ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഡോ.ഷാഹിദയുടെ നേതൃത്വത്തില്‍; സര്‍ജറി നടന്നത് കോവിഡ് സമയത്ത്; ഉപയോഗിച്ച ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന കര്‍ശനമായ പ്രോട്ടോക്കോള്‍ നിലവിലുണ്ട്; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചതായി വണ്ടാനം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്; ചികിത്സാപിഴവ് പുറത്ത് പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും വിശദീകരണം

ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഡോ.ഷാഹിദയുടെ നേതൃത്വത്തില്‍

Update: 2026-02-20 06:12 GMT

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് രംഗത്ത്. വിഷയം അന്വേഷിക്കാന്‍ നാലംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ഡോക്ടര്‍. ബി പത്മകുമാര്‍ വ്യക്തമാക്കി. ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സര്‍ജറി നടന്നത്. ആ ഡോക്ടര്‍ ഇപ്പോഴും സര്‍വീസിലുണ്ടെന്നും മെഡിക്കല്‍ കോളേജില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയി പോയതായും അദ്ദേഹം വെളിപ്പെടുത്തി. സംഭവം ആരും ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എല്ലാവിധ സഹകരണവും ഉറപ്പുനല്‍കുകയും അഡ്മിറ്റ് ആകാന്‍ പറയുകയും ചെയ്‌തെങ്കിലും ഉഷാ തയ്യറായില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ഉപയോഗിച്ച ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന കര്‍ശനമായ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. കേസ് ഷീറ്റുകള്‍ പരിശോധിച്ചപ്പോള്‍ ഈ നടപടികള്‍ കൃത്യമായി പാലിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപകരണം വയറ്റില്‍ കുടുങ്ങിയത് എങ്ങനെ എന്നതില്‍ ഗൗരവകരമായ അന്വേഷണം ആവശ്യമാണ്.

വളരെ വലിയ മുഴ ആയതിനാലാണ് സര്‍ജറി നടത്തിയത്. അഡ്മിറ്റ് ചെയ്യാന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അഡ്മിറ്റാകാന്‍ കഴിയില്ലെന്ന് പറഞ്ഞത് അവര്‍ തന്നെയാണ്. അതിന് തയ്യാറായല്ലെന്നും പിന്നീട് വരാമെന്ന് പറഞ്ഞുവെന്നും പ്രിന്‍സിപ്പല്‍ ബി പത്മകുമാര്‍ പറഞ്ഞു. വയറ്റില്‍ ശസ്ത്രക്രിയ ഉപതരണം കുടുങ്ങിയ സംഭവത്തിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം, ഉഷയ്ക്ക് സര്‍ജറി നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിതയാണെന്നും കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും, പ്രിന്‍സിപ്പലും വ്യക്തമാക്കി.

വിഷയം ഗൗരവമായി തന്നെ എടുക്കുകയാണ്. സര്‍ജറി നടന്നത് കോവിഡ് സമയത്താണ്. 10.05.2021ലാണ് ആദ്യ ചികിത്സ നടത്തിയത്. പിന്നീട് 12.05.2021ല്‍ സര്‍ജറി നടന്നു. 15-ാം തിയ്യതി ഡിസ്ചാര്‍ജ് ചെയ്തു. ഉഷ പിന്നീട് ആശുപത്രിയില്‍ എത്തിയില്ല. സംഭവം നിര്‍ഭാഗ്യകരമാണ്. നാലംഗ സംഘം ഇക്കാര്യം അന്വേഷിക്കും. അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കും. സര്‍ജറിക്ക് നേതൃത്വം നല്‍കിയത് ഡോക്ടര്‍ ഷാഹിതയാണ്. അവരിപ്പോള്‍ സര്‍വീസില്‍ ഉണ്ട്. വിഷയം പുറത്ത് പറയരുതെന്ന് പറഞ്ഞിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ് ചെയ്തത്. അവരാണ് പിന്നീട് വരാമെന്ന് പറഞ്ഞത്.

കേസ് ഷീറ്റ് പരിശോധിച്ചു. എല്ലാ ഉപകരണങ്ങളും സര്‍ജറിക്ക് മുന്‍പും പിന്‍പും ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍. രണ്ടാമത് നടന്നത് വലിയ സര്‍ജറിയാണ്. ഉപകരണം അകത്ത് ഉണ്ടായിരുന്നെങ്കില്‍ കാണേണ്ടതാണ്. ഗയ്ഡ് ലൈന്‍ അനുസരിച്ച് സര്‍ജറി ചെയ്യുന്നതിനുള്ള ആളുകള്‍ ഇല്ലായിരുന്നു. ഫംഗ്ഷന്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഡോ ഷാഹിത ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ്. സര്‍ജറിയില്‍ എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ട്. ഡോക്ടര്‍മാരെ തിരിച്ചറിഞ്ഞുവെങ്കിലും ചിലര്‍ സര്‍വീസില്‍ ഇല്ല. അന്നത്തെ എച്ച്ഒഡി ഡോ ലളിതാംബികയുടെ യുണിറ്റ് ആണ് സര്‍ജറി നടത്തിയതെന്നും വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും സൂപ്രണ്ടും പറഞ്ഞു.

അതേസമയം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങളുണ്ടായി. പ്രസ് മീറ്റ് നടക്കുന്നതിനിടെ യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. വാര്‍ത്തസമ്മേളനം നടക്കുന്നതിനിടെ ഡോക്ടര്‍മാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, ജില്ലാ പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പോലിസ് ബലം പ്രയോഗിച്ച് നീക്കി.

5 വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിദയാണെന്നുമാണ് കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിന്‍സിപ്പലും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. ഡോ. ഷാഹിദക്ക് നിലവില്‍ എസ്എടി ആശുപത്രിയിലാണ് സര്‍വീസ് നടത്തുന്നത്.

വണ്ടാനം മെഡിക്കല്‍ കോളേജിലെ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വളരെ വേദന ഉണ്ടാക്കുന്ന സംഭവമാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ അന്വേഷണത്തിന് സമിതിയെ നിയോഗിക്കാന്‍ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കും. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കും. റിപ്പോര്‍ട്ട് പോലീസിന് കൈമാറും. മന്ത്രി വ്യക്തമാക്കി.

ആരൊക്കെയാണ് റിട്ടയര്‍ ചെയ്തു പോയിട്ടുള്ളത്. ഇപ്പോള്‍ സര്‍വീസില്‍ ആരെങ്കിലും ഉണ്ടോ മുതലായ കാര്യങ്ങളില്‍ അന്വേഷണം നടത്തി സര്‍വീസില്‍ ഉള്ളവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യും. ഉഷാ ജോസഫിന്റെ മകനുമായി സംസാരിച്ചിരുന്നു. പലതവണ വീട്ടില്‍ പോയി ഡോക്ടറെ കണ്ടതായി ബന്ധുക്കള്‍ പറയുന്നു. ഈ വിഷയങ്ങളിലെല്ലാം അന്വേഷണം നടത്തും. 2021 മെയ് 10നാണ് ഉഷാ ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്ന് പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. 12നാണ് സര്‍ജറി നടന്നത്. 15ന് ഡിസ്ചാര്‍ജ് ചെയ്തു.

ഡോക്ടര്‍ക്ക് ഇങ്ങനെ ഒരു കേസ് ഓര്‍മ്മയില്ല പക്ഷേ സര്‍ജറി ചെയതില്ല എന്ന് ഓര്‍മ്മയുണ്ട്. അത് എങ്ങനെയാണ് സാധ്യമാകുകയെന്നും മന്ത്രി വീണാ ജോര്‍ജ് ചോദിച്ചു. നോണ്‍ പ്രാക്ടീസിങ് അലവന്‍സ് വാങ്ങുന്ന ഡോക്ടര്‍മാര്‍ വീട്ടില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടോ എന്ന കാര്യവും പണം നല്‍കിയെന്ന ആരോപണവും ഈ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News