മഴ തകർത്തു പെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞത് ഉഗ്ര ശബ്ദത്തിൽ; മണ്ണിടിഞ്ഞപ്പോൾ നിലവിളിച്ച് മക്കളെ ചേർത്തുപിടിച്ച് ആ അമ്മ; നാട്ടുകാർ ഓടിയെത്തിയതും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ; കുഞ്ഞുങ്ങളുടെ ജീവനറ്റ ശരീരത്തെ വാരിപ്പുണർന്ന് ബോധമില്ലാത്ത അവസ്ഥയിൽ മാതാവ്; ഉള്ളാളിലെ കണ്ണീരായി കുഞ്ഞോമനകൾ..!
മംഗളൂരു: മംഗളൂരു ഉള്ളാളിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണ് കുഞ്ഞുങ്ങൾ മരിച്ചത് ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. മഴ തകർത്തു പെയ്യുന്നതിനിടെ തേടിയെത്തിയ ദുരന്തം. വലിയ ഉഗ്ര ശബ്ദത്തിൽ മണ്ണിടിഞ്ഞപ്പോൾ തന്നെ നിലവിളിച്ച് മക്കളെ ചേർത്തുപിടിച്ച് ആ അമ്മ. പക്ഷെ അവരുടെ ജീവൻ രക്ഷിക്കാൻ പോരാളിക്ക് സാധിച്ചില്ല.
നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് കുഞ്ഞുങ്ങളുടെ ജീവനറ്റ ശരീരത്തെ വാരിപ്പുണർന്ന് ബോധമില്ലാത്ത അവസ്ഥയിൽ കിടക്കുന്ന മാതാവിനെയാണ്. അമ്മയുടെ നില അതീവ ഗുരുതരമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
മണ്ണിടിഞ്ഞ് വീണ് വീടിനുള്ളിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരൻ ആര്യൻ, രണ്ട് വയസ്സുകാരൻ ആരുഷ് എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ ചേർത്ത് പിടിച്ച നിലയിൽ അമ്മ അബോധാവസ്ഥയിൽ തറയിൽ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലിൽ മരിച്ചിരുന്നു. എൻഡിആർഎഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്.
അതിനിടെ, ഇന്നലെ രാത്രി ദെർലക്കട്ടെയ്ക്കടുത്ത് ബെൽമ, കനകരയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പത്തു വയസ്സുകാരി മരിച്ചു. നൗഷാദിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. വീടിനു പിന്നിലുള്ള കുന്നിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ്, വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ മേൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
തോട്ടബെങ്കരെയ്ക്ക് സമീപം മീൻ പിടിക്കാനിറങ്ങിയ രണ്ടുപേരെ വള്ളം മറിഞ്ഞ് കാണാതായി. യശ്വന്ത്, കമലാക്ഷ എന്നിവരെയാണ് കാണാതായത്. ഇവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അലിവ് ബാഗിലുവിനടുത്ത് മീൻപിടിക്കുന്നതിനിടെ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിയുകയായിരുന്നു. പിന്നീട് തീരത്ത് വള്ളത്തിന്റെ പെട്രോൾ ടാങ്ക് കണ്ടെത്തി.