അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ പ്രതിഷേധം ഇരമ്പുമ്പോഴും നിഷേധ സമീപനത്തില്‍ കമ്പനി; മരണകാരണം ജോലി സമ്മര്‍ദ്ദമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇ വൈ കമ്പനി ചെയര്‍മാന്‍; കമ്പനിയില്‍ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പിതാവും

Update: 2024-09-20 01:00 GMT

കൊച്ചി: കഠിനമായ ജോലിഭാരം മൂലം കുഴഞ്ഞു വീണു മരിച്ച ഇ.വൈ കമ്പനിയിലെ മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഇരമ്പുകയാണ്. വിഷയത്തില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇ വൈ കമ്പനിക്കെതിരെ വിവിധ കോണുകളില്‍ നിന്നും ആക്ഷേപങ്ങള്‍ ഉയരുകയും ചയ്യുന്നു. പ്രതിഷേധം കനത്തതോടെ പ്രതികരിച്ച് ഏണസ്റ്റ് ആന്റ് യങ് ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമാനിയും രംഗത്തുവന്നു. കമ്പനിയുടെ ഭാഗത്ത് യതൊരു തെറ്റുമില്ലെന്ന വിധത്തില്‍ തീര്‍ത്തും നിഷേധ സമീപനത്തിലാണ് ചെയര്‍മാര്‍ പ്രതികരിച്ചത്.

ജോലി ഭാരം മൂലം കുഴഞ്ഞുവീണാണ് 26 കാരിയായ അന്ന മരിച്ചതെന്ന കുടുംബത്തിന്റെ ആരോപണം രാജീവ് മേനാനി തള്ളുകയാണ് ചെയ്തത്. ഇതോടെ കമ്പനിയുടെ നിഷേധ സമീപനത്തിനെതിരെയും വികാരം ശക്തമായിട്ടുണ്ട്. മറ്റേതൊരു ജീവനക്കാര്‍ക്കുമുള്ളതിന് സമാനമായ ജോലി മാത്രമായിരുന്നു അന്നയ്ക്കും ഉണ്ടായിരുന്നതെന്ന് രാജീവ് മേമാനി പറഞ്ഞു.

'സ്ഥാപനത്തിന് കീഴില്‍ ഒരു ലക്ഷത്തിനടുത്ത് ജീവനക്കാരുണ്ട്. ഓരോരുത്തരും കഠിനാധ്വാനം ചെയ്യണം എന്നതില്‍ സംശയമില്ല. നാല് മാസം മാത്രമാണ് അന്ന ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്. മറ്റേതൊരു ജീവനക്കാര്‍ക്കും നല്‍കിയതിന് സമാനമായ ജോലികള്‍ മാത്രമാണ് അന്നയ്ക്കും നല്‍കിയിരുന്നത്. ജോലിസമ്മര്‍ദ്ദമാണ് അന്നയുടെ മരണത്തില്‍ കലാശിച്ചതെന്ന് വിശ്വസിക്കുന്നില്ല', രാജീവ് മേമാനി പറഞ്ഞു.

ഇ വൈ ഗ്ലോബലിന് കീഴിലുള്ള എസ് ആര്‍ ബട്ട്ലിബോയുടെ ഓഡിറ്റ് ടീമിന്റെ ഭാഗമായിരുന്നു അന്ന. സ്ഥാപനത്തിനും കുടുംബത്തിനും നികത്താനാവാത്ത നഷ്ടമാണ് അന്നയുടേത്. ഇത്തരം സാഹചര്യങ്ങളില്‍ കമ്പനി സ്വീകരിക്കുന്ന നടപടികള്‍ അന്നയുടെ വിയോഗത്തിലും കമ്പനി സ്വീകരിച്ചിട്ടുണ്ട്. അത് തുടരും എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അന്ന സെബാസ്റ്റ്യന്റെ വീട്ടില്‍ കമ്പനി അധികൃതര്‍ എത്തിയെങ്കിലും കമ്പനിയില്‍നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പിതാവ് സിബി ജോസഫും വ്യക്തമക്കി. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും കമ്പനി ഉറപ്പൊന്നും നല്‍കിയില്ല. ഈ നിലപാട് കമ്പനിയുടെ ചെയര്‍മാന്‍ വ്യക്തമാക്കുക കൂടി ചെയ്തിതോടെ കുടുംബം നിരാശയിലാണ്.

വിഷയം ചര്‍ച്ചയായപ്പോള്‍ മാത്രമാണ് കമ്പനി അധികൃതര്‍ വീട്ടിലെത്തിയത്. ഇനി ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്. കമ്പനിയുടെ പങ്കാളികള്‍, സീനിയര്‍ മാനേജര്‍, എച്ച്.ആര്‍ മാനേജര്‍ എന്നിവരാണ് എത്തിയതെന്നും സിബി ജോസഫ് പറഞ്ഞു. മകള്‍ മരിച്ചത് ജോലിഭാരം കാരണമാണെന്നും മകളുടെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കമ്പനിയില്‍നിന്ന് ഒരു ജീവനക്കാരന്‍ പോലും എത്തിയില്ലെന്നും മാതാവ് പറഞ്ഞു. ഇനി ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാവരുത്, അതിനാണ് വിവരം പുറത്തുവിട്ടത്. മാര്‍ച്ച് 18നാണ് അന്ന ഇ.വൈ കമ്പനിയില്‍ ചേര്‍ന്നത്.

ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. ജൂലൈ 20നാണ് ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയിലെ (ഇ.വൈ) ചാര്‍ട്ടേഡ് അക്കൗണ്ടന്റായ എറണാകുളം കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യന്‍ പേരയിലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പത്തുദിവസം മുമ്പ് അന്നയുടെ അമ്മ ഇ.വൈ കമ്പനി ചെയര്‍മാന് അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിഷയത്തില്‍ പ്രതിഷേധം ശക്തമായത്.

അതസമയം തുടക്കക്കാരായ ജീവനക്കാരെ ചൂഷണം ചെയ്യുന്ന പ്രശ്നം അടിയന്തരമായി ഉന്നയിക്കേണ്ടതാണെന്നാണ് അന്നയുടെ മരണത്തോടെ വിവിധ കോണുകളില്‍ നി്ന്നും ഉരുന്ന ലവാദവും. മേഖലയിലാകമാനം പരിശീലനം എന്ന പേരിലോ യാഥാര്‍ത്ഥ്യ ലോകത്തിലേക്കുള്ള തയ്യാറെടുപ്പ് എന്ന നിലയിലോ തുടക്കക്കാരായ ജീവനക്കാരന്‍ അമിതഭാരം എടുക്കേണ്ടി വരുന്നുണ്ടെന്ന് മാനേജ്‌മെന്റ് രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

Tags:    

Similar News