വിവാദത്തിന് പിന്നാലെ ഇ.പി ജയരാജന്‍ പരാതിക്കാരനായ ഷെര്‍ഷാദിനെ വിളിച്ചെന്ന് റിപ്പോര്‍ട്ട്; ജ്യോത്സ്യന്‍ വിവാദം സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിയതും ഗോവിന്ദനെതിരെയുള്ള പടയൊരുക്കത്തിന്റെ ഭാഗം; രാജേഷ് കൃഷ്ണ വിവാദത്തിലും സിപിഎം വിഭാഗീയത ചര്‍ച്ചകളിലേക്ക്; കണ്ണൂരിലെ സിപിഎം രാഷ്ട്രീയം കൂടുതല്‍ കലങ്ങി മറിയും

Update: 2025-08-18 04:33 GMT

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം.കണ്ണൂര്‍ നേതാക്കള്‍ക്കിടയിലെ വിഭാഗീയതാണ് ഗോവിന്ദനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍. അതിനിടെ വിവാദത്തിന് പിന്നില്‍ ഇ.പി ജയരാജനെന്ന സംശയം ചര്‍ച്ചകളിലേക്ക് എത്തുകയാണ്. പരാതിക്കാരനായ ഷര്‍ഷാദിനെ ഇ പി ജയരാജന്‍ ഫോണില്‍ വിളിച്ച് കത്തിലെ വിവരങ്ങള്‍ ആരാഞ്ഞതായാണ് വിവരമുണ്ട്. മീഡിയാ വണ്ണാണ് ഇപിയ്‌ക്കെതിരായ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സിപിഎമ്മിലെ കണ്ണൂര്‍ രാഷ്ട്രീയം കൂടുതല്‍ കലങ്ങി മറിയുന്ന അവസ്ഥയിലേക്ക് എത്തിക്കുക്കയാണ് വിവാദങ്ങള്‍.

പോളിറ്റ് ബ്യൂറോയ്ക്ക്‌നല്‍കിയ പരാതി കോടതി രേഖ ആയതില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന് പങ്കുണ്ടെന്നാണ് ആരോപണം. കത്ത് ചോര്‍ന്നതിനെതിരെ ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് പരാതി നല്‍കിയിരുന്നു. ഈ രേഖ പുറത്തുവന്നതിന് പിന്നില്‍ ഗോവിന്ദന്റെ മകന്‍ ശ്യാമിന് ബന്ധമുണ്ടെന്ന ആരോപണമാണ് ചെന്നൈ വ്യവസായി ഉന്നയിക്കുന്നത്. പാര്‍ട്ടിക്ക് നല്‍കിയ കത്ത് എങ്ങനെ മാനനഷ്ടക്കേസില്‍ തെളിവായി എന്ന ചോദ്യമാണ് സിപിഎം നേതാക്കളില്‍ ഉയരുന്നത്. സിപിഎമ്മിന്റെ മുന്‍ മന്ത്രിമാര്‍ക്കെതിരെയും നിലവിലെ മന്ത്രിമാര്‍ക്കെതിരെയും പോളിറ്റ്ബ്യൂറോയ്ക്ക് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ ആരോപണങ്ങളുണ്ട്. രാജേഷ് കൃഷ്ണ ഇവര്‍ക്കെല്ലാം പലതരത്തില്‍ പണം നല്‍കിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഈ വിവാദത്തിന് പിന്നാലെ ഇ.പി ജയരാജന്‍ പരാതിക്കാരനായ ഷെര്‍ഷാദിനെ വിളിച്ചെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. നേരത്തെ ജ്യോത്സ്യന്‍ വിവാദം സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിയതും എം.വി ഗോവിന്ദനെതിരെയുള്ള പടയൊരുക്കത്തിന്റെ ഭാഗമായിട്ടാണെന്നാണ് വിവരം. എന്നാല്‍ ഇപ്പോഴുയരുന്ന വിവാദത്തിന് പല തലങ്ങളുണ്ട്. രാജേഷ് കൃഷ്ണയുമായുള്ള വിവാദങ്ങളിലെ വസ്തുതകളാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്.

പോളിറ്റ് ബ്യൂറോക്ക് സ്വകാര്യ വ്യക്തി നല്‍കിയ പരാതി ചോര്‍ന്ന് കോടതി രേഖയായി എത്തിയതില്‍ സിപിഎം വിശദ പരിശോധന നടത്തുമെന്ന് സൂചനയുണ്ട്. കത്ത് പുറത്ത് പോയത് പാര്‍ട്ടിക്ക് നാണക്കേടായെന്ന് സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതാക്കള്‍ അറിയിക്കും. സിപിഎം ജനറല്‍ സെക്രട്ടറി എംബി ബേബി തികഞ്ഞ അതൃപ്തിയിലാണ്. അതിനിടെ കണ്ണൂരിലെ ഒരു നേതാവാണ് വാര്‍ത്തയ്ക്ക് പിന്നിലെന്നും ആരോപണമുണ്ട്. കണ്ണൂര്‍ സിപിഎമ്മിലെ ചേരി തിരിവ് അതിരൂക്ഷമാക്കുന്നതാണ് പുതിയ സംഭവം. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും സിപിഎം പുറത്താക്കിയ വ്യക്തിയാണ് രാജേഷ് കൃഷ്ണ. ഡല്‍ഹി ഹൈക്കോടതിയില്‍ രാജേഷ് കൃഷ്ണയാണ് പാര്‍ട്ടി രേഖ സമര്‍പ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ കുടുംബ സുഹൃത്താണ് രാജേഷ് കൃഷ്ണ എന്നത് വ്യത്തമാണ്. താന്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിക്ക് നല്‍കിയ കത്ത് ചോര്‍ന്നതിനെതിരെ ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് പുതിയ പരാതി നല്‍കിയിട്ടുണ്ട്. കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്റെ മകന്‍ ശ്യാം ആണെന്നാണ് ആരോപണം. പല പാര്‍ട്ടി നേതാക്കളുടെയും ഉറ്റ സുഹൃത്തായ രാജേഷ് കൃഷ്ണയ്ക്കെതിരെ ഷെര്‍ഷാദ് നല്‍കിയ പരാതി ആണ് ചോര്‍ന്നത്. പിബിക്ക് വ്യവസായി നല്‍കിയ ഗുരുതര ആരോപണങ്ങളുള്ള പരാതി ഡല്‍ഹി ഹൈക്കോടതിയില്‍ രേഖയായി എത്തിയതില്‍ പാര്‍ട്ടി നേതൃത്വം ഗൗരവത്തില്‍ എടുക്കുന്നുണ്ട്.

ലണ്ടന്‍ മലയാളി രാജേഷ് കൃഷ്ണ വഴി പാര്‍ട്ടി നേതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്റെ മകനാണെന്ന് സംശയിക്കുന്നുവെന്ന് പാര്‍ട്ടിക്ക് പരാതി നല്‍കിയ ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പറഞ്ഞു. ചോര്‍ച്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എംഎ ബേബിക്ക് പുതിയ പരാതി നല്‍കിയത്. പിബിക്ക് നല്‍കിയ പരാതി ഡല്‍ഹി ഹൈക്കോടതിയിലെ മാനഷ്ടക്കേസിന്റെ ഭാഗമാക്കിയെന്നാണ് പരാതി. രാജേഷ് കൃഷ്ണ നല്‍കിയ മാനനഷ്ട കേസിലാണ് വിവാദ കത്തുള്ളത്.രാജേഷ് കൃഷ്ണയെ മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കല്‍ എം എ ബേബി സ്ഥിരീകരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കെതിരായിരുന്നു മാനനഷ്ട കേസ്. മാനനഷ്ടക്കേസുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത പരാതി എന്തിന് കേസ് രേഖയായി നല്‍കി എന്ന് വ്യക്തമല്ല. അബദ്ധത്തില്‍ ഉള്‍പ്പെട്ടതാണോ എന്നുമറിയില്ല. പാര്‍ട്ടിയെ ചതിയ്ക്കാനാണ് ഇതെന്ന വിലയിരുത്തലും സജീവമാണ്. ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ഇതെല്ലാം പുറത്തുവന്നാല്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഈ പരാതിയിലൂടെ പാര്‍ട്ടിയെ അറിയിച്ചത്. സര്‍ക്കാര്‍ തീരമേഖലയില്‍ നടപ്പാക്കിയ ചില പദ്ധതികള്‍ വിദേശത്തെ കടലാസ് കമ്പനിയുമായി ചേര്‍ന്നുള്ള സാമ്പത്തികത്തട്ടിപ്പിന്റെ ഭാഗമാണെന്നരീതിയിലും പറയുന്നുണ്ട്.

തെളിവുസഹിതമാണ് പരാതി പിബിക്ക് നല്‍കിയത്. അതിഗൗരവമുള്ളതും രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടതുമായ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം പാര്‍ട്ടി അന്വേഷിക്കുകയും നടപടിയെടുക്കുകയും വേണമെന്നാണ് ആവശ്യം. പിബിക്കുനല്‍കിയ പരാതി പാര്‍ട്ടിയിലെ രഹസ്യരേഖയായി മാറേണ്ടതാണ്. പരാതിക്കാരനും പിബിക്കും മാത്രം അറിയുന്ന പരാതി എങ്ങനെ ആരോപിതന്‍ കേസ് രേഖകള്‍ക്കൊപ്പം കോടതിയില്‍ നല്‍കി എന്നത് സിപിഎമ്മിനേയും പിടിച്ചുലച്ചിട്ടുണ്ട്.

Tags:    

Similar News