ഓപ്പറേഷന്‍ സിന്ദൂറിന് ഭീകരവിരുദ്ധ പോരാട്ടത്തിന് വമ്പന്‍ നീക്കം; 2,000 കോടിയുടെ ആയുധ സംഭരണ കരാറിന് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍; 13 കരാറുകളിലൂടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം, ലോ ലൈറ്റ് വെയ്റ്റ് റഡാറുകള്‍, ആളില്ലാ വിമാനങ്ങള്‍, എയര്‍ ഡിഫന്‍സ് സിസ്റ്റം അടക്കം വാങ്ങും

ഓപ്പറേഷന്‍ സിന്ദൂറിന് ഭീകരവിരുദ്ധ പോരാട്ടത്തിന് വമ്പന്‍ നീക്കം

Update: 2025-06-24 07:24 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തിന്റെ സൈനിക ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ വമ്പന്‍ കരാറുകളിലേക്കാണ് കേന്ദ്രം കടക്കുന്നത്. സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ 2,000 കോടി രൂപയുടെ ആയുധ സംഭരണ കരാറിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. അടിയന്തര ആയുധ സംഭരണ സംവിധാനത്തിലാണ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനൊരുങ്ങുന്നത്. കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി 1,981.90 കോടി രൂപക്കാണ് ആയുധങ്ങള്‍ വാങ്ങുക. ഭീകരവിരുദ്ധ പോരാട്ടത്തിനാണ് പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

13 കരാറുകളിലൂടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം, ലോ ലൈറ്റ് വെയ്റ്റ് റഡാറുകള്‍, ആളില്ലാ വിമാനങ്ങള്‍, ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം എന്നിവയുള്‍പ്പെടെ വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം തയാറെടുക്കുന്നത്. സേനയെ ആധുനികവത്കരിക്കുക, കൂടുതല്‍ കരുത്തുറ്റതാക്കുക, ഉയരുന്ന പുതിയകാല ഭീഷണികളെ നേരിടാന്‍ പര്യാപ്തരാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളാണ് ആയുധ സംഭരണത്തിന് പിറകില്‍.

ഇന്ത്യ -പാക് സംഘര്‍ഷത്തിനിടെ ജമ്മു കശ്മീരിലും അതിര്‍ത്തി മേഖലയില്‍ മറ്റ് പലയിടത്തും പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇവയെ ഇന്ത്യന്‍ സേന ഫലപ്രദമായി ചെറുത്തെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് പുതിയ നീക്കം.

ഭീകരവാദ ഭീഷണികള്‍ നേരിടുന്നതിനും ഡ്രോണുകളെ പ്രതിരോധിക്കാനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വര്‍ധിപ്പിക്കാള്ള പ്രതിരോധ ഇടപാടാണ് നടക്കാന്‍ പോകുന്നത്. ലോഞ്ചറുകള്‍, മിസൈലുകളും, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍, ചെറുകിട ഡ്രോണുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ഹെല്‍മറ്റുകള്‍, കവചിത വാഹനങ്ങള്‍, തോക്കുകളില്‍ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ച നല്‍കുന്ന നൈറ്റ് സൈറ്റ് സംവിധാനം എന്നിവയും അടിയന്തരമായി വാങ്ങും.

സേനയെ ആധുനികവത്കരിക്കുക, കൂടുതല്‍ കരുത്തുറ്റതാക്കുക, ഉയരുന്ന പുതിയകാല ഭീഷണികളെ നേരിടാന്‍ പര്യാപ്തരാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളാണ് ആയുധ സംഭരണത്തിന് പിറകില്‍. സൈന്യത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമെങ്കില്‍ കാലതാമസം കൂടാതെ ആയുധം സംഭരിക്കാനുള്ള സംവിധാനമാണ് ഇ.പി എന്ന ചുരുക്കപ്പേരില്‍ പറയുന്ന എമര്‍ജന്‍സി പ്രൊക്യുര്‍മെന്റ് മെക്കാനിസം. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ നേരിട്ട് ആയുധങ്ങള്‍ സംഭരിക്കാന്‍ ഇത് സൈന്യത്തെ അനുവദിക്കുന്നു.

Tags:    

Similar News