16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍; ഇന്ത്യാ വിരുദ്ധ പ്രചരണത്തിന് കടിഞ്ഞാണിട്ട് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം; പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ യൂട്യൂബ് ചാനലും വിലക്കി; പഹല്‍ഗാം ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ത്യന്‍ വികാരം കൂടി പരിഗണിക്കണമെന്ന് ബിബിസിക്കും നിര്‍ദേശം

16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

Update: 2025-04-28 05:55 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തുന്നുവെന്ന് എന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് ആഭ്യാന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ യൂട്യൂബ് ചാനലും വിലക്കി.

ഡോണ്‍, സമ ടിവി, എആര്‍വൈ ന്യൂസ്, ബോള്‍ ന്യൂസ്, റാഫ്താര്‍, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ വാര്‍ത്താ ഏജന്‍സികളുടെ യൂട്യൂബ് ചാനലുകളും നിരോധിച്ച ചാനലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ ഈ ചാനലുകലള്‍ പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.

ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങള്‍ പങ്കുവെച്ചതിനാണ് നടപടി. പഹല്‍ഗാം ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ത്യന്‍ വികാരം കൂടി പരിഗണിക്കണമെന്ന് ബിബിസിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരായ ഇര്‍ഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമര്‍ ചീമ, മുനീബ് ഫാറൂഖ് എന്നിവരുടെ യൂട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ റഫറന്‍സ്, സമ സ്‌പോര്‍ട്‌സ്, ഉസൈര്‍ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് നിരോധിച്ച മറ്റ് അക്കൗണ്ടുകള്‍.

അതേസമയം, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കുപ്വാര, പൂഞ്ച് എന്നിവിടങ്ങളിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു വെടിവെപ്പ്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള പാക് പ്രകോപനം. പൂഞ്ച് സെക്ടറില്‍ ആദ്യമായാണ് പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

Tags:    

Similar News