ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍; ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെ ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേല്‍; ഇറാന്റെ വ്യോമമേഖല തങ്ങളുടെ നിയന്ത്രണത്തിലെന്നും പ്രധാനമന്ത്രി; മരണസംഖ്യ 220 ആയി ഉയര്‍ന്നു; ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്ത വിട്ട ബാലിസ്റ്റിക് മിസൈലുകള്‍ ഗള്‍ഫ് രാജ്യങ്ങളിലും ദൃശ്യമായതിന്റെ വീഡിയോകള്‍ പുറത്ത്
ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍
ടെഹ്‌റാന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെ ടെഹ്‌റാനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ടെഹ്‌റാനിലെ വടക്ക് കിഴക്കന്‍ ജില്ലയില്‍ നിനന് ജനങ്ങള്‍ അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈനിക കേന്ദ്രങ്ങളെ ലാക്കാക്കി വരും മണിക്കൂറുകളില്‍ വ്യോമാക്രമണം ഉണ്ടാകുമെന്ന സൂചനയാണ് നല്‍കിയത്.
ടെഹ്‌റാനില്‍ നിന്നും ജനങ്ങള്‍ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വന്നുവെന്നും അവകാശപ്പെട്ടു. 'ടെഹ്റാന് മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും ഇസ്രയേല്‍ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഞങ്ങള്‍ ഉടന്‍ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, ടെഹ്റാനിലെ ജനങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്, അവിടെനിന്നും ഒഴിഞ്ഞുപോകൂ, പിന്നാലെ ഞങ്ങള്‍ ആക്രമിക്കും.' നെതന്യാഹു തിങ്കളാഴ്ച വൈകീട്ടോടെ ടെല്‍ നോഫിലെ വ്യോമതാവളത്തില്‍വെച്ച് അറിയിച്ചു.
യൂറോപ്പ് വരെയെത്തുന്ന മിസൈല്‍ ഇറാന്റെ പക്കലുണ്ടെന്നും യൂറോപ്പും ഇറാന്റെ ഭീഷണിയിലാണെന്നുമാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. നാളെ യൂറോപ്പിലെ രാജ്യങ്ങളടക്കം നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണിയെ തങ്ങള്‍ ഇന്നുതന്നെ നേരിടുകയാണെന്നാണ് ഇറാനെതിരായ നടപടിയില്‍ ഇസ്രയേലിന്റെ ന്യായീകരണം.
ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇറാനിലെ മരണസംഖ്യ 220 ആയി ഉയര്‍ന്നു. ഇതില്‍ 70 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഇന്റലിജന്‍സ് മേധാവിയും മറ്റുരണ്ടുജനറല്‍മാരും കൊല്ലപ്പെട്ടിരുന്നു. അതേസമയം, ടെല്‍ അവീവിലും ഹൈഫയിലുമുള്ള ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളില്‍ കഴിഞ്ഞ 8 മണിക്കൂറിനിടെ എട്ടുപേര്‍ കൊല്ലപ്പെട്ടു.
ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും പ്രതിരോധസേന തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.
അതേസമയം, ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്ത വിട്ട മിസൈലുകള്‍ ഗള്‍ഫ് രാജ്യങ്ങളിലും ദൃശ്യമായി. കുവൈറ്റ്, ദുബായ്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ആകാശത്ത് കൂടി ബാലിസ്റ്റിക് മിസൈലുകള്‍ കുതിച്ചുപോകുന്നത് കാണാമായിരുന്നു. തങ്ങളുടെ വ്യോമപരിധിക്ക് പുറത്തുകൂടിയാണ് മിസൈലുകള്‍ പോകുന്നതെന്നും അപകടമൊന്നും ഇല്ലെന്നും കുവൈറ്റി അധികൃതര്‍ പറഞ്ഞു
.
ദുബായില്‍ ഒരു യാത്രാവിമാനത്തില്‍ നിന്ന് എടുത്ത വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബഹറൈനില്‍ മുന്‍കരുതെന്ന നിലയില്‍, അപായ സൈറണുകള്‍ മുഴക്കി ചൊവ്വാഴ്ച പരീക്ഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.