ബെംഗളൂരു-ലണ്ടന്‍ ഫ്‌ളൈറ്റ് സമയപരിധി ലംഘിച്ചു; ജീവനക്കാരുടെ സമയക്രമം നിശ്ചയിച്ചതില്‍ വീഴ്ച; എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ചട്ട ലംഘനങ്ങള്‍ക്ക് എതിരെ വടിയെടുത്ത് ഡിജിസിഎ; മൂന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; അച്ചടക്ക നടപടിയില്‍ വീഴ്ച വരുത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് വരെ മുന്നറിയിപ്പ്

യര്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ചട്ട ലംഘനങ്ങള്‍ക്ക് എതിരെ വടിയെടുത്ത് ഡിജിസിഎ

Update: 2025-06-21 11:13 GMT

ന്യൂഡല്‍ഹി: ചട്ട ലംഘനത്തിന് എയര്‍ ഇന്ത്യയുടെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടിക്ക് വ്യോമയാന റഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിട്ടു. ഈ മൂന്നു പേരെയും എല്ലാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തണം. ജോലിസമയവിവര പട്ടിക തയ്യാറാക്കല്‍, വിമാന ജീവനക്കാരുടെ ഷെഡ്യൂള്‍ നിശ്ചയിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് ഇവരെ ഒഴിവാക്കണം.

മൂന്നുമുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കാലതാമസം കൂടാതെ ആഭ്യന്തര അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള എയര്‍ ഇന്ത്യയോട് ഡിജിസിഎ ആവശ്യപ്പെട്ടു. അച്ചടക്ക നടപടിയില്‍ കാലതാമസം വരുത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന ഭീഷണി വരെ ഡിജിസിഎ മുഴക്കുന്നുണ്ട്. ഒരു മുഴുവന്‍ സമയ എയര്‍ലൈനുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഡിജിസിഎ ഇത്രയും കര്‍ശന നടപടി എടുക്കുന്നത് ആദ്യമാണ്.

ഔദ്യോഗികമായി പേരുവെളിപ്പെടുത്തിയില്ലെങ്കിലും ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ചൂര സിങ്, ചീഫ് മാനേജര്‍ പിങ്കി മിത്തല്‍, ഷെഡ്യൂളിങ് ചാര്‍ജുള്ള പായല്‍ അറോറ എന്നിവര്‍ക്കെതിരെയാണ് നടപടി. മൂവര്‍ക്കുമെതിരെ ആഭ്യന്തര അച്ചടക്ക സമിതി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവില്‍നിന്ന് ലണ്ടനിലേക്കുള്ള രണ്ട് വിമാനങ്ങളില്‍ ജീവനക്കാരുടെ സമയക്രമം നിശ്ചയിച്ചതില്‍ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയാണ് നടപടി. ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിന്റെ മേല്‍നോട്ടം സിഒഒ നിര്‍വഹിക്കും. എയര്‍ ഇന്ത്യ സ്വമേധയാ വീഴ്ചകള്‍ വെളിപ്പെടുത്തിയതോടെയാണ് ഡിജിസിഎ കടുത്ത നടപടി സ്വീകരിച്ചത്.

നിര്‍ബന്ധിത ലൈസന്‍സിംഗ്, വിശ്രമം, പ്രവര്‍ത്തന പരിചയം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ തന്നെ വിമാനജീവനക്കാരെ ഷെഡ്യൂള്‍ ചെയ്യുകയും പറക്കാന്‍ അനുവദിക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യ സമ്മതിക്കുകയായിരുന്നു. എആര്‍എംഎസ് (ഏവിയേഷന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) സിസ്റ്റത്തില്‍ നിന്ന് സിഎഇ ഫ്‌ലൈറ്റ് ആന്‍ഡ് ക്രൂ മാനേജ്‌മെന്റ് സിസ്റ്റത്തിലേക്കുള്ള മാറ്റത്തിന് ശേഷമുള്ള പരിശോധനയിലാണ് ഈ ലംഘനങ്ങള്‍ കണ്ടെത്തിയത്.

കമ്പനി സ്വമേധയാ വെളിപ്പെടുത്തിയ വിവരങ്ങള്‍ ജീവനക്കാരുടെ ഷെഡ്യൂളിംഗ്, പാലിക്കല്‍ നിരീക്ഷണം, ആഭ്യന്തര ഉത്തരവാദിത്തം എന്നിവയിലെ വ്യവസ്ഥാപിത പിഴവുകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈ പ്രവര്‍ത്തനപരമായ വീഴ്ചകള്‍ക്ക് നേരിട്ട് ഉത്തരവാദികളായ പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികളില്ലാത്തത് പ്രത്യേക ആശങ്കയുണ്ടാക്കുന്നതാണെന്ന് ജൂണ്‍ 20ലെ ഉത്തരവില്‍ പറയുന്നു.

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പറന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകരുകയും 241 പേര്‍ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡിജിസിഎ വടിയെടുത്തത്.

Tags:    

Similar News