എമ്പുരാന്‍ ടോട്ടല്‍ ബിസിനസ് 325 കോടി കടന്നെന്ന് അണിയറ പ്രവര്‍ത്തകര്‍; ആകെ മുടക്കുമുതലിന്റെ 58 ശതമാനം തിരിച്ചുപിടിച്ചെന്ന് ബോക്‌സ് ഓഫീസ് കണക്കുകള്‍; വിദേശ കളക്ഷന്‍ അടക്കം കേട്ടതെല്ലാം പച്ചക്കള്ളം.. പൃഥ്വിയുടെ വെറും തള്ള്; എട്ടു നിലയില്‍ പൊട്ടി എമ്പുരാന്‍

കേട്ടതെല്ലാം പച്ചക്കള്ളം; എട്ടു നിലയില്‍ പൊട്ടി എമ്പുരാന്‍

Update: 2025-04-19 14:21 GMT

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ് 325 കോടി കടന്നതായി അണിയറ പ്രവര്‍ത്തകര്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ ബോക്‌സോഫീസില്‍ ചിത്രം കനത്ത നഷ്ടം നേരിട്ടുവെന്ന് റിപ്പോര്‍ട്ട്.

കൃത്യമായി ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തുവിടുന്ന ഒരു മീഡിയ സ്ഥാപനം കഴിഞ്ഞ ദിവസം പുറത്തുവിട്ട വിവരത്തില്‍ എല്‍ ടു - എമ്പുരാന്‍ ഇരുപത്തി മൂന്നാം ആകെ മുടക്കുമുതലിന്റെ 58 ശതമാനം തിരിച്ചുപിടിച്ചുവെന്നാണ് കോയിമോയി (KOIMOI) പറയുന്നത്. നാലാം വാരാന്ത്യത്തില്‍ മോഹന്‍ലാലിന്റെ ചിത്രം വളര്‍ച്ച കൈവരിക്കുമെങ്കിലും വരും ആഴ്ചയില്‍ അതിന്റെ ജീവിത യാത്ര അവസാനിക്കും. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 23 ദിവസത്തെ ആകെ കളക്ഷന്‍ 105.79 കോടി രൂപയാണ്. സാക്‌നില്‍ക്കിന്റെ കണക്കനുസരിച്ച്, ദുഖ:വെള്ളി ഉള്‍പ്പെടുന്ന വാരം 31 ലക്ഷം രൂപ വരുമാനം നേടിയതായി കണക്കാക്കപ്പെടുന്നു. ആക്ഷന്‍ ത്രില്ലര്‍ പ്രധാനമായും മലയാളം മേഖലയിലാണ് നിറഞ്ഞ സദസ്സ് കണ്ടത്. തെലുങ്കിലും കന്നഡയിലും അതിന്റെ പ്രദര്‍ശനം അവസാനിച്ചു, ഹിന്ദിയിലും തമിഴിലും ഏതാണ്ട് പൂര്‍ത്തിയാകാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Full View

ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 228 കോടിയാണ് എമ്പുരാന്റെ മുടക്കുമുതല്‍. ഇത്രയും വലിയ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ മലയാള സിനിമയ്ക്ക് സ്‌കോപ്പുണ്ടോ, മലയാള സിനിമയ്ക്ക് ഇത്രയും രൂപ മുടക്കിയാല്‍ എങ്ങനെ ലാഭകരമാകുമെന്ന ചോദ്യമാണ് ആദ്യം മുതല്‍ ഉയര്‍ന്നത്. ഈ ചോദ്യം പലരും ഉന്നയിച്ചിരുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ സിനിമയെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം.

കാല്‍കാശിന് വിലയില്ലാത്ത സിനിമ ക്ലിക്ക് ആയത് സംഘപരിവാര്‍ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ അതിനെതിരെ പ്രതിരോധം സൃഷ്ടിച്ചതുകൊണ്ട് മാത്രമാണ്. മലയാള സിനിമ ചരിത്രത്തിലെ സംഭവമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. 264 കോടി കളക്ട് ചെയ്തുവെന്നായിരുന്നു നേരത്തെ ഉന്നയിച്ചത്. 48 മണിക്കൂറ് കൊണ്ട് നൂറ് കോടി, അഞ്ച് ദിവസംകൊണ്ട് 200 കോടി എന്നിങ്ങനെയായിരുന്നു അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. എന്നാല്‍ ഈ സിനിമയെ തള്ളി മുകളില്‍ കയറ്റാനുള്ള നുണപ്രചാരണമാണെന്ന് മറുനാടന്‍ മലയാളി നേരത്തെ വ്യക്തമാക്കിയിരുന്നു.

730 തീയറ്ററുകളില്‍ എല്ലാ ഷോകളും ഓടിയാലും ഒരു ദിവസം പതിനെട്ട് കോടിയില്‍ കൂടുതല്‍ കളക്ട് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു കണക്കുകള്‍. തീയേറ്റര്‍ വിഹിതം ഒക്കെ കൊടുത്ത ശേഷം ഏഴോ എട്ടോ കോടി മാത്രമെ കിട്ടുകയുള്ളുവെന്നും അതുകൊണ്ട് 48 മണിക്കൂറില്‍ നൂറ് കോടി എന്നത് പച്ചക്കള്ളമാണെന്നും മറുനാടന്‍ പറഞ്ഞപ്പോള്‍ കുറേപ്പെര്‍ രംഗത്ത് വന്നിരുന്നു, എന്നാല്‍ മറുനാടന്‍ പറഞ്ഞതാണ് ശരിയെന്നും അണിയി പ്രവര്‍ത്തകര്‍ പറഞ്ഞത് കള്ളമാണെന്നുമുള്ള തെളിവുകള്‍ പുറത്തുവരുന്നു.

ഈ ചിത്രത്തിന് 228 കോടി രൂപ മുതല്‍മുടക്കുണ്ട് എന്ന് സിനിമയ്ക്ക് അവസാന നിമിഷം ജീവശ്വാസം കൊടുത്ത ഗോകുലം ഗോപാലന്‍ മറുനാടന്‍ മലയാളിയോട് തുറന്നു സമ്മതിച്ചിരുന്നു. ജിഎസ്ടി അടക്കം മുടക്ക് മുതല്‍ തിരിച്ചുപിടിക്കണമെങ്കില്‍ 350 കോടിയെങ്കിലും കിട്ടണം. മുപ്പത് ശതമാനം ടാക്‌സ് അടയ്ക്കണം. 40 ശതമാനം തീയേറ്റര്‍ ഉടമകള്‍ക്കും കൊടുക്കണം. സാങ്കേതികമായി 350 - 400 കോടി രൂപ ശേഖരിച്ചാല്‍ മാത്രമെ എമ്പുരാന്‍ വിജയിക്കു. ഈ കണക്കുകള്‍ ശരിയെങ്കില്‍ സിനിമയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഒക്കെ തെറ്റാണെന്നും സിനിമ എട്ടു നിലയില്‍ പൊട്ടിയെന്നും നിര്‍മാതാക്കള്‍ക്ക് നൂറ് കോടി രൂപയെങ്കിലും കയ്യില്‍ നിന്നും നഷ്ടം വരുമെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്.

പലയിടങ്ങളിലും തിയേറ്ററുകളില്‍ ഇത്രയും കാലം പ്രദര്‍ശനം തുടര്‍ന്നുവെന്ന് കാണിക്കാന്‍ വേണ്ടി എമ്പുരാന്‍ തുടരുന്നുവെങ്കിലും സിനിമ കാണാന്‍ ആരും ഉണ്ടായിരുന്നില്ല. ഇതൊക്കെ മറച്ചുവച്ചുകൊണ്ട് മൂന്ന് ആഴ്ചകൂടി നാല് ആഴ്ചകൂടി എന്നൊക്കെ വെറുതെ പറയുന്നത്. സിനിമയ്ക്ക് പകുതി പണം പോലും ശേഖരിക്കാന്‍ കഴിഞ്ഞില്ല, അങ്ങനെ കിട്ടിയ തുകയുടെ ടാക്‌സും തിയേറ്റര്‍ വിഹിതവും അടച്ചു കഴിയുമ്പോള്‍ സിനിയ്ക്ക് വേണ്ടി മുടക്കിയതിന്റെ മൂന്നില്‍ ഒന്നുപോലും കിട്ടിയില്ലെന്നതാണ് വാസ്തവം. ഇത് സത്യമായിരിക്കെയാണ് ഈ തട്ടിപ്പു കണക്കുകള്‍ അണിയറക്കാര്‍ പുറത്തുവിടുന്നത്.

ഏപ്രില്‍ അഞ്ചായപ്പോള്‍ അവകാശവാദം അണിയറക്കാര്‍ നടത്തിയിരുന്നു. വിദേശത്ത് മാത്രം നൂറ്റി നാല്‍പത് കോടി ശേഖരിച്ചുവെന്നായിരുന്നു അന്നത്തെ കണക്ക്. എന്നുവച്ചാല്‍ സിനിമയുടെ 64 ശതമാനം വിദേശത്ത് നിന്നും ശേഖരിച്ചുവെന്ന കള്ളകണക്കാണ് അവര്‍ പുറത്തുവിട്ടത്. സിനിമ ചരിത്രത്തില്‍ അങ്ങനെയൊരു സംഭവം ഉണ്ടാകാറില്ല. സിനിമയുടെ 25 ശതമാനം മുടക്കുമുതലില്‍ കൂടുതല്‍ വിദേശ കളക്ഷനിലൂടെ ലഭിക്കാറില്ല. ഏറ്റവും അധികം വിദേശകളക്ഷന്‍ നേടിയത് പത്താന്‍ എന്ന സിനിമയാണ്. പത്താന്റെ പോലും 31 ശതമാനം മാത്രമാണ് വിദേശകളക്ഷന്‍. 1450 കോടി കളക്ഷന്‍ കിട്ടിയ ബാഹുബലി സിനിമയുടെ വിദേശ കളക്ഷന്‍ 26 ശതമാനം മാത്രമാണ്. ഒരു സിനിമയ്ക്ക് 25- 26 ശതമാനത്തില്‍ കൂടുതല്‍ വിദേശകളക്ഷന്‍ നേടാനാവില്ലെന്നാണ് ഇതുവരെ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതും ഈ വിദേശ കളക്ഷന്‍ ഒക്കെ നേടുന്നത് വിദേശത്ത് ഒരുപാട് പ്രേക്ഷകരുള്ള തമിഴ്, തെലുങ്ക് പതിപ്പുകളാണ്. തമിഴ് സിനിമയ്ക്ക് ജപ്പാനിലും സിങ്കപ്പൂരിലുമടക്കം മാര്‍ക്കറ്റുണ്ടെന്ന് ഓര്‍ക്കണം. മലയാള സിനിമയ്ക്ക് പ്രേക്ഷകര്‍ കൂടുതലും മലയാളികളാണ്. അതുകൊണ്ട് 64 ശതമാനം മലയാള സിനിമയ്ക്ക് വിദേശത്ത് നിന്നും ശേഖരിക്കുക സാധ്യമല്ല.

മഞ്ഞുമല്‍ ബോയ്‌സ് നേരത്തെ ഇത്തരം അവകാശവാദവുമായി രംഗത്ത് വന്നിരുന്നു. 250 കോടി കളക്ഷന്‍ നേടിയതില്‍ കൂടുതലും വിദേശത്ത് ചിത്രം റിലീസ് ചെയ്തതിലൂടെയാണെന്നായിരുന്നു അവകാശവാദം. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഗോകുലം ഗോപാലന്റെ ഓഫീസിലും വീട്ടിലും വരെ കയറിയിറങ്ങി പരിശോധന നടത്തിയത്. കള്ളപ്പണ ഇടപാട് നടത്തിയെന്നായിരുന്നു കണ്ടെത്തല്‍.

ഇത്തരം അവകാശവാദം ഉന്നയിച്ചാല്‍ പൃഥ്വിരാജും മോഹന്‍ലാലും ഒക്കെ എത്തപ്പെടാന്‍ പോകുന്നതും ഇഡിയുടെ റഡാറില്‍ തന്നെയാകും. പിന്നെ മോങ്ങിയിട്ട് കാര്യമില്ല. പച്ചക്കള്ളം പറഞ്ഞ് തിയേറ്ററില്‍ ആളുകളെ എത്തിക്കാന്‍ ശ്രമിച്ച സിനിമ കനത്ത നഷ്ടമായിരുന്നുവെന്നും അത് വലിയ പരാജയമായിരുന്നെന്നും സത്യമാണ്.

ഈ സിനിമ മുടക്കുമുതലിന്റെ 58 ശതമാനം മാത്രമാണ് തിരികെപ്പിടിച്ചത്. പണം മുടക്കിയവര്‍ക്ക് ഒക്കെ കൈ പൊള്ളിയിരിക്കുന്നു. ആന്റണി പെരുമ്പാവുരിന് പണം നഷ്ടപ്പെട്ടുവെന്ന് പറയുമ്പോള്‍ അത് മോഹന്‍ ലാലിനു നേരിടുന്ന നഷ്ടമാണ്. ഏത് വലിയ മഹാന്‍ വന്നാലും മലയാളത്തില്‍ 200 കോടി മുതല്‍ മുടക്കിയാല്‍ തിരിച്ചുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് എമ്പുരാന്‍ നല്‍കുന്ന പാഠം.

അതേ സമയം എമ്പുരാന്‍ ടോട്ടല്‍ ബിസിനസ് 325 കോടി കടന്നതായാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പങ്കുവെച്ചത്. പൃഥ്വിരാജ്, മോഹന്‍ലാല്‍, ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി എന്നിവരുടെ ചിത്രം അടങ്ങിയ പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ട് 200 കോടി ക്ലബില്‍ കയറിയ ചിത്രം ഇപ്പോള്‍ മലയാളി സിനിമാചരിത്രത്തില്‍ പുത്തന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചരിത്രത്തില്‍ കൊത്തിവയ്ക്കാനുതകുന്ന ഒരു ചലച്ചിത്ര നിമിഷം. നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ ഈ സ്വപ്നം കണ്ടത്. നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് പൂര്‍ത്തീകരിച്ചതും. കൂടുതല്‍ തിളക്കത്തോടെ ഒത്തൊരുമിച്ച് മലയാള സിനിമ, മോഹന്‍ലാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. വന്‍ വിജയവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ വന്‍ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല്‍ നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍.

Tags:    

Similar News