അതിജീവിതയെ അറിയാം, എന്തുകൊണ്ട് എന്നെ അറസ്റ്റ് ചെയ്യുന്നില്ല? രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറി മുതല്‍ ഡിജിറ്റല്‍ ചാറ്റുകള്‍ വരെ കോടതിയില്‍; അതിജീവിതയുമായി നവംബര്‍ വരെ ചാറ്റ് ചെയ്തിരുന്നു; രാഹുല്‍ ബലാല്‍സംഗം ചെയ്തുവെന്നത് അതിശയകരം; ചോദ്യങ്ങളും വെളിപ്പെടുത്തലുകളുമായി രാഹുലിന്റെ വലംകൈ ഫെനി നൈനാന്‍

ചോദ്യങ്ങളും വെളിപ്പെടുത്തലുകളുമായി രാഹുലിന്റെ വലംകൈ ഫെനി നൈനാന്‍

Update: 2026-01-14 17:15 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ പീഡനക്കേസുകളില്‍ അന്വേഷണസംഘത്തോടും മാധ്യമങ്ങളോടും ചോദ്യങ്ങളുമായി വെട്ടിലാക്കുന്ന ചോദ്യങ്ങളുമായി അദ്ദേഹത്തിന്റെ വിശ്വസ്തനും കെഎസ് യു സംസ്ഥാന ഭാരവാഹിയുമായ ഫെനി നൈനാന്‍. മൂന്നാമത്തെ പരാതിയിലെ അതിജീവിതയുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും, ഗൗരവമായ ആരോപണങ്ങള്‍ ഉണ്ടായിട്ടും പോലീസ് തന്നെ അറസ്റ്റ് ചെയ്യാത്തത് തെളിവുകള്‍ ഇല്ലാത്തതുകൊണ്ടാണെന്നും ഫെനി വെളിപ്പെടുത്തി.

'അതിജീവിതയെ എനിക്ക് കൃത്യമായി അറിയാം'

മൂന്നാമത്തെ പരാതിയിലെ അതിജീവിതയെ തനിക്ക് വര്‍ഷങ്ങളായി അറിയാമെന്നാണ് ഫെനി നൈനാന്‍ അവകാശപ്പെടുന്നത്. ഇതിനായി അദ്ദേഹം നിരത്തുന്ന വാദങ്ങള്‍ ഇവയാണ്: പരാതിക്കാരി വിദേശത്ത് ജോലി ചെയ്യുന്ന വിവാഹിതയായ സ്ത്രീയാണെന്ന് മാധ്യമങ്ങള്‍ വഴി അറിഞ്ഞു. കെഎസ്യു പരിപാടിക്കായി 5000 രൂപയുടെ 50 കൂപ്പണുകള്‍ അവര്‍ എടുത്തിരുന്നു. ഇതിന്റെ നന്ദി സൂചകമായി ഇന്‍സ്റ്റാഗ്രാമില്‍ താന്‍ അന്ന് സ്റ്റോറി ഇട്ടിരുന്നു.

2025 നവംബര്‍ മാസം വരെ ഈ സ്ത്രീ താനുമായി നിരന്തരം സംസാരിച്ചിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന കാലയളവിന് ശേഷവും തുടര്‍ന്ന ഈ സൗഹൃദത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അഭിഭാഷകര്‍ വഴി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നവംബര്‍ വരെ സംസാരിച്ച വ്യക്തി പെട്ടെന്ന് പരാതിയുമായി വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഫെനി ആരോപിക്കുന്നു.

'ഗുരുതര കുറ്റം ചെയ്തിട്ടും എന്നെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?'

രാഹുലിന് എതിരായ രണ്ടാമത്തെ പരാതിയിലെ പൊരുത്തക്കേടുകളെ ചോദ്യം ചെയ്തുകൊണ്ടാണ് ഫെനി നൈനാന്‍ പോലീസിനെ പ്രതിരോധത്തിലാക്കുന്നത്. രാഹുല്‍ പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചപ്പോള്‍ അതിന് ഒത്താശ ചെയ്തത് ഫെനിയാണെന്നും, പെണ്‍കുട്ടിയെ കാറില്‍ എത്തിച്ചു കൊടുത്തത് ഫെനിയാണെന്നുമാണ് പരാതി. ഇത്രയും ഗൗരവമായ, അതായത് ഒരു ബലാത്സംഗത്തിന് ഒത്താശ ചെയ്തു എന്ന കുറ്റം ആരോപിക്കപ്പെട്ടിട്ടും തന്നെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത് എന്തുകൊണ്ടാണ്? ഒരു തെളിവുമില്ലാത്തതുകൊണ്ടാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്യാത്തതെന്നും, അത് പോലീസിന്റെ സഹായമല്ല മറിച്ച് സത്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.

മാധ്യമങ്ങള്‍ സത്യം മുക്കുന്നു

താന്‍ നല്‍കിയ തെളിവുകള്‍ രാഹുലിന് അനുകൂലമായത് കൊണ്ട് മുഖ്യധാരാ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഫെനി കുറ്റപ്പെടുത്തുന്നു. മാധ്യമങ്ങള്‍ക്ക് വേണ്ടത് വാര്‍ത്തകളല്ല, മറിച്ച് മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടകള്‍ക്ക് ചേരുന്ന കഥകളാണെന്നും ഫെനി നൈനാന്‍ പരിഹസിച്ചു.

'കോടതിയില്‍ സത്യം തെളിയുമ്പോള്‍ ഇന്ന് രാഹുലിനെ വേട്ടയാടിയവര്‍ മനസ്സ് കൊണ്ടെങ്കിലും ഒരു മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മൂന്നാമത് ഒരു പരാതി വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ ആക്കിയിട്ട് ദിവസങ്ങളായി. പരാതിക്കാരിയായ സ്ത്രീയെ (അതിജീവിത) പറ്റി ഒരു വിവരങ്ങളും സ്വാഭാവികമായും ആര്‍ക്കും അറിയാന്‍ കഴിയില്ലല്ലോ. എനിക്കും അതിനെ പറ്റി അറിയില്ല.

എന്നാല്‍ മാധ്യമങ്ങളില്‍ നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന , വിവാഹിതയായ ഒരു സ്ത്രീ ആണെന്നും അവര്‍ എനിക്ക് കെഎസ്യു പരിപാടിക്ക് പണം തന്നിട്ടുണ്ട് എന്നും അവര്‍ക്ക് രാഹുലുമായി സൗഹൃദം ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടുണ്ട് എന്ന് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. എന്റെ പേര് പറഞ്ഞത് കൊണ്ട് ഞാന്‍ അത് ശ്രദ്ധിച്ചു. എനിക്ക് അങ്ങനെ ഒരു സ്ത്രീയെ അറിയാം. കെഎസ്യു നടത്തിയ ഒരു പരിപാടിക്ക് പണം തന്നിട്ടുണ്ട്. അയ്യായിരം രൂപ ആണ് തന്നത്. അവര്‍ പണം തന്നദിവസം തന്നെ അവരുടെ പേരുള്‍പ്പെടുത്തി അവര്‍ എടുത്ത 50 കൂപ്പണുകളുടെ എണ്ണവും കാണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോംആയ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ആക്കിയിട്ടുള്ളതുമാണ്.

എന്നാല് അവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തു എന്ന വിവരം എനിക്ക് അതിശയമായി തോന്നി. കാരണം ഈ അതിജീവിത എന്നോട് 2025 നവംബര്‍ വരെ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്.

ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിയില്‍ തെളിവായി കൊടുക്കാന്‍ ഈ കേസ് വാദിക്കുന്ന ശാസ്തമംഗലം അജിത് സാറിനും അദ്ദേഹത്തിന്റെ ജൂനിയര്‍ ശേഖര്‍ സാറിനും കൊടുത്തിട്ടുണ്ട്. അവര്‍ അത് കോടതിയില്‍ കൊടുത്തിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

മൂന്നാമത്തെ പരാതി വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വലിയ രീതിയിലുള്ള മാധ്യമവിചരണയാണ് നടക്കുന്നത്. ഇതിലെ സത്യം അറിയാവുന്ന ഞാന്‍ അത് മുഖ്യധാര മാധ്യമങ്ങളിലെ ചിലരോട് പങ്ക് വച്ചു. എന്നാല് അതില്‍ രാഹുലിന് അനുകൂലമായ കാര്യങ്ങള്‍ ഉള്ളത് കൊണ്ട് ഒരു മാധ്യമവും അത് ചാനലില്‍ കൊടുക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞു. . അവര്‍ക്ക് വേണ്ടത് അവരുടെ അജണ്ടയ്ക്ക് പറ്റുന്ന കാര്യങ്ങള് മാത്രമാണ്. അല്ലാതെ വാര്‍ത്തകള്‍ അല്ല.

അതുപോലെ രണ്ടാമത് വന്ന പരാതിയില്‍ രാഹുല്‍ എംഎല്‍എ ഒരു പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്തു എന്നായിരുന്നു പരാതി. അങ്ങനെ ബലാല്‍സംഗം ചെയ്യാന്‍ പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ച് കൊടുത്തത് ഞാന്‍ ഓടിക്കുന്ന കാറില്‍ ആയിരുന്നു എന്നാണ് പരാതിയില്‍. കേട്ടാല്‍ വളരെ ഗൗരവമുള്ള കുറ്റകൃത്യം. ആ കേസ് വന്നപ്പോള്‍ തന്നെ ഞാന്‍ മാധ്യമങ്ങളുടെ മുന്‍പില്‍ പറഞ്ഞതാണ് അങ്ങനെ ഒരു സംഭവം ഒരിക്കലും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല , അത് കൊണ്ട് തന്നെ എനിക്ക് അങ്ങനെ ഒരു പെണ്‍കുട്ടിയെ അറിയില്ലെന്ന്.

അതുമായി ബന്ധപ്പെട്ട് എന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചു. എന്നിട്ട് അറസ്റ്റ് പോലും ചെയ്തില്ല. അങ്ങനെ ബലാല്‍സംഗം ചെയ്യാന്‍ പെണ്‍കുട്ടിയെ എത്തിച്ച് കൊടുത്തു എന്ന ഗൗരവമായ ആരോപണം ഉള്ള എന്നെ അറസ്റ്റ് ചെയ്യാത്തത് എന്താണ് ? ഒരു തെളിവും ഇല്ലാത്തത് കൊണ്ടാണെന്ന് ഉറപ്പാണല്ലോ. അല്ലാതെ പോലീസ് എന്നെ സഹായിച്ചത് അല്ലല്ലോ ?

ഏതെങ്കിലും മാധ്യമങ്ങള്‍ അത് ചര്‍ച്ച ചെയ്‌തോ ?

ധാര്‍മികമായി രാഹുല്‍ എംഎല്‍എ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാന്‍ ഞാന്‍ ആളല്ല. എന്നാല് ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് എതിരായ ഒരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

എന്തായാലും മാധ്യമങ്ങള്‍ അവരുടെ അജണ്ട വച്ച് കര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകൂ. കല്ലെറിയുന്നവര്‍ കല്ലെറിയൂ. ഇമോഷണല്‍ കഥകള്‍ മെനയുന്നവര്‍ അത് ചെയ്യൂ. പിആര്‍ കാപ്പി കുടിക്കുന്നവര്‍ അത് ചെയ്യൂ.

പക്ഷേ ഇവിടെ കോടതി ഉണ്ട്. സത്യം അവിടെ തെളിയും. അന്ന് ഇയാളെ വേട്ടയാടിയവര്‍ മനസ് കൊണ്ടെങ്കിലും ഒരു മാപ്പ് പറയണം.

NB: ഈ പോസ്റ്റില്‍ ഞാന്‍ അതിജീവിത ആരെന്ന് പറഞ്ഞിട്ടില്ല. ഒരു ഐഡന്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ല.


Full View

Tags:    

Similar News