എഫ്-35ബിയുടെ ഭാരം ഏകദേശം 27 ടണ്‍; ഈ ഭാരത്തിന് പ്രതിദിനം 26,261 രൂപ പാര്‍ക്കിംഗ് ഫീസ്; ആ നക്കാപിച്ച വേണ്ടെന്ന് വയ്ക്കും; ഹാംഗറിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ടത് റണ്‍വേയിലിറക്കി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍; 12 ദിവസത്തിന് ശേഷം ബ്രിട്ടന്റെ സമ്മതം; യുദ്ധ വിമാനം പറന്നു തന്നെ മടങ്ങും; വിഐപി വിമാനങ്ങള്‍ക്ക് ഇനി തിരുവനന്തപുരത്തേക്ക് വരാം

Update: 2025-06-28 02:58 GMT

തിരുവനന്തപുരം: ബ്രിട്ടന്റെ യുദ്ധ വിമാനം ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റും. എഫ് 35 ബി വിമാനം യുകെയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യില്ല. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ട്. ഈ സാഹചര്യത്തിലാണ് ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റുന്നത്. ബ്രിട്ടണ്‍ നേവിയുടെ വിമാനം ആയതു കൊണ്ട് തന്നെ പാര്‍ക്കിങ് ഫീ വാങ്ങണമോ എന്നതില്‍ തീരുമാനമായിട്ടില്ല. അറ്റകുറ്റപ്പണികള്‍ പരാജയപ്പെട്ടാല്‍, ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ എന്ന ഭീമന്‍ കാര്‍ഗോ വിമാനത്തില്‍ എഫ്-35നെ എയര്‍ലിഫ്റ്റ് ചെയ്ത് യുകെയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ആലോചിച്ചിരുന്നു. തല്‍ക്കാലം ഇത് വേണ്ടെന്ന് വച്ചുവെന്നാണ് സൂചന. 15ന് വിമാനം റണ്‍വേയിലിറക്കി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ഹാംഗറിലേക്ക് മാറ്റാന്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടെങ്കിലും 12 ദിവസങ്ങള്‍ക്ക് ശേഷമാണ് വിമാനം വിദഗ്ദ്ധരെത്തിയശേഷം മാറ്റുന്നതില്‍ തടസമില്ലെന്ന് ബ്രിട്ടീഷ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

വിമാനത്തിന്റെ പരമാവധി ടേക്ക്-ഓഫ് ഭാരം അടിസ്ഥാനമാക്കിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ഫീസ് കണക്കാക്കുന്നത്. എഫ്-35ബി വിമാനത്തിന്റെ ഭാരം ഏകദേശം 27 ടണ്ണാണ്. ഈ കണക്കനുസരിച്ച്, പ്രതിദിനം ഏകദേശം 26,261 രൂപ പാര്‍ക്കിംഗ് ഫീസായി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 12 ദിവസത്തേക്ക് ഇത് ഏകദേശം 3.15 ലക്ഷം രൂപ വരും. ഇത് വളരെ ചെറിയ തുടകയാണ്. ഇതിന് വേണ്ടി വിലപേശേണ്ടതില്ലെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്. അദാനിയേയും ഇത് അറിയിക്കും. ഇന്ത്യന്‍ വ്യോമസേന ബ്രിട്ടീഷ് സംഘത്തിന് ഇന്ധനവും താമസവും ഉള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്. ഇന്ത്യയും യുകെയും തമ്മിലുള്ള ശക്തമായ പ്രതിരോധ സഹകരണത്തിന്റെ പശ്ചാത്തലത്തില്‍, വിമാനത്തിന്റെ പാര്‍ക്കിംഗ് ഫീസ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.

വിമാനത്താവളത്തിലെ വിഐപി വിമാനങ്ങള്‍ക്കായി നീക്കിവെച്ച 'ബേ 4'-ലാണ് അതിസുരക്ഷാ പ്രാധാന്യമുള്ള ഈ വിമാനം ഇപ്പോള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) വിമാനത്തിന് കര്‍ശന സുരക്ഷയൊരുക്കുന്നുണ്ട്. ഇതു കാരണം മറ്റ് വിഐപി വാഹനങ്ങള്‍ ഇറങ്ങാനുള്ള പ്രതിസന്ധിയുണ്ട്. ഇത് പരിഗണിച്ചാണ് വിമാനം ഹാങ്ങറിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം നല്‍കിയത്. വിമാനത്തിന്റെ സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയും മറ്റ് രഹസ്യ വിവരങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി, വിമാനം എയര്‍ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാമെന്ന വാഗ്ദാനം റോയല്‍ നേവി ആദ്യം നിരസിച്ചു. പക്ഷേ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് മാറ്റിയേ മതിയാകൂവെന്ന് ബ്രി്ട്ടണെ ഇന്ത്യ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചു. ഹാങ്ങര്‍ യൂണിറ്റില്‍ മറ്റ് വിമാനങ്ങളുടെ അറ്റകുറ്റപണിക്ക് തടസ്സമുണ്ടാകാതെയാകും യുദ്ധ വിമാന തകരാര്‍ പരിഹരിക്കുക.

വിമാനത്തിന്റെ സങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ബ്രിട്ടനില്‍നിന്നുള്ള വിദഗ്ധ സംഘംകൂടി എത്തിയ ശേഷം ഹാങ്ങറിലേക്ക് മാറ്റും. ഇ മാസം15നാണ് ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയത്. തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടീഷ് നേവിയുടെയും വിമാനത്തിന്റെ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി ലോക്ക്ഹീഡ് മാര്‍ട്ടിന്റെയും എന്‍ജിനിയര്‍മാരായിരിക്കും എത്തുക. ഇവര്‍ യാത്രയ്ക്കായി കേന്ദ്രാനുമതി തേടി.

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനമാണ് തകര്‍ന്നതെന്നാണ് വിവരം. കടലില്‍ നൂറ് നോട്ടിക്കല്‍മൈല്‍ അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന പടക്കപ്പലില്‍നിന്ന് ബ്രിട്ടീഷ് എന്‍ജിനിയര്‍മാരെത്തി ശ്രമിച്ചിട്ടും തകരാര്‍ പരിഹരിക്കാനായില്ല.

Tags:    

Similar News