ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍; സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണം; രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശം നല്‍കി

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

Update: 2025-03-04 02:39 GMT

കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശം നല്‍കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 5.20ന് കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേര്‍ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. മരണത്തിലേക്ക് നയിച്ച കാരണങ്ങളില്‍ വ്യക്തതയില്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷൈനിയും ഭര്‍ത്താവ് തൊടുപുഴ സ്വദേശി നോബി ലൂക്കോസും തമ്മില്‍ പിരിഞ്ഞു കഴിയുകയാണ്.

കോടതിയില്‍ ഡിവോഴ്‌സ് കേസ് നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവങ്ങളുണ്ടായത്. കഴിഞ്ഞ 9 മാസമായി ഷൈനി പാറോലിക്കലിലെ വീട്ടില്‍ ആണ് കഴിയുന്നത്. രാവിലെ പള്ളിയില്‍ പോകാനെന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവം നടക്കുന്നതിന്റെ തലേന്ന് വൈകിട്ടും വീട്ടുകാര്‍ ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിച്ചിരുന്നു. ബിഎസ് സി നഴ്‌സായിരുന്ന ഷൈനി കുറെ നാളായി ജോലി ചെയ്യുന്നില്ല. അടുത്തിടെ വീണ്ടും ജോലിക്ക് ശ്രമിച്ചു. ജോലി കിട്ടാതെ വന്നതിലുള്ള വിഷമം ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

ജോലിക്ക് പോകാന്‍ ഷൈനിക്ക് മുന്നില്‍ തടസ്സമായി നിന്നത് ഭര്‍തൃവീട്ടുകാരാണെന്നാണ് ഉയര്‍ന്ന ആരോപണം. അതേസമയം മരിച്ചവരുടെ സംസ്‌ക്കാര ചടങ്ങുകയാണ് ഇന്നലെയാണ് നടന്നത്. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍, ചുങ്കം സെന്റ്. മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിലായിരുന്നു സംസ്‌കാരം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് മുന്നൂമണിയോടെയാണ് ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ വീട്ടില്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്നത്. നോബി അത്രമേല്‍ ഷൈനിയെ ദ്രോഹിച്ചത് അറിയാവുന്ന നാട്ടുകാര്‍ ആരും നോബിയുടെ വീട്ടിലേക്ക് എത്തിയില്ല. നോബിയുടെ വീട്ടില്‍, ബന്ധുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നാട്ടുകാര്‍ എല്ലാവരും പളളിയിലെ പൊതുദര്‍ശനത്തിനാണ് എത്തിയത്. 3.15 ഓടെയാണ് വിലാപയാത്ര പളളിയില്‍ എത്തിയത്.

പള്ളിയില്‍ വന്‍ജനാവലി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, പ്രതിഷേധം ഭയന്ന് ഷൈനിയുടെ ഭര്‍ത്താവ് നോബിയോ വീട്ടുകാരോ പള്ളിയിലേക്ക് എത്തിയില്ല. ഒടുവില്‍ ശുശ്രൂഷകള്‍ക്ക് ശേഷം അമ്മ ഷൈനിയെ ഒരു കല്ലറയിലും, മക്കള്‍ അലീനയെയും ഇവാനയെയും ഒരുമിച്ച് ഒരു കല്ലറയിലുമാണ് അടക്കിയത്.

എവിടേക്കാണ് ഇനി തിരികെ ചെല്ലരുതെന്ന് ഷൈനി ആഗ്രഹിച്ചത് അവിടെയാണ് അവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടന്നത് എന്നതും വിധിവൈപരീത്യമായി. ഭര്‍ത്താവ് നോബി ലൂക്കോസിന്റെ ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്നായിരുന്നു ഷൈനി ഭര്‍തൃവീട് വിട്ടിറങ്ങിയത്. എന്നാല്‍, സ്വന്തം വീട്ടിലെ ഇടവകയില്‍ അടക്കാതെ ഷൈനിയെയും മക്കളെയും ഭര്‍ത്താവിന്റെ ഇടവകയായ തൊടുപുഴയിലെ ചുങ്കം പള്ളി ഇടവകയിലെ സെമിത്തേരിയിലാണ് അടക്കം ചെയ്തത്.

ഷൈനിയുടെ ഇവകകയായ കാരിത്താസ് പള്ളി സെമിത്തേരിയില്‍ അടക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍, മകനെ കൊണ്ട് പോലീസില്‍ പരാതി കൊടുത്തതോടെ ഷൈനിയുടെയും മക്കളുടെയും സംസ്‌ക്കാരം ഭര്‍തൃവീട്ടുകാരുടെ ഇടവകയായ ചുങ്കം പള്ളിയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം പൊതുസമൂഹത്തില്‍ കടുത്ത എതിര്‍പ്പുയര്‍ന്ന സംഭവത്തില്‍ ചുങ്കം പള്ളിക്കാര്‍ ആദ്യം കുറികൊടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും പിന്നീട് ഇതിന് സമ്മതം അറിയിച്ചു. മകളും കൊച്ചു മക്കളും നഷ്ടമായ വേദനയില്‍ തകര്‍ന്നിരിക്കുന്ന ഷൈനിയുടെ വീട്ടുകാരും ഇക്കാര്യത്തില്‍ കടുംപിടുത്തത്തിന് നിന്നതുമില്ല. ഇതോടെ ഇന്ന് തന്നെ ചുങ്കം പള്ളി സെമിത്തേരിയില്‍ ഇവര്‍ അന്തിയുറങ്ങുകയാണ്. അതേസമയം ദാരുണ സംഭവം അറിഞ്ഞ് നാട്ടുകാര്‍ അടക്കം കടുത്ത അമര്‍ഷത്തിലാണ്. മകനെ അമ്മയില്‍ നിന്നും അകറ്റാന്‍ ആസൂത്രിത ശ്രമങ്ങള്‍ തന്നെ നടന്നതായും ആരോപണം ഉരയ്#ന്നിരുന്നു.

ഒറ്റക്ക് പെണ്‍മക്കളെ പോറ്റാന്‍ കഴിയുന്നതിനെ ഓര്‍ത്ത് ആധി കൊണ്ടാണ് ഷൈനി മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. മികച്ചൊരു ജോലിക്കായി പരിശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വെറുതേയാകുന്ന അവസ്ഥയുണ്ടായി. ജോലി ചെയ്യാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ജോലിക്ക് പോകാന്‍ സാധിക്കാതെ കൂടുംബത്തെ നോക്കേണ്ടി വന്നതോടെ കരിയര്‍ ഗ്യാപ്പ് വന്നു. പിന്നീട് അവശ്യഘട്ടത്തില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ വന്ന് മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ട സാഹചര്യവും ഉണ്ടായി.

ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി ജീവിച്ചവള്‍ ആയിട്ടും ഷൈനി കുടുംബ വഴക്കിന്റെ പേരില്‍ വീട്ടില്‍ അന്യയായി. ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനത്തിന്റെ വഴിയിലായപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ അവര്‍ പരിശ്രമിച്ചു. എന്നാല്‍ ബിഎസ്സി നഴ്സിംഗ് ബിരുദം ഉണ്ടായിട്ടും 12 വര്‍ഷത്തെ കരിയര്‍ ബ്രേക്കിന്റെ പേരില്‍ അവര്‍ക്ക് പല ആശുപത്രികളും ജോലി നിഷേധിച്ചു. ഇതോടെയാണ് ആത്മഹത്യാ വഴിയിലേക്ക് അവര്‍ നീങ്ങിയത്.

Tags:    

Similar News