'ആഗോളമതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍' എന്ന ലേഖനം ഇഴഞ്ഞ് അവസാന വരികളിലെത്തിയപ്പോഴാണ് വിഷദംശനം: ''വേണ്ടിവന്നാല്‍ ഭരണഘടന ഭേദഗതി ചെയ്യണം''; അതാണു കാര്യം... ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം; ആര്‍ എസ് എസിനെതിരെ ദീപികയില്‍ എഡിറ്റോറിയല്‍; കേസരി ലംഘനത്തില്‍ ബിജെപിക്ക് ഒളിയമ്പും

Update: 2025-09-15 01:55 GMT

കോട്ടയം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ ക്രൈസ്തവര്‍ക്കെതിരേ കേരളത്തിലും വര്‍ഗീയവികാരം സൃഷ്ടിക്കാന്‍ ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമെന്ന ആരോപണവുമായി കത്തോലിക്കാ സഭാ മുഖപത്രമായ ദീപിക. ഇതിന്റെ ഭാഗമായാണ് കേസരിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ദീര്‍ഘമായ ലേഖനം പ്രസിദ്ധീകരിച്ചത് എന്ന സംശയം ബലപ്പെടുകയാണെന്ന് ദീപിക പറയുന്നു. ''ഇന്നത്തെ വിചിത്രമായ അവസ്ഥ മാറ്റിയേ തീരൂ. അതിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടി വന്നാല്‍ അതും ചെയ്യണം'' എന്ന ലേഖനത്തിലെ ആവശ്യം നിഗൂഢമായ അജന്‍ഡയാണ് വെളിപ്പെടുത്തുന്നത്. ലേഖനത്തില്‍ ഉയര്‍ത്തുന്ന നിലപാടുകളെക്കുറിച്ച് ബിജെപിയുടെ പ്രതികരണം ഇതുവരെ ഉണ്ടായിട്ടുമില്ല-ഇതാണ് ദീപികയിലെ ഒരു വാര്‍ത്ത പറയുന്നത്. ഇതിനൊപ്പം എഡിറ്റോറിയിലും ദീപിക എഴുതിയിട്ടുണ്ട്.

ദീപിക എഡിറ്റോറിയല്‍ ഇങ്ങനെ

ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടണ്ട

ക്രൈസ്തവര്‍ക്കെതിരേ സംഘപരിവാര്‍ നേതാവ്,ആര്‍എസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയ മതപരിവര്‍ത്തനാരോപണ ലേഖനത്തിനൊടുവില്‍ തനിനിറം പുറത്തെടുക്കുന്നുണ്ട്: ''വേണ്ടിവന്നാല്‍ ഭരണഘടന ഭേദഗതി ചെയ്യണം''.

ക്രൈസ്തവര്‍ ആഗോളതലത്തിലെന്നപോലെ രാജ്യത്തിനും ഭീഷണിയാണെന്നും ജാഗ്രത പാലിക്കണമെന്നും ധ്വനിപ്പിക്കുന്ന വിഷലിപ്ത ലേഖനം സംഘപരിവാറിന്റെ പോഷക സംഘടനകളിലൊന്നിന്റെ നേതാവ് ആര്‍എസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയതില്‍ അതിശയോക്തിയില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍നിന്നു മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കല്‍ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വര്‍ഗീയ പ്രസ്ഥാനം, ദേശസ്‌നേഹികള്‍ സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ചതിനുശേഷവും അതേ പണി തുടരുകയാണ്. അടുത്തയിടെ ബിജെപി സംസ്ഥാനങ്ങള്‍ മൂര്‍ച്ചകൂട്ടിയ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഭരണഘടനാവിരുദ്ധവും കോടതിയില്‍ ചോദ്യം ചെയ്യേണ്ടതുമാണെന്ന പ്രതികരണങ്ങളാകാം പ്രകോപനം.

'ആഗോളമതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍' എന്ന ലേഖനം ഇഴഞ്ഞ് അവസാന വരികളിലെത്തിയപ്പോഴാണ് വിഷദംശനം: ''വേണ്ടിവന്നാല്‍ ഭരണഘടന ഭേദഗതി ചെയ്യണം''. അതാണു കാര്യം. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം. കേരളത്തില്‍ ക്രൈസ്തവരുടെ തോളിലേക്കു കൈ നീട്ടി നില്‍ക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്നു മനസിലാകാത്തവര്‍ക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാര്‍ക്കും മതരാഷ്ട്ര-മനുസ്മൃതി സ്വപ്നങ്ങള്‍ തുടരാം. മറ്റുള്ളവര്‍ സ്വാതന്ത്ര്യസമര-ദേശസ്‌നേഹ പൈതൃകത്തില്‍ ഉരുത്തിരിഞ്ഞ ഇന്ത്യന്‍ ഭരണഘടനയെ കൈവിടില്ല. ഘര്‍ വാപ്പസിക്കാരുടെ മതപരിവര്‍ത്തന നിരോധന ബില്ലുകളുടെ ഭരണഘടനാവിരുദ്ധത ചോദ്യം ചെയ്യപ്പെടണം.

ഭരണഘടനയെ നോക്കുകുത്തിയാക്കി ബിജെപി സംസ്ഥാനങ്ങള്‍ ചുട്ടെടുത്തുകൊണ്ടിരിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ലുകളെ ന്യായീകരിക്കുന്ന വ്യാജവിവരങ്ങളും നുണകളുമാണ് ലേഖനത്തിലുടനീളം. ''ക്രൈസ്തവര്‍ രഹസ്യമായി തുടര്‍ന്നുവന്നിരുന്ന മതപരിവര്‍ത്തനം മറനീക്കി പുറത്തുവന്നത് ഛത്തീസ്ഗഡ് റെയില്‍വേ പോലീസ് ജൂലൈ 25ന് രണ്ട് കന്യാസ്ത്രീകളെ മതപരിവര്‍ത്തനം, മനുഷ്യ കടത്ത് കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിലൂടെയാണ്. കന്യാസ്ത്രീകള്‍ ആയതുകൊണ്ട് അവരെ നിരുപാധികം വിട്ടയയ്ക്കണമെന്നായിരുന്നു സഭാ നേതാക്കളുടെയും ഇടത്-വലത് രാഷട്രീയ നേതാക്കളുടെയും ആവശ്യം''. കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്നവര്‍ ക്രൈസ്തവരായിരുന്നതിനാല്‍ മതപരിവര്‍ത്തനമായിരുന്നില്ല ലക്ഷ്യമെന്നും മതഭ്രാന്തുപിടിച്ച ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ ബജ്രംഗ്ദള്‍ എന്ന ഹിന്ദുത്വ സംഘടന പാക്കിസ്ഥാന്‍ ശൈലിയില്‍ നടത്തിയ ആള്‍ക്കൂട്ടവിചാരണയാണ് യഥാര്‍ഥ പ്രശ്‌നമെന്നും ലേഖകന്‍ അറിഞ്ഞിട്ടേയില്ല!

''125ലധികം രൂപതകളിലായി പുരോഹിതന്മാരും കന്യാസ്ത്രീകളും വിദേശ പാതിരിമാരും പ്രചാരണവും പരിവര്‍ത്തനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. 28,000ലധികം പള്ളികള്‍, 11,000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 1,000ത്തിലേറെ കോളജുകള്‍, 10,000ത്തിലധികം ഹോസ്റ്റലുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നു.'' ലേഖകന്‍ വിശദീകരിക്കുന്നുണ്ട്. ഈ കണക്കുകളുടെ യാഥാര്‍ഥ്യം എന്തുമാകട്ടെ, ക്രൈസ്തവര്‍ നടത്തുന്ന ആശുപത്രികളില്‍ ചികിത്സതേടിയ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച, അവിടെത്തന്നെ മക്കള്‍ പഠിക്കണമെന്ന് ശാഠ്യം പിടിക്കുന്ന ബിജെപി നേതാക്കളോടെങ്കിലും മതം മാറിയോയെന്ന് അന്വേഷിക്കാമായിരുന്നു. ക്രൈസ്തവഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ഹിന്ദുമതപ്രചാരണം നടത്തുന്നതും ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതുമൊക്കെ വിശകലനം ചെയ്യാമായിരുന്നു.

വിദേശഫണ്ടിനെക്കുറിച്ചോര്‍ത്തു വിഷമിക്കുന്ന ലേഖകന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശഫണ്ട് എത്തുന്ന ഹൈന്ദവകേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്നില്ല. ലേഖകന്റെ നുണ മുഴുവന്‍ ഇവിടെ പകര്‍ത്താനാകില്ലെങ്കിലും ചിലതുകൂടി സൂചിപ്പിക്കാതെ വയ്യ. ''ഓരോ പ്രദേശത്തും പ്രാദേശിക ഭാഷകളെ ഇല്ലാതാക്കി അവിടെയൊക്കെ ഇംഗ്ലീഷ് ഭാഷ കൊണ്ടുവരുക എന്നത് അവരുടെ (മിഷനറിമാരുടെ) പരിപാടിയായിരുന്നു''. അടുത്ത വാക്യത്തില്‍ നേരേ വിപരീതമാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.

''മതപരിവര്‍ത്തനം ത്വരിതപ്പെടുത്താനായി അതത് പ്രാദേശിക ഭാഷകളില്‍ നിഘണ്ടുക്കള്‍ പ്രസിദ്ധീകരിച്ചു. അങ്ങനെയാണ് മലയാളത്തില്‍ ഗുണ്ടര്‍ട്ടിന്റെയും കന്നടയില്‍ ഫാദര്‍ കിട്ടെലിന്റെയും കൊങ്കണിയില്‍ ഫാദര്‍ സ്റ്റീഫന്‍ സണ്‍സിന്റെയും സംസ്‌കൃതത്തില്‍ ഫാദര്‍ മോനിയര്‍ വില്യംസിന്റെയും മറ്റും നിഘണ്ടുകള്‍ പുറത്തുവരുന്നത്''. ഈ ചരിത്ര അപനിര്‍മിതി സംഘപ്രസിദ്ധീകരണങ്ങളിലല്ലാതെ സാധ്യമാകുമോ

പിന്നെ ഉറക്കച്ചടവിലെന്നപോലെ ചില ആരോപണങ്ങളുമുണ്ട്. ''നരേന്ദ്ര മോദിജിയുടെ ഭരണത്തിന്റെ തുടര്‍ച്ച സംഭവിക്കാതിരിക്കാന്‍ ആഗോള മതനേതൃത്വം അവിശുദ്ധസഖ്യത്തിന് നേതൃത്വം കൊടുത്തു. ഭാരതത്തെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് സംഘപരിവാറും കേന്ദ്ര നേതൃത്വവും തടസമാണെന്ന് അറിയാവുന്നതുകൊണ്ട് അന്താരാഷ്ട്ര ഗൂഢാലോചനയാണ് നടന്നത്... ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും ഇവര്‍ക്കായി വിടുപണി ചെയ്യുന്നു. ഇതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം''. തുടര്‍ഭരണം ഉറപ്പാക്കാന്‍ വോട്ട് മോഷണം നടത്തിയെന്ന ആരോപണത്തില്‍നിന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ ഓടിയൊളിക്കവേയാണ് അന്താരാഷ്ട്ര ഗൂഢാലോചന!

ലേഖകന്റെ വര്‍ഗീയധ്രുവീകരണശ്രമവും കാണാതിരിക്കരുത്. ''നിയമവിരുദ്ധ പ്രവൃത്തികളില്‍ നിയമനടപടി ഉണ്ടായാല്‍ ന്യൂനപക്ഷ പീഡനമാണ്, നിയമനിഷേധമാണ് എന്ന് പ്രസ്താവിച്ച് തെരുവിലിറങ്ങി ഭൂരിപക്ഷസമൂഹത്തെ വെല്ലുവിളിക്കുകയാണ്''. ഹിന്ദുത്വ നേരിടുന്ന വെല്ലുവിളിയെല്ലാം ഭൂരിപക്ഷ സമൂഹത്തിന്റേതുകൂടിയാണെന്നു സ്ഥാപിക്കാനുള്ള ദയനീയ ശ്രമം! അബദ്ധജടിലവും വിദ്വേഷകലുഷിതവുമായ ഈ പ്രചാരണങ്ങളുടെ മുന്‍പില്‍ നിശബ്ദത പാലിക്കണമോ എന്ന് ക്രൈസ്തവ നേതൃത്വം ആത്മ പരിശോധന നടത്തേണ്ട സമയമായി.

കേരളത്തില്‍ മാത്രം ക്രൈസ്തവരെ തുല്യപൗരന്മാരായി കാണുന്ന ബിജെപി ഇതിനൊക്കെ മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ. വിജയിച്ചാലും ഇല്ലെങ്കിലും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാനങ്ങള്‍ പാസാക്കുന്ന മതപരിവര്‍ത്തന നിരോധനനിയമങ്ങളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. രാജസ്ഥാനില്‍ ദിവസങ്ങള്‍ക്കുമുന്പു പാസാക്കിയ ബില്ലില്‍ ജീവപര്യന്തം തടവ്, ഒരു കോടി രൂപ വരെ പിഴ, സ്വത്ത് കണ്ടുകെട്ടല്‍ എന്നിവയൊക്കെയുണ്ട്. അതേസമയം, ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കുന്നവര്‍ക്കു ശിക്ഷയില്ല!

തീര്‍ന്നില്ല, ഈ നിയമത്തിനോ അതുപ്രകാരം സ്ഥാപിച്ച ഏതെങ്കിലും ചട്ടത്തിനോ ഉത്തരവിനോ അനുസൃതമായി, 'സദുദ്ദേശ്യ'ത്തോടെ സ്വീകരിച്ച നടപടികളുടെ പേരില്‍ ഏതെങ്കിലും അധികാരിക്കോ ഉദ്യോഗസ്ഥനോ പരാതിക്കാരനോ എതിരേ ഒരു നിയമ നടപടിയുമില്ല. ഉത്തരാഖണ്ഡില്‍, സ്വന്തം മതത്തെ മഹത്വവത്കരിക്കുന്നതുപോലും പ്രലോഭനങ്ങളായി കണക്കാക്കും. ഇ-മെയിലോ സമൂഹമാധ്യമങ്ങളോ വഴിയുള്ള സന്ദേശങ്ങള്‍പോലും കുടുക്കാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ ഭരണഘടനയോടുള്ള ഈ വെല്ലുവിളി കണ്ടില്ലന്നു നടിക്കാനാവില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമസ്ഥര്‍ കത്തോലിക്കാസഭയാണെന്ന് ആര്‍എസ്എസ് എഴുതിയത് ആറു മാസം മുന്പായിരുന്നു. നൂറാം പിറന്നാളിലും ആര്‍എസ്എസിന് അതിന്റെ വിചാരധാരകളെ ഒളിപ്പിക്കാനാവില്ല. പക്ഷേ, ബ്രിട്ടീഷുകാരെയും ഹിന്ദുത്വയെയും ഒരുപോലെ എതിര്‍ത്ത് സ്വാതന്ത്ര്യം നേടിത്തന്ന ദേശീയനേതാക്കളുടെ പിന്മുറക്കാര്‍ക്ക്, ഭിന്നിപ്പിക്കല്‍ തന്ത്രങ്ങള്‍ക്കു മുന്നില്‍ അടിയറവ് പറയാനാകില്ല. രാജ്യത്തെ മതരാഷ്ട്രമാക്കാനാഗ്രഹിക്കുന്നവര്‍ക്കു മാത്രം സംപൂജ്യവും മറ്റുള്ളവര്‍ക്കു ജാത്യാധിഷ്ഠിത നീചനിയമങ്ങളുടെയും സ്ത്രീവിരുദ്ധതയുടെയുമൊക്കെ കറുത്ത പുസ്തകവുമായ മനുസ്മൃതിയല്ല, അതു കത്തിച്ചവരുടെ മുന്‍കൈയില്‍ രൂപം കൊണ്ട ഇന്ത്യന്‍ ഭരണഘടനയാണ് ജീവശ്വാസം. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ചോദ്യം ചെയ്യപ്പെടണം.

ദീപികയില്‍ വന്ന വാര്‍ത്ത ചുവടെ

കോട്ടയം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ ക്രൈസ്തവര്‍ക്കെതിരേ കേരളത്തിലും വര്‍ഗീയവികാരം സൃഷ്ടിക്കാന്‍ ആര്‍എസ്എസിന്റെ ആസൂത്രിത നീക്കം. ഇതിന്റെ ഭാഗമായാണ് കേസരിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ദീര്‍ഘമായ ലേഖനം പ്രസിദ്ധീകരിച്ചത് എന്ന സംശയം ബലപ്പെടുകയാണ്. ''ഇന്നത്തെ വിചിത്രമായ അവസ്ഥ മാറ്റിയേ തീരൂ. അതിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടി വന്നാല്‍ അതും ചെയ്യണം'' എന്ന ലേഖനത്തിലെ ആവശ്യം നിഗൂഢമായ അജന്‍ഡയാണ് വെളിപ്പെടുത്തുന്നത്. ലേഖനത്തില്‍ ഉയര്‍ത്തുന്ന നിലപാടുകളെക്കുറിച്ച് ബിജെപിയുടെ പ്രതികരണം ഇതുവരെ ഉണ്ടായിട്ടുമില്ല.

''മതംമാറ്റം മൂലം ഹിന്ദു ന്യൂനപക്ഷമാകുന്നു. സ്ഥലങ്ങള്‍ നഷ്ടപ്പെടുന്നു. സ്വതന്ത്ര രാഷ്ട്രവാദവും വിഘടനവാദവും വിധ്വംസക പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുന്നു. കേരളത്തിന്റെ വടക്ക് മുസ്ലിം സമൂഹവും തെക്ക് ക്രിസ്ത്യന്‍ സമൂഹവും ശക്തിപ്പെടുന്നു. ഹിന്ദുസമൂഹം ദുര്‍ബലരാകുന്നു. 140 നിയോജക മണ്ഡലങ്ങളില്‍ ഇരുപതു മണ്ഡലങ്ങള്‍ ന്യൂനപക്ഷ സ്വാധീന മണ്ഡലങ്ങളാണ്. ഇതുമൂലം ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയാണ്.'' ലേഖനത്തില്‍ പറയുന്നു.

ക്രൈസ്തവര്‍ രാജ്യത്ത് മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നെന്നും ഭരണഘടനയെ ചോദ്യംചെയ്യുന്നെന്നുമുള്ള ഗുരുതരമായ ആരോപണമാണ് യാതൊരടിസ്ഥാനവുമില്ലാതെ ലേഖനത്തില്‍ ഉന്നയിക്കുന്നത്. കേരളത്തിലും വിവിധ മാര്‍ഗങ്ങളിലൂടെ നടത്തുന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ സര്‍വസീമകളും ലംഘിച്ച് മുന്നേറുകയാണെന്ന് ലേഖനത്തില്‍ പറയുന്നു.

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാള നിഘണ്ടു ഉണ്ടാക്കിയത് മതപരിവര്‍ത്തനം ത്വരിതപ്പെടുത്താനായിരുന്നുവെന്നും ആര്‍എസ്എസ് വാരികയിലെ ലേഖനത്തില്‍ പറയുന്നുണ്ട്. മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന ഏതൊരു പൗരനും ആശങ്കപ്പെടുന്ന സ്ഥിതിവിശേഷങ്ങള്‍ 2025ലും തുടരുമ്പോള്‍ ഭൂരിപക്ഷ സമൂഹം ജാഗ്രതയോടെ നിലകൊള്ളേണ്ടത് അനിവാര്യമാണെന്നും ലേഖനത്തില്‍ പറയുന്നു.

ഇത്തരത്തില്‍ വര്‍ഗീയവിഷം ചീറ്റുന്ന ലേഖനം പ്രസിദ്ധീകരിച്ച ആര്‍എസ്എസിന്റെ മനസിലിരിപ്പ് തുറന്നുകാട്ടാന്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം തയാറാകുമോയെന്നും നിഷ്പക്ഷമതികള്‍ ഉറ്റുനോക്കുകയാണ്.

Tags:    

Similar News