ബുധനാഴ്ച രാത്രി ഷിഫ്റ്റ് കഴിഞ്ഞ് കെ എസ് ആര്‍ടിസി ബസില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ തുറവൂരിനടുത്ത് അപകടം; കാല്‍നട യാത്രക്കാരി ബസ് ഇടിച്ച് റോഡരികില്‍ അബോധാവസ്ഥയിലായി; ആരും ഇറങ്ങിയില്ലെങ്കിലും ആ നഴ്‌സ് ചാടി ഇറങ്ങി; ആവുന്നതെല്ലാം ഒറ്റയ്ക്ക് ചെയ്തു; എന്നിട്ടും ശോഭന മടങ്ങി; ലേക്‌ഷോറിലെ ദീപമോള്‍ യഥാര്‍ത്ഥ മാലാഖയാവുമ്പോള്‍

Update: 2025-06-28 02:00 GMT

കൊച്ചി: വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കെ.എം. ദീപമോള്‍ക്ക് സങ്കടത്തിലാണ്. വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ ഓപ്പറേറ്റിംഗ് തിയറ്റര്‍ സ്റ്റാഫ് നഴ്സായ കെ.എം.ദീപമോള്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തുറവൂരിനടുത്ത് വച്ച് കാല്‍നടയാത്രക്കാരിയായ ശോഭനയെ (63) ബസിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നെ ആവുന്നതെല്ലാം ചെയ്തു. പക്ഷേ ആ അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ദീപയ്ക്കായില്ല.

അതിന്റെ നിരാശയിലെ സങ്കടമാണ് ദീപ മോള്‍ക്ക്. തലയ്ക്കേറ്റ പരിക്ക് വളരെ ഗുരുതരമാണെന്ന് അറിയാമായിരുന്നുവെങ്കിലും അവര്‍ അതിനെ അതിജീവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ദീപമോള്‍ പറയുന്നു. വിപിഎസ് ലേക്ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ളയും മറ്റ് ജീവനക്കാരും ദീപമോളുടെ മനഃശക്തിയെയും സമയോചിത ഇടപെടലിനെയും പ്രശംസിച്ചു. അപകടത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തില്‍ ആരെങ്കിലും പെടുന്നത് കണ്ടാല്‍ നോക്കാതെ പോകുന്നതാണ് മലയാളിയുടെ പൊതു രീതി. ഇവിടെയാണ് ദീപമോള്‍ വ്യത്യസ്തമാകുന്നത്. സോഷ്യല്‍ മീഡിയയും ദീപ മോളുടെ ഇടപെടലിനെ പ്രശംസിച്ച് രംഗത്തുണ്ട്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ അബോധാവസ്ഥയിലായ ശോഭനയെ രക്ഷിക്കാന്‍ രാത്രി ഒറ്റയ്ക്ക് ദീപമോള്‍ മുന്നിട്ടിറങ്ങ. ബസില്‍ നിന്നിറങ്ങിയ ദീപമോള്‍ ആരുടെയും സഹായമില്ലാതെ ശോഭനയ്ക്ക് സിപിആര്‍ ആരംഭിച്ചു. ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദുര്‍ബലമായ നാഡിമിടിപ്പ് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് ശോഭനയെ അടുത്തുള്ള തുറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പഥമശുശ്രൂഷ നല്‍കിയെങ്കിലും നില ഗുരുതരമായതിനാല്‍, ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അവിടേക്ക് വളരെ ദൂരമുള്ളതിനാലും രക്തസ്രാവം ഗുരുതരമായതിനാലും ശോഭനയെ വിപിഎസ് ലേക്ഷോറിലേക്ക് കൊണ്ടുവന്നു. യാത്രയിലുടനീളം രോഗിയുടെ ശ്വാസോഛ്വാസം നിലനിര്‍ത്താന്‍ ആംബു ബാഗ് ഉപയോഗിച്ച് തുടര്‍ച്ചയായി ദീപമോള്‍ സിപിആര്‍ നല്‍കി.

ലേക്ഷോറില്‍ എത്തിയയുടനെ എമര്‍ജന്‍സി വിഭാഗത്തിലെ വിദഗ്ധ സംഘം രോഗിയെ ഇന്‍ട്യൂബ് ചെയ്ത് ഹൃദയാഘാതത്തില്‍ നിന്ന് പുനരുജ്ജീവിപ്പിച്ചു. തുടര്‍ന്ന് ന്യൂറോ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റി. പക്ഷേ പരിക്കുകള്‍ ഗുരുതരമായതിനാല്‍ അടുത്ത ദിവസം ശോഭന മരിച്ചു. തന്നാലാവുന്നത് ചെയ്തിട്ടും ഗുരുതര പരിക്കേറ്റ ചേര്‍ത്തല സ്വദേശിനി ശോഭനയെ രക്ഷിക്കാനാവാത്തതിന്റെ ദുഃഖത്തിലാണ് ദീപമോള്‍. ബുധനാഴ്ച രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ദീപമോള്‍ കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ തുറവൂരിനടുത്തായിരുന്നു അപകടം. കാല്‍നടയാത്രക്കാരിയായ ശോഭന ബസ് ഇടിച്ച് റോഡരികില്‍ അബോധാവസ്ഥയിലായിരുന്നു.

തല്‍ക്ഷണം ദീപമോള്‍ സഹായത്തിന് ഇറങ്ങുകയായിരുന്നു. 'തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് അറിയാമായിരുന്നു, പക്ഷേ അവര്‍ അതിജീവിക്കാനായി പ്രാര്‍ഥിച്ചിരുന്നു' സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തശേഷം കണ്ണീരോടെ ദീപമോള്‍ പറഞ്ഞു. ശോഭനയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം സംസ്‌കാര ചടങ്ങിലുള്‍പ്പെടെ ദീപമോള്‍ സംബന്ധിച്ചത്. ശോഭനയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ദീപയുടെ ശ്രമത്തിന് കുടുംബം നന്ദി അറിയിച്ചു.

Tags:    

Similar News