ട്രാഫിക് നിയമലംഘനം നടത്തിയെന്ന വ്യാജേന പിഴ അടയ്ക്കാനായി വാട്സാപ്പ് സന്ദേശമെത്തും; ആർടിഒ ട്രാഫിക് ചെലാനെന്ന പേരിൽ ആപ്ലിക്കേഷൻ; ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയായത് നിരവധി പേര്‍: തൃശൂർ സ്വദേശിക്ക് നഷ്ടമായത് 26,000 രൂപ; പരാതിക്കാരിൽ ഒരു ലക്ഷത്തിലേറെ നഷ്ടമായവരും; മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഇ-ചെല്ലാന്‍ തട്ടിപ്പ് സജീവമാകുന്നു

Update: 2025-07-18 15:35 GMT

കൊച്ചി: ട്രാഫിക് നിയമലംഘനം നടത്തിയതിനാൽ പിഴ അടയ്ക്കണമെന്ന് കാണിച്ച് വ്യാജ സന്ദേശങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച് നടത്തുന്ന തട്ടിപ്പ് സജീവമാകുന്നു. മോട്ടോര്‍ വാഹന വകുപ്പിൽ നിന്നാണെന്ന വ്യാജേനയാണ് സന്ദേശമെത്തുന്നുന്നത്. സന്ദേശത്തോടൊപ്പം ആർടിഒ ട്രാഫിക് ചെലാനെന്ന പേരിൽ ആപ്ലിക്കേഷനും ഉണ്ടാകും. പിഴയടയ്ക്കനായി സന്ദേശത്തിലെ ഈ ആപ്ലിക്കേഷനിൽ ക്ലിക്ക് ചെയ്യുന്നവർക്ക് ബാങ്ക് അക്കൗണ്ടിൽ നിന്നും കാശ് നഷ്ടമാകുന്നതായാണ് പരാതി. നിരവധി പേർ തട്ടിപ്പിനിരയായെന്നാണ് മോട്ടോർ വാഹന വകുപ്പും സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മോട്ടോർ വാഹന വകുപ്പോ, പോലീസോ വാട്ട്സ്അപ്പിലേക്ക് ചലാൻ വിവരങ്ങൾ അയക്കാറില്ലെന്ന് വ്യക്തമാക്കിയിരുന്നു.

മോട്ടോർ വാഹന വകുപ്പിൽ നിന്നാണെന്ന വ്യാജേനെയെത്തിയ സന്ദേശത്തിലെ ആപ്ലിക്കേഷനിൽ ക്ലിക്ക് ചെയ്ത തൃശൂർ പട്ടിക്കാട് സ്വദേശിക്ക് 26,000 രൂപയാണ് നഷ്ടമായത്. പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് തന്നെ കൂടാതെ 4 പേരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്ന വിവരം പരാതിക്കാരൻ മനസ്സിലാക്കുന്നത്.

പരാതിക്കാരൻ പറയുന്നതിങ്ങനെ:

'പരിവാഹന്റെ പേരിലാണ് വാട്സാപ്പിൽ സന്ദേശമെത്തിയത്. വാഹനത്തിന്റെ നമ്പറും വിവരങ്ങളും സന്ദേശത്തിലുണ്ടായിരുന്നു. താഴെയായി ഒരു ആപ്ലിക്കേഷന്റെ ഫയലുമുണ്ടായിരുന്നു. സമൻസ് ആണെന്ന് കരുതിയാണ് ഫയൽ ഓപ്പൺ ആക്കിയത്. തുടർന്ന് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു. അക്കൗണ്ടിലുണ്ടായിരുന്ന 26,595 നഷ്ടമായി. പരാതി കൊടുക്കാനായി സ്റ്റേഷനിൽ എത്തിയപ്പോഴാണ് നാലോളം സമാനമായ കേസുകൾ ഉള്ളതായി മനസ്സിലായത്.'

'Traffic Violation Notice' എന്ന പേരില്‍ മലയാളത്തില്‍ വരുന്ന സന്ദേശത്തോടൊപ്പം 'mParivahan' എന്ന പേരിലുള്ള APK ഫയല്‍ അറ്റാച്ച് ചെയ്യുന്നതായി പരാതികള്‍ ഉയരുന്നതായാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. ആദ്യം ഇംഗ്ലീഷിലായിരുന്നു ഇത്തരം തട്ടിപ്പുകള്‍, എന്നാല്‍ ഇപ്പോള്‍ മലയാളത്തിലും പ്രചരണം തുടങ്ങിയിരിക്കുകയാണ്. വ്യാജമായ ഈ ഫയല്‍ ഫോണ്‍ ഓപ്പണ്‍ ചെയ്താല്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേഡുകൾ തുടങ്ങിയവ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

മോട്ടോർ വാഹന വകുപ്പിന്റെ കുറിപ്പ്:

വ്യാജനാണ് പെട്ടു പോകല്ലെ.

Traffic violation notice എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തിൽ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്.

നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്.

ഇത് വ്യാജനാണ്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് Details,പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഒരു കാരണവശാലും APK ഫയൽ ഓപ്പൺ ചെയ്യരുത്.

മോട്ടോർ വാഹന വകുപ്പോ, പോലീസോ സാധാരണയായി വാട്ട്സ് അപ്പ് നമ്പറിലേക്ക് നിലവിൽ ചലാൻ വിവരങ്ങൾ അയക്കാറില്ല. അത്തരം വിവരങ്ങൾ നിങ്ങളുടെ ആർ സി യിൽ നിലവിലുള്ള മൊബൈൽ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാൻ സൈറ്റ് വഴി അയക്കാറുള്ളത്.

ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം മെസേജുകൾ വന്നാൽ https://echallan.parivahan.gov.in എന്ന സൈറ്റിൽ കയറി Check Pending transaction എന്ന മെനുവിൽ നിങ്ങളുടെ വാഹന നമ്പറോ,ചലാൻ നമ്പറോ നൽകിയാൽ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാൻ പെൻ്റിങ്ങ് ഉണ്ടോ എന്ന് അറിയാവുന്നതാണ്. ഏതെങ്കിലും തരത്തിൽ പണം നഷ്ടപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.

Tags:    

Similar News