പേജര്‍ സ്‌ഫോടനത്തിനു പിന്നില്‍ ഒരു പതിറ്റാണ്ട് നീണ്ട ആസൂത്രണം; ഹിസ്ബുല്ലയെ ഒതുക്കാന്‍ കെണിയൊരുക്കി മൊസാദ് കാത്തിരുന്നു; വോക്കി ടോക്കികളിലും സ്‌ഫോടക വസ്തുക്കള്‍ നിറച്ച് തന്ത്രമൊരുക്കി; ഇസ്രായേല്‍ ചാരസംഘടനയുടെ ദ്വീര്‍ഘ വീക്ഷണകഥ

പേജര്‍ സ്‌ഫോടനത്തിനു പിന്നില്‍ ഒരു പതിറ്റാണ്ട് നീണ്ട ആസൂത്രണം

Update: 2024-10-06 13:53 GMT

ടെല്‍ അവീവ്: മൊസാദ് എന്ന ഇസ്രായേലിന്റെ ചാരസംഘടന എങ്ങനെയാണ് എതിരാളികളെ കെണിയില്‍ കുരുക്കുന്നത് എന്നതിന്റെ തെളിവായി പല സംഭവങ്ങളും മുമ്പ് പുറത്തുവന്നിട്ടുണ്ട്. അവരുടെ കാര്യക്ഷമതയുടെയും ദ്വീര്‍ഘവീക്ഷണത്തിന്റെയും ഉദാഹരണമായിരുന്നു ഹിസ്ബുള്ള തീവ്രവാദികളെ നേരിട്ട പേജര്‍-വോക്കിടോക്കി സ്‌ഫോടനം. ഹിസബുള്ള എന്ന അപകടം മുന്നില്‍ കണ്ട് പത്ത് വര്‍ഷത്തോളമായി ഇസ്രായേല്‍ ചാരസംഘടന ഇത്തരമൊരു ആസൂത്രണം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രായേലി ചാരസംഘടനയായ മൊസാദ്, 2015ല്‍ ആരംഭിച്ചതായാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

2015-ല്‍ തന്നെ ഹിസ്ബുള്ളയുടെ വോക്കി-ടോക്കികളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാന്‍ ഇസ്രായേല്‍ ശ്രമം തുടങ്ങിയിരുന്നു. ഇക്കാര്യത്തില്‍ മൊസാദ് വിജയിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാക്കിടോക്കികളില്‍ സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നു. അതോടൊപ്പം ഹിസ്ബുല്ലയുടെ ആശയവിനിയത്തിലേക്ക് കടന്നുകയറാന്‍ സഹായിക്കുന്ന ഒരു ട്രാന്‍സ്മിഷന്‍ സംവിധാനവും ഇതിലടങ്ങിയിരുന്നു. ഒമ്പത് വര്‍ഷക്കാലം, ഇസ്രായേല്‍ ഹിസ്ബുല്ലയുടെ രഹസ്യങ്ങളെല്ലാം മണത്തറിഞ്ഞു. ഭാവിയില്‍ വാക്കി-ടോക്കികളെ ബോംബുകളാക്കി മാറ്റാനുള്ള ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഇത്. അപ്പോഴാണ് ശക്തമായ സ്‌ഫോടകവസ്തു ഘടിപ്പിച്ച പേജറുകളുടെ വരവ്. ഇതോടെ ഈ പദ്ധതിയാണ് വിപുലമാക്കിയത്.

പേജര്‍ സ്‌ഫോടനത്തിനുള്ള പദ്ധതി 2022ലാണ് ഉയര്‍ന്നുവന്നത്. ആശയ വിനിമയത്തില്‍ ഹിസ്ബുള്ള കൂടുതല്‍ കരുതലെടുത്ത സമയത്താണ് പേജര്‍ ബോംബുകളിലേക്ക് ശ്രദ്ധ തിരിയുന്നത്. ഹിസ്ബുള്ള പേജറുകള്‍ ഓര്‍ഡര്‍ ചെയ്തത് അറിഞ്ഞു കൊണ്ടു തന്നയാണ് ഇത്തരമൊരു നീക്കം നടത്തിയത്. അപ്പോളോ എ.ആര്‍ 924 പേജറുകളുടെ പ്രാഥമിക വിവരവും ഹിസ്ബുല്ലയ്ക്ക് ലഭിച്ചത് രണ്ട് വര്‍ഷം മുന്‍പാണ്. അപ്പോളോ കമ്പനിയുമായി ബന്ധമുള്ള ഹിസ്ബുല്ലയുടെ വിശ്വസ്ത മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥയാണ് ഇതുമായെത്തിയത്.'

2022 മുതല്‍ ഹിസ്ബുല്ല ലബനാനിലേക്ക് പേജറുകള്‍ കൊണ്ടുവരുന്നുണ്ട്. അപ്പോഴെല്ലാം വലിയ പരിശോധനകളാണ് നടത്തിയത്. എയര്‍പോര്‍ട്ടില്‍വെച്ചെല്ലാം ഇത് പരിശോധിക്കാറുണ്ട്. എന്നാല്‍, ഇതിലൊന്നും സ്‌ഫോടക വസ്തു കണ്ടെത്താന്‍ സാധിച്ചില്ല. അത്രയ്ക്ക് മികവോടെയായിരുന്നു മൊസാദിന്റെ ആസൂത്രണം. പേജറുകള്‍ക്കായി തായ്വാന്‍ കമ്പനിയെ തെരഞ്ഞെടുത്തതും നിര്‍ണായകമായിരുന്നു. പേജര്‍ നല്‍കുന്ന കമ്പനിക്ക് ഇസ്രായേലി ബന്ധമില്ലെന്ന് ഹിസ്ബുല്ല ഉറപ്പുവരുത്തിയിരുന്നു. ഈ നീക്കങ്ങളെല്ലാം മൊസാദ് മണത്തറിഞ്ഞു എന്നതാണ് പ്രത്യേകത.

പേജറുകള്‍ പൊട്ടിച്ചു പരിശോധിച്ചാല്‍ പോലും സംശയം ഉണ്ടാകാത്ത വിധത്തില്‍ ശ്രദ്ധയോടെയാണ് ബോംബുകള്‍ സ്ഥാപിച്ചതും. സെപ്തംബര്‍ 12 വരെ ഇസ്രായേലിലെ മിക്ക ഉന്നത ഉദ്യോഗസ്ഥര്‍ക്കും സ്‌ഫോടനത്തിന്റെ വ്യപ്തിയെക്കുറിച്ച് അറിയിമായിരുന്നില്ല. ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള രംഗത്തുവന്നപ്പോള്‍ തന്നെ മൊസാദിന് ഓപ്പറേഷന് തയ്യാറായിരിക്കാന്‍ നിര്‍ദേശങ്ങള്‍ എത്തി. നേതൃത്വത്തില്‍ നിന്നും സൂചന കിട്ടിയതോടെ സ്‌ഫോടനം കൃത്യമായി നടത്തുകയും ചെയ്തു മൊസാദ്.

പേജറുകളും വോക്കി ടോക്കികളും പൊട്ടിത്തെറിച്ച് 40 പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരര്‍ക്കും ലെബനന്‍ പൗരന്മാരെയും ഒരുപോലെ ജീവന്‍ നഷ്ടമായി. ഇതോടെ ഹിസ്ബുള്ളയുടെ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും താറുമാറായി. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളായ ദക്ഷിണ ലബനാന്‍, ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശങ്ങള്‍, കിഴക്കന്‍ ബേക്കാ താഴ്വര എന്നിവിടങ്ങളിലാണ് പേജറുകള്‍ പൊട്ടിത്തെറിച്ചത്. ഈ പേജര്‍ സ്‌ഫോടനത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇറാനും ഇസ്രായേലിനെ നേരിടാന്‍ രംഗത്തുവന്നത്.s

Tags:    

Similar News