കല്ലടിക്കോട് അപകടത്തില്‍പ്പെട്ടത് രാത്രിയാത്രയ്ക്ക് ഇറങ്ങിയ സുഹൃത്ത് സംഘം; മരിച്ചവരില്‍ മൂന്നു പേര്‍ ഉറ്റ സുഹൃത്തുക്കള്‍; കാര്‍ ഓടിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല: തെരഞ്ഞെടുപ്പ് പരിപാടികള്‍ ഉച്ചവരെ റദ്ദാക്കി യുഡിഎഫും എല്‍ഡിഎഫും

കല്ലടിക്കോട് അപകടത്തില്‍പ്പെട്ടത് രാത്രിയാത്രയ്ക്ക് ഇറങ്ങിയ സുഹൃത്ത് സംഘം

Update: 2024-10-23 00:21 GMT

പാലക്കാട്: കല്ലടിക്കോട് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തില്‍പ്പെട്ടത് രാത്രിയാത്രയ്ക്ക് ഇറങ്ങിയ സുഹൃത്ത് സംഘം. ഇവരില്‍ മൂന്നു പേര്‍ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. ഓട്ടോ ഡ്രൈവര്‍ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും. രാത്രി പത്തുവരെ ഇവരില്‍ 3 പേരെയും കോങ്ങാട് ടൗണില്‍ ഒരുമിച്ചു കണ്ടിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണു മരിച്ച മൂന്നു പേരെയും തിരിച്ചറിഞ്ഞത്.

നാടിനെ ഒന്നാകെ വേദനയിലാഴ്ത്തിയിരിക്കുകയാണ് ഇന്നലെ രാത്രിയിലുണ്ടായ ദാരുണ അപകടം. കോങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്‌സലാണ് കൂടെയുണ്ടായിരുന്ന മറ്റൊരാള്‍. മരിച്ച അഞ്ചാമന്റെ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. വാടകയ്‌ക്കെടുത്ത കാറുമായി സുഹൃത്തുക്കള്‍ രാത്രിയാത്രയ്ക്ക് ഇറങ്ങിയതാവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാര്‍ ഓടിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.

കാറിന്റെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയത്. മാത്രമല്ല ഈ സമയം നല്ല മഴയും ശക്തമായ കാറ്റും ുണ്ടായിരുന്നു. അപകടം നടന്നത് കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ റോഡിലാണ്. മറ്റു വാഹനങ്ങളും അപകടത്തില്‍പെട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറാനുള്ള സാധ്യതയുണ്ടായിരുന്നെന്നും എന്നാല്‍ രാത്രിയിലെ മഴയില്‍ ഗതാഗതത്തിരക്കു കുറവായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്നും പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ ഉടന്‍ നാടൊന്നാകെ അപകട സ്ഥലത്തേക്കും ജില്ലാ ആശുപത്രിയിലേക്കും പാഞ്ഞെത്തി. എംപിമാരായ വി.കെ.ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, കെ.ശാന്തകുമാരി എംഎല്‍എ, നിയമസഭ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളായ രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ.പി.സരിന്‍ എന്നിവര്‍ സ്ഥലത്തെത്തി.

Tags:    

Similar News