര്യയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് എ.എസ്.ഐ അതിക്രമം നടത്തിയത്. വിവരം ഉടന്‍ തന്നെ ഭര്‍ത്താവിനെയും തന്റെ സ്റ്റേഷനിലെ എസ്.എച്ച്.ഒയെയും യുവതി അറിയിച്ചെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.

ഉന്നത ഉദ്യോഗസ്ഥര്‍ക്കായി വഴിവിട്ട രീതിയില്‍ 'പിരിവ്' നടത്തി നല്‍കുന്ന ആളായതിനാലാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ മടിച്ചതെന്ന ആക്ഷേപം ശക്തമാണ്. നേരത്തെ യുവതി നല്‍കിയ പരാതികളില്‍ അന്വേഷണം നടന്നെങ്കിലും ഉന്നത സ്വാധീനത്താല്‍ റിപ്പോര്‍ട്ടുകള്‍ മുക്കുകയായിരുന്നു. നീതിക്കായി യുവതി ഉറച്ചുനിന്നതോടെ കേസ് നാര്‍ക്കോട്ടിക് ഡിവൈ.എസ്.പിക്ക് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എ.എസ്.ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പി.ആര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഗുരുതരമായ ലൈംഗികാതിക്രമം നടന്ന സാഹചര്യത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ട ക്രിമിനല്‍ കേസാണിത്. എന്നാല്‍, വെറും പി.ആര്‍ നോട്ടീസില്‍ ഒതുക്കി ചെറിയ വകുപ്പുതല ശിക്ഷയോടെ പ്രതിയെ രക്ഷിച്ചെടുക്കാന്‍ നീക്കം നടക്കുന്നതായി സൂചനയുണ്ട്. ഒരു ഉദ്യോഗസ്ഥയ്ക്ക് പോലും സ്വന്തം വകുപ്പില്‍ നിന്ന് നീതി ലഭിക്കാന്‍ ഇത്രയേറെ ബുദ്ധിമുട്ടേണ്ടി വരുന്നത് സേനയ്ക്കുള്ളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതി പൊലീസ് അസോസിയേഷന്‍ നേതാവ് കൂടിയാണ്.

Tags:    

Similar News