ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ തീപിടിത്തം; തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് കണ്ടെത്തിയത് നോട്ടുകെട്ടുകളുടെ കൂമ്പാരം; ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യം

യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യം

Update: 2025-03-21 04:55 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തം ഉണ്ടായതറിഞ്ഞ് പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് കണക്കില്ലാത്ത പണക്കൂമ്പാരം കണ്ട് ഞെട്ടി. ജഡ്ജിയുടെ വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് പണം കണ്ടെത്തിയത്. ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ സംഭവത്തില്‍ ഞെട്ടിയത് സുപ്രീംകോടതി വരെയാണ്. ജഡ്ജിനെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം എത്തിയിട്ടുണ്ട്.

യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്‍ദേശം നല്‍കി. ഒദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ വസതിയില്‍ ഉണ്ടായിരുന്നില്ല. തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തുകയായിരുന്നു.

സ്ഥലത്തെത്തി തീ അണച്ചതിന് ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടം കണക്കാക്കുന്നതിനിടെയാണ് ഒരു മുറിയില്‍ കെട്ടുകണക്കിന് നോട്ട് കെട്ടുകള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നോട്ടുകെട്ടുകള്‍ കണക്കില്‍ പെടാത്തതാണ് എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. 2014 ലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ അലഹബാദ് ഹൈക്കോടതി ജഡ്ജിയാവുന്നത്. പിന്നീട് 2021 ല്‍ ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറുകയായിരുന്നു.

യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയെ അറിയിക്കുകയും ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തില്‍ ഉടന്‍ സുപ്രീം കോടതി കൊളീജിയം വിളിച്ചു ചേര്‍ക്കുകയും ചെയ്തു. യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം എന്നും ആഭ്യന്തര അന്വേഷണം നടത്തണമെന്നും കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഗുരുതരമായ പ്രശ്നത്തില്‍ സ്ഥലം മാറ്റം മാത്രം നടത്തുന്നത് ജുഡീഷ്യറിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന് കൊളീജിയത്തിലെ ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് യശ്വന്ത് വര്‍മയോട് രാജിവെയ്ക്കാന്‍ പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് യശ്വന്ത് വര്‍മ നിരസിച്ചാല്‍ പുറത്താക്കുന്നതിന്റെ ആദ്യപടിയായി ചീഫ് ജസ്റ്റിന്റെ ആഭ്യന്തര അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആദ്യം ചെയ്യുന്നത് ആരോപണ വിധേയനായ ആളോട് വിശദീകരണം തേടുകയാണ്. ശേഷം മൂന്ന് പേര്‍ അടങ്ങുന്ന ഒരു ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കും. ഈ സമിതിയില്‍ ഒരു സുപ്രീം കോടതി ജഡ്ജിയും രണ്ട് ഹൈക്കോടതി ജഡ്ജിമാരുമാണ് അംഗങ്ങളായി ഉണ്ടാവുക. കുറ്റംതെളിയിക്കപ്പെട്ടാല്‍ ജഡ്ജിയെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നത് പാര്‍ലമെന്റാണ്.

Tags:    

Similar News