ആക്രമണങ്ങളെ പറ്റി മുന്‍കൂട്ടി വിവരം നല്‍കി പ്രതിരോധത്തിന് സജ്ജമാക്കുന്ന സംവിധാനം; യു.എസിന്റെ ഗോള്‍ഡന്‍ ഡോം പദ്ധതിയ്ക്ക് ബദലൊരുക്കാൻ ഇന്ത്യ; അതിർത്തിയിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങൾ നിർവീര്യമാകും; അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള സംവിധാനം ഒരുക്കാൻ ഡിആര്‍ഡിഒ; രാജ്യത്തിന് കവചമൊരുക്കാൻ 'ഒപ്‌റ്റോണിക് ഷീല്‍ഡ്'

Update: 2025-06-06 13:41 GMT

ന്യൂഡൽഹി: യു.എസിന്റെ ലോകശ്രദ്ധ ആകര്‍ഷിച്ച ഗോള്‍ഡന്‍ ഡോം പദ്ധതിയ്ക്ക് ബദലൊരുക്കാൻ ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. അതിർത്തികളിലൂടെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന് ശക്തി കൂട്ടുകയാണ് സാങ്കേതിക വിദ്യയിലൂടെ ഇന്ത്യ ഉദ്ദേശിക്കുന്നത്. കരയിലൂടെയും ആകാശം വഴിയുമുള്ള ആക്രമണങ്ങളെ പറ്റി മുന്‍കൂട്ടി വിവരം നല്‍കി പ്രതിരോധത്തിന് സജ്ജമാക്കുന്ന സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിക്കാൻ ഒരുങ്ങുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളും നവീനമായ സംവിധാനങ്ങളും സന്നിവേശിപ്പിച്ച് തയ്യാറാക്കുന്ന പദ്ധതിക്ക് 'ഒപ്‌റ്റോണിക് ഷീല്‍ഡ്' എന്നാണ് പേരിട്ടിരിക്കുന്നത്.

മിസൈൽ ആക്രമണങ്ങൾ ഉൾപ്പെടെ ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാൻ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവർത്തനക്ഷമമാണ്. വിവിധ പ്രതിരോധ സംവിധാനങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും സാറ്റലൈറ്റുകളുടെയുമെല്ലാം നെറ്റ്‌വര്‍ക്ക് പോലെ പ്രവര്‍ത്തിക്കുന്ന ഒരു വ്യോമപ്രതിരോധ സംവിധാനമാണ് ഒപ്‌റ്റോണിക് ഷീല്‍ഡ്. ഗോള്‍ഡന്‍ ഡോം പദ്ധതിയ്ക്ക് ബദലൊരുക്കാൻ സാധിച്ചാൽ പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്താമെന്ന കണക്ക് കൂട്ടലിലാണ് ഡിആര്‍ഡിഒ. ശത്രുവിന്റെ ആക്രമണങ്ങളെ നിരീക്ഷിക്കുക, പിന്തുടരുക, കൃത്യമായി ആക്രമിച്ച് പ്രതിരോധിക്കുക, സാഹചര്യങ്ങള്‍ അനുസരിച്ച് തീരുമാനങ്ങളെടുക്കാന്‍ സൈന്യത്തെ സഹായിക്കുക, സൈനിക തന്ത്രങ്ങള്‍ രൂപീകരിക്കാനും ശത്രുവിനെ കബളിപ്പിക്കാനും ഉപകരിക്കുന്ന വിവിധോദ്ദേശ്യ സംവിധാനമാണ് ഒപ്‌റ്റോണിക് ഷീല്‍ഡ്.

2028-29 അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ലേസര്‍ വാണിങ് സംവിധാനം, ഡയറക്ട് എനര്‍ജി ആയുധങ്ങള്‍, സാറ്റലൈറ്റുകളും റഡാറുകളും ഉള്‍പ്പെടെ ഉപയോഗിച്ചുള്ള നിരീക്ഷണം, ആക്രമണങ്ങളില്‍നിന്ന് 180 ഡിഗ്രി തലത്തില്‍ സംരക്ഷണമൊരുക്കുന്ന വൈവിധ്യമാര്‍ന്ന പ്രതിരോധ സംവിധാനങ്ങള്‍, ശത്രുവിന്റെ വിമാനങ്ങളെയും ഡ്രോണുകളെയും മിസൈലുകളെയും നിയന്ത്രണം ഏറ്റെടുക്കാനാകുന്ന ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഒപ്‌റ്റോണിക് ഷീല്‍ഡ്. ഹൈപ്പർസോണിക് മിസ്സൈലുകളെ പോലും നിർവീര്യമാക്കാൻ സംവിധാനത്തിന് സാധിക്കും.

ഒപ്‌റ്റോണിക് ഷീല്‍ഡ്ന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു സെന്‍ട്രല്‍ കമാന്‍ഡ് യൂണിറ്റ്, പനോരമിക് ഡിസ്‌പ്ലെ, ശത്രുവിന്റെ ആക്രമണം കണ്ടെത്തി അതിനെ നിര്‍ണയിച്ച് തിരിച്ചടിക്കാന്‍ സഹായിക്കുന്ന സംവിധാനം, ബാറ്റില്‍ഫീല്‍ഡ് കമാന്‍ഡ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയൊക്കെ ഇതിന്റെ ഭാഗമാകും. എത് തരത്തിലുമുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കാനാകുന്ന സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിക്കാൻ ഒരുങ്ങുന്നത്. ഇസ്രയേലും ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

എന്നാൽ ഇതിനെക്കാൾ സാങ്കേതിക വിദ്യയുള്ള സംവിധാനം നിർമിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ് സൂചന. ബാലിസ്റ്റിക് മിസൈലുകൾ, ഹൈപ്പേഴ്‌സോണിക് ഗ്ലൈഡ് വാഹനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകളുടെ കൂട്ടം, ബഹിരാകാശത്ത് നിന്ന് വിക്ഷേപിച്ച മിസൈലുകൾ എന്നിവ ഭൂമിയിൽ പതിക്കുന്നതിന് മുൻപ് തന്നെ നിർവീര്യമാക്കാൻ സംവിധാനത്തിനാകും. സാധാരണ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ സാച്ചുറേഷന്‍ പോയിന്റ് മറികടന്ന് ആക്രമണം നടത്താന്‍ ഡ്രോണുകളെ കൂട്ടമായി ഉപയോഗിക്കാറുണ്ട്. ഇതിനെയും തടയാന്‍ സാധിക്കുന്ന തരത്തിലാണ് ഒപ്‌റ്റോണിക് ഷീല്‍ഡ് ഒരുങ്ങുന്നത്.

ഐയൺ ഡോം എന്ന പേരിലാണ് ഇസ്രായേൽ സംവിധാനം അറിയപ്പെടുന്നത്. എഴുപത് കിലോമീറ്റർ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിന് തകർക്കാനാകും. ഇസ്രയേലിന്റെ ഐയൺ ഡോം സംവിധാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ശതകോടികള്‍ മുടക്കി അമേരിക്ക ഗോള്‍ഡന്‍ ഡോമെന്ന പേരില്‍ ഇത്തരത്തിലൊന്ന് വികസിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. അതിർത്തികളിൽ വർദ്ധിച്ചു വരുന്ന ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ തദ്ദേശീയ സാങ്കേതിക വിദ്യകളുടെ ബലത്തില്‍ കുറഞ്ഞ ചെലവില്‍ ഫലപ്രദമായ സംവിധാനം വികസിപ്പിക്കാനൊരുങ്ങുന്നത്.

Tags:    

Similar News