പാസ്പോര്‍ട്ടോ വിസയോ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് തടവും പിഴയും; വ്യാജ പാസ്പോര്‍ട്ടിനും കടുത്ത ശിക്ഷ; വിദേശ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അറിയിക്കണം; കരിയേഴ്സിനും പണികിട്ടും; അനധികൃത കുടിയേറ്റം തടയാന്‍ പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍; അമേരിക്കയും ബ്രിട്ടനും നിലപാട് കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യയും
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റം തടയാന്‍ അമേരിക്കയ്ക്കും ബ്രിട്ടനും പിന്നാലെ നിലപാട് കടുപ്പിച്ച് ഇന്ത്യയും. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്ന വിദേശികള്‍ക്ക് എതിരെ കര്‍ശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ 2025 ലോക്സഭയില്‍ ഈ സമ്മേളനകാലത്ത് അവതരിപ്പിക്കുമെന്നാണ് വിവരം. ഫോറിനേഴ്സ് ആക്ട് 1946, പാസ്പോര്‍ട്ട് ആക്ട് 1920, രജിസ്ട്രേഷന്‍ ഓഫ് ഫോറിനേഴ്സ് ആക്ട് 1939, ഇമിഗ്രേഷന്‍ ആക്ട് 2000 എന്നിവയ്ക്ക് പകരമായാണ് പുതിയ ബില്‍ ഒരുങ്ങുന്നത്.
പുതിയ ബില്‍ പ്രകാരം പാസ്പോര്‍ട്ടോ വിസയോ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. വ്യാജ പാസ്പോര്‍ട്ടിന് ശിക്ഷാപരിധി രണ്ടുവര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമാക്കി ഉയര്‍ത്തിയേക്കും. ഒന്നു മുതല്‍ പത്തുലക്ഷം രൂപ വരെയായിരിക്കും ഇവര്‍ക്ക് ലഭിക്കുന്ന പിഴ. നിലവില്‍ ഇന്ത്യയില്‍ വ്യാജ പാസ്പോര്‍ട്ടുമായി പ്രവേശിച്ചാല്‍ 50,000 രൂപ പിഴയും എട്ടുവര്‍ഷം വരെ തടവുമാണ് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷ. മതിയായ രേഖകളില്ലാതെ വിദേശികളെ സഞ്ചാരത്തിന് സഹായിക്കുന്ന കരിയേഴ്സിന് അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കാം. പിഴ അടച്ചില്ലെങ്കില്‍ വിദേശി സഞ്ചരിച്ച വാഹനം പിടിച്ചെടുക്കാനുള്ള അധികാരവും പുതിയ ബില്‍ നല്‍കുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രജിസ്ട്രേഷന്‍ ഓഫീസറുമായി പങ്കുവെയ്ക്കണമെന്നും പുതിയ ബില്‍ നിഷ്‌കര്‍ഷിക്കുന്നു. വിദേശികള്‍ക്ക് താമസമൊരുക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. വിസ കാലാവധി കഴിഞ്ഞ് തുടരുകയാണെങ്കിലോ വിസ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയാണെങ്കിലോ മൂന്ന് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയോ ലഭിക്കാം.
ആശുപത്രികളും സര്‍വ്വകലാശാലകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ, മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ വസതികളുടെ ഉടമകള്‍ക്കും തങ്ങളുടെ സൗകര്യങ്ങളില്‍ താമസിക്കുന്ന വിദേശികളെ കുറിച്ച് അധികാരികളെ അറിയിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുന്നതാണ് ബില്ല്.
ഇമിഗ്രേഷന്‍ ഓഫീസര്‍ പ്രവേശനം നിഷേധിച്ച യാത്രക്കാരനെ രാജ്യത്ത് നിന്നും പുറത്താക്കാനും യാത്രക്കാരുടെയും ക്രൂവിന്റെയും വിവരങ്ങള്‍ മുന്‍കൂറായി അധികാരികള്‍ക്ക് നല്‍കുന്നതില്‍ എയര്‍ലൈനുകളും കപ്പലുകളും നിര്‍ദേശം നല്‍കണമെന്നും ബില്ലില്‍ പറയുന്നു. കാരിയറുകള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്താന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
1920ലെ പാസ്പോര്‍ട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, 1920-ലെ വിദേശികളുടെ രജിസ്ട്രേഷന്‍ നിയമം, 1939-ലെ ഫോറിനേഴ്സ് ആക്റ്റ്, 1946-ലെ ഇമിഗ്രേഷന്‍ (കാരിയര്‍മാരുടെ ബാധ്യത) ആക്റ്റ്, 2000 - നിലവിലുള്ള നാല് നിയമങ്ങള്‍ പരിഷ്‌കരിച്ചാണ് നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണത്തിലൂടെ മാറ്റം വരുത്തുന്നത്. നാല് നിയമങ്ങള്‍ക്കിടയില്‍ അടിസ്ഥാനപരമായ തുടര്‍ച്ചയും ലക്ഷ്യങ്ങളുടെ സാമാന്യതയും ഉണ്ടെങ്കിലും, പ്രസ്തുത പ്രവൃത്തികള്‍ക്കിടയില്‍ ചില ഓവര്‍ലാപ്പിംഗ് വ്യവസ്ഥകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത്.
ബില്‍ അവതരിപ്പിക്കുന്നതോടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും പാസ്പോര്‍ട്ടുകളുടെയോ മറ്റ് യാത്രാ രേഖകളുടെയോ ആവശ്യകത നല്‍കുന്നതിനും വിസയുടെയും രജിസ്‌ട്രേഷന്റെയും ആവശ്യകത ഉള്‍പ്പെടെ വിദേശികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും കേന്ദ്രത്തിന് ചില അധികാരങ്ങള്‍ നല്‍കും. 2000-ലെ നിലവിലുള്ള ഇമിഗ്രേഷന്‍ നിയമത്തില്‍ ഇല്ലാത്ത അധിക വ്യവസ്ഥകള്‍ വിശദീകരിക്കുന്ന ഒരു പ്രത്യേക അധ്യായം പുതിയ ബില്ലിലുണ്ട്.
ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2023 ഏപ്രില്‍ 1 നും 2024 മാര്‍ച്ച് 31 നും ഇടയില്‍ മൊത്തം 9,840,321 വിദേശികള്‍ ഇന്ത്യ സന്ദര്‍ശിച്ചുവെന്നാണ് വിവരം.