രാത്രി ഇരുട്ടിൽ അങ്ങ് ദൂരെ നിന്നൊരു വെട്ടം; ഇടയ്ക്ക് അസാധാരണ രീതിയിലുള്ള ഹോൺ മുഴക്കവും; പാളത്തിന് ചുറ്റും ഭീതിപ്പെടുത്തുന്ന അന്തരീക്ഷം; ട്രെയിനിന് പകരം റെയിൽവേ ട്രാക്കിൽ കണ്ടത് മറ്റൊന്ന്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കൊഹിമ: നാഗാലാൻഡിലെ ഡിമാപൂർ റെയിൽവേ സ്റ്റേഷനിൽ മഹീന്ദ്ര ഥാർ എസ്‌യുവി റെയിൽവേ ട്രാക്കിലേക്ക് ഓടിച്ചു കയറ്റിയ ഞെട്ടിക്കുന്ന സംഭവം അരങ്ങേറി. ഡിസംബർ 16-ന് അർദ്ധരാത്രിയോടെയാണ് നിയമങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടുള്ള ഈ സാഹസം നടന്നത്. സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ച 65-കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടൽ മൂലം വലിയൊരു അപകടമാണ് ഒഴിവായത്.
പഴയ ബർമ്മ ക്യാമ്പ് ഫ്ലൈഓവറിന് സമീപമുള്ള ഒന്നാം നമ്പർ റെയിൽവേ ട്രാക്കിലാണ് മഹീന്ദ്ര ഥാർ പാളത്തിലേക്ക് ഓടിച്ചു കയറ്റിയത്. അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടതോടെയാണ് പ്രദേശവാസികളും റെയിൽവേ ജീവനക്കാരും ശ്രദ്ധിച്ചത്. പരിശോധിച്ചപ്പോൾ ട്രാക്കിന് മുകളിലൂടെ ഒരു എസ്‌യുവി ഓടിക്കാൻ ശ്രമിക്കുന്നതും പിന്നീട് അത് പാളത്തിൽ കുടുങ്ങിക്കിടക്കുന്നതുമാണ് കണ്ടത്. ഥാർ പാളത്തിൽ കുടുങ്ങിയതോടെ ഡ്രൈവർക്ക് വാഹനം മുന്നോട്ടോ പിന്നോട്ടോ എടുക്കാൻ കഴിയാത്ത അവസ്ഥയായി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
#Dimapur Railway Station 🚨⚠️
— Dave (Road Safety: City & Highways) (@motordave2) December 17, 2025
What’s with Mahindra #Thar Driver? 🫢@DriveSmart_IN @dabir @InfraEye @sss3amitg pic.twitter.com/SlnQscluSX
വിവരമറിഞ്ഞ ഉടൻ തന്നെ ഡിമാപൂർ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (RPF) സ്ഥലത്തെത്തി. ട്രാക്കിൽ കുടുങ്ങിക്കിടന്ന വാഹനം സുരക്ഷിതമായി നീക്കം ചെയ്യാനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിച്ചു. ആ സമയത്ത് ട്രെയിനുകളൊന്നും ആ വഴി കടന്നുപോകാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. റെയിൽവേ വസ്തുവകകൾക്കോ യാത്രക്കാർക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡിമാപൂർ സിഗ്നൽ അംഗാമി സ്വദേശിയായ തേഫുനീതുവോ (65) എന്നയാളാണ് പിടിയിലായത്. ഇയാളെയും വാഹനത്തെയും ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു.
അശ്രദ്ധമായി വാഹനമോടിച്ചതിനും റെയിൽവേ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ റെയിൽവേ നിയമങ്ങൾ ഗൗരവമായി ലംഘിച്ചുവെന്ന് വ്യക്തമായി. റെയിൽവേ ട്രാക്കിലേക്ക് അതിക്രമിച്ചു കയറുന്നത് നിയമപരമായി ശിക്ഷാർഹമാണെന്ന് മാത്രമല്ല, അത് നൂറുകണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണിയുമാണ്.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. പലരും സിനിമകളിലെ സ്റ്റണ്ട് രംഗങ്ങൾ അനുകരിക്കാൻ ശ്രമിച്ചതാണോ ഇതെന്ന് ചോദിക്കുന്നു. ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കണമെന്നും കനത്ത പിഴ ചുമത്തണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
