പറവൂര്‍ പീഡനക്കേസ് പ്രതികള്‍ക്ക് വേണ്ടി റിസോര്‍ട്ട് ഉടമയെ മയക്കുമരുന്നു കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി; തുമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹനമോഷണക്കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചു; വര്‍ക്കല ഡിവൈ.എസ്.പി ഗോപകുമാറിനെതിരേ ഇന്റലിജന്‍സ് അന്വേഷണം

വര്‍ക്കല ഡിവൈ.എസ്.പി ഗോപകുമാറിനെതിരേ ഇന്റലിജന്‍സ് അന്വേഷണം

Update: 2025-05-28 12:23 GMT

തിരുവനന്തപുരം: വര്‍ക്കല ഡിവൈ.എസ്.പി ഗോപകുമാറിനെതിരേ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. പറവൂര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് വേണ്ടി റിസോര്‍ട്ടുടമയെ ഭീഷണിപ്പെടുത്തി, തുമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വാഹനമോഷണക്കേസില്‍ ഇടപെട്ട് ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നിങ്ങനെയുള്ള പരാതികളിലാണ് അന്വേഷണം. വര്‍ക്കല ഡോള്‍ഫിന്‍ ബേ റിസോര്‍ട്ടുടമ ബാബുരാജാണ് ഇന്റലിജന്‍സ് എഡിജിപിക്ക് പരാതി നല്‍കിയത്. ഇതേ വിഷയം ചൂണ്ടിക്കാട്ടി ബാബുരാജ് നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡിവൈ.എസ്.പിയും പറവൂര്‍ പീഡനക്കേസ് പ്രതികളും ഒത്തുകളിച്ച് തന്നെ വകവരുത്താന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ബാബുരാജ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി പോലീസ് സംരക്ഷണം നല്‍കാന്‍ വര്‍ക്കല എസ്എച്ച്ഓയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പ്രമാദമായ പറവൂര്‍ പീഡനക്കേസില്‍ അതിജീവിതയ്ക്ക് മൊഴി മാറ്റുന്നതിന് വേണ്ടി പ്രതികളായ ഉണ്ണികൃഷ്ണനും കൃഷ്ണകുമാറും വലിയ തുക നല്‍കിയെന്നും അതു തനിക്ക് നേരിട്ട് അറിയാമെന്നും കാണിച്ച് ബാബുരാജ് വര്‍ക്കല ഡിവൈ.എസ്.പി ഗോപകുമാറിന് പരാതി നല്‍കിയിരുന്നു. പറവൂര്‍ പീഡനത്തിലെ ഒരു കേസിലാണ് ഉണ്ണികൃഷ്ണനെയും കൃഷ്ണകുമാറിനെയും ശിക്ഷിച്ചത്. രണ്ടാമത്തെ കേസ് നടക്കുകയാണ്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടില്‍ നടക്കുന്ന ഈ കേസിന്റെ വിചാരണ വേളയില്‍ അതീജീവിത മൂന്നും നാലും പ്രതികളെ തനിക്ക് അറിയില്ലെന്ന് പറഞ്ഞിരുന്നു.

ഇങ്ങനെ മൊഴിമാറ്റുന്നതിന് വേണ്ടി അതിജീവിതയ്ക്ക് വലിയ തുക ഉണ്ണികൃഷ്ണനും സുഹൃത്തായ വര്‍ക്കലയിലെ റിസോര്‍ട്ടുടമ ബോബിയും ചേര്‍ന്ന് നല്‍കിയെന്നാണ് ബാബുരാജ് പറയുന്നത്. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് ഒന്നിന് നടന്ന വിചാരണയില്‍ അതീജീവിത മൊഴിമാറ്റിയെന്നും ഈ മൊഴിപ്പകര്‍പ്പ് കാട്ടി കൂട്ടു പ്രതികളില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ 10 ലക്ഷം രൂപ വീതം ആവശ്യപ്പെട്ട് വാക്കു തര്‍ക്കവും വഴക്കുമുണ്ടായി. കൂട്ടുപ്രതികള്‍ തന്റെ സുഹൃത്തുക്കളാണ്. അവര്‍ക്ക് വീണ്ടും അപമാനം ഉണ്ടാകുമെന്ന് ഭയന്ന് പരാതിപ്പെടാന്‍ മടിച്ചു. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 19 ന് ഡിവൈ.എസ്.പി ഗോപകുമാറിന് ഇക്കാര്യം ചൂണ്ടിക്കാട്ടി താന്‍ വിശദമായ പരാതി നല്‍കി.

പരാതിയില്‍ പ്രതിസ്ഥാനത്ത് ഡിവൈ.എസ്.പിയുടെ അടുപ്പക്കാരനായ ബോബിയുമുണ്ടെന്ന് കണ്ടതോടെ തനിക്ക് നേരെ ഭീഷണി മുഴക്കിയെന്ന് ബാബുരാജ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മേയ് അഞ്ചിനും ആറിനും തന്നെ ഓഫീസില്‍ വിളിച്ചു വരുത്തി ഡ്രഗ് കേസില്‍ കുടുക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഇതു സംബന്ധിച്ച് ഡിജിപി, പോലീസ് കംപ്ലെയ്ന്റ് അതോറിട്ടി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഒരു നടപടിയും ഉണ്ടായില്ല.

വര്‍ക്കലയില്‍ ഡിവൈ.എസ്.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുടമ ബോബി, പറവൂര്‍ പീഡനക്കേസ് പ്രതികളായ ഉണ്ണികൃഷ്ണന്‍, കൃഷ്ണകുമാര്‍ എന്നിവരുമായി ഡിവൈ.എസ്.പി ഗോപകുമാര്‍ നിരന്തരം ബന്ധപ്പെട്ടുവെന്നത് സിസിടിവി ദൃശ്യങ്ങളും സിഡിആറും പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയുമെന്നും ബാബുരാജ് പരാതിയില്‍ ആരോപിച്ചു. താന്‍ പരാതി നല്‍കിയ വിവരം ഡിവൈ.എസ്.പിയാണ് എതിര്‍കക്ഷികളെ അറിയിച്ചതെന്നും ഇന്റലിജന്‍സിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ഇതിന് പുറമേ തുമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു ജെ.സി.ബി കടത്തിക്കൊണ്ടു പോയ കേസിലും ഗോപകുമാര്‍ ഇടപെട്ടുവെന്ന് ബാബുരാജ് പരാതിയില്‍ സൂചിപ്പിച്ചിരുന്നു. കരുനാഗപ്പളളി സ്വദേശിയായ ഉണ്ണികൃഷ്ണന്‍ എന്നയാളുടെ ജെസിബി മോഷണം പോയെന്ന് തുമ്പ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്റെ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍ തിരുനല്‍വേലി ശങ്കരന്‍കോവിലില്‍ ഉള്ള മാരിയപ്പന്‍ എന്ന ബാറുടമയ്ക്ക് ജെസിബി മറിച്ചു വിറ്റുവെന്ന് പറഞ്ഞാണ് പരാതി പോലീസില്‍ നല്‍കിയത്.

ഈ കേസില്‍ വര്‍ക്കല ഡിവൈ.എസ്.പി ഗോപകുമാര്‍ ഇടപെട്ടതിന്റെ വിവരങ്ങള്‍ ബാബുരാജ് പരാതിയില്‍ ഇങ്ങനെ പറയുന്നു: ജെ.സി.ബി മോഷ്ടിച്ചു വിറ്റ പ്രതി അയാളുടെ പരിചയക്കാരനായ കരുനാഗപ്പള്ളി സ്വദേശിയുമായി കേസ് ഒത്തു തീര്‍പ്പാക്കാന്‍ സഹായം ആവശ്യപ്പെട്ട് വര്‍ക്കല ഡിവൈ.എസ്.പി ഗോപകുമാറിനെ സമീപിച്ചു. തന്റെ കീഴിലുള്ള ഏതെങ്കിലും എസ്്.ഐമാരെക്കൊണ്ട് മാരിയപ്പനെ വിരട്ടി ജെസിബി വാങ്ങി തരാമെന്നും ഇതിന് പ്രതിഫലമായി വലിയ തുക വേണമെന്നും ഡിവൈ.എസ്.പി ആവശ്യപ്പെട്ടു. ഡീല്‍ ഉറപ്പിച്ച ശേഷം മേയ് 2,3 തീയതികളില്‍ ഗോപകുമാര്‍ ജെസിബി വാങ്ങിയ തമിഴ്നാട് സ്വദേശി മാരിയപ്പനെ ഡിവൈ.എസ്്പി ഓഫീസില്‍ വിളിച്ചു വരുത്തി. രാത്രി 11 മണി വരെ അവിടെ ഇരുത്തി. ഇക്കാര്യങ്ങള്‍ ഡിവൈ.എസ്.പി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ലഭിക്കും. ഗോപകുമാറുമായി വിഷയം സെറ്റില്‍ ചെയ്ത് മാരിയപ്പന്‍ തിരികെ പോയി.

എന്നാല്‍, വര്‍ക്കലയില്‍ നടന്ന സെറ്റില്‍മെന്റ് അറിയാതിരുന്ന തുമ്പ സ്റ്റേഷനിലെ രണ്ടു സിപിഓമാര്‍ മേയ് നാലിന് ജെസിബിയുടെ യഥാര്‍ഥ ആര്‍.സി ഉടമയുമായി ശങ്കരന്‍മകാവിലില്‍ ചെന്ന് ജെസിബി കസ്റ്റഡിയില്‍ എടുത്തു. മാരിയപ്പനും വലിയൊരു സംഘവും ചേര്‍ന്ന് ഇതു തടഞ്ഞു. തുമ്പയില്‍ നിന്നുള്ള പോലീസുകാര്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ച് വാഹനം കൊണ്ടു പോകാന്‍ തുടങ്ങിയപ്പോള്‍ മാരിയപ്പന്‍ ഇത് വര്‍ക്കല ഡിവൈ.എസ്.പി സെറ്റില്‍ ചെയ്ത കേസാണെന്നും താന്‍ അദ്ദേഹത്തെ വിളിക്കാമെന്നും പറഞ്ഞു. പല തവണ ഡിവൈ.എസ്.പി ഗോപകുമാറിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.

തുടര്‍ന്ന് ലോക്കല്‍ പോലീസിന്റെ സഹായത്തോടെ വണ്ടി എടുത്ത് പോകാന്‍ തുടങ്ങിയപ്പോള്‍ മാരിയപ്പന്‍ വീണ്ടും കാാര്‍ കുറുകെയിട്ട് ജെസിബി തടഞ്ഞു. വര്‍ക്കല ഡിവൈ.എസ്.പി സാര്‍ ലൈനില്‍ ഉണ്ടെന്ന് പറഞ്ഞ് ഫോണ്‍ തുമ്പയില്‍ നിന്ന് വന്ന പോലീസുകാര്‍ക്ക് കൈമാറി. പോലീസുകാര്‍ ഇത് തങ്ങളുടെ സ്റ്റേഷനിലെ കേസാണെന്നും യഥാര്‍ഥ ആര്‍.സി ഉടമ ഒപ്പമുണ്ടെന്നും പറഞ്ഞു. ഫോണ്‍ മാരിയപ്പന് കൈമാറാന്‍ ഗോപകുമാര്‍ ആവശ്യപ്പെട്ടു. ഫോണ്‍ സ്പീക്കറില്‍ ആണെന്ന് അറിയാതെയാണ് ഗോപകുമാര്‍ മാരിയപ്പനോട് സംസാരിച്ചത്. അവരെ തടഞ്ഞ് പ്രശ്നം ആക്കണ്ട, അവര്‍ വണ്ടി കൊണ്ടു പോകട്ടെ നിങ്ങളെ ഞാന്‍ പിന്നെ സെറ്റില്‍ ചെയ്തോളാം എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. മാരിയപ്പന്‍, ഉണ്ണികൃഷ്ണന്‍, തുമ്പ സ്റ്റേഷനിലെ പോലീസുകാര്‍ എന്നിവരുടെയെല്ലാം ഫോണ്‍ നമ്പര്‍ സഹിതമായിരുന്നു ബാബുരാജിന്റെ പരാതി.

ഈ വിഷയത്തിലാണ് ഇപ്പോള്‍ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയത്. ബാബുരാജിന്റെയും കേസിലെ സാക്ഷികളായ മറ്റുള്ളവരുടെയും മൊഴി എടുത്തിട്ടുണ്ട്. പാറശാല സ്റ്റേഷനില്‍ വച്ച് ശ്രീജീവ് എന്ന പ്രതിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഗോപകുമാറിനെതിരേ അച്ചടക്ക നടപടിക്കും നഷ്ടപരിഹാരം നലകുന്നതിനും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി ഉത്തരവിട്ടിരുന്നു.

ഇത്രയും പശ്ചാത്തലമുള്ള ഒരു ഉദ്യോഗസ്ഥനും റിസോര്‍ട്ട് ഉടമകളായ കൂട്ടാളികളും ഗുണ്ടകളും ചേര്‍ന്ന് തന്നെ വകവരുത്തുമെന്നും തന്റെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ബാബുരാജ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി വര്‍ക്കല എസ്.എച്ച്.ഓ ഹര്‍ജിക്കാരന്റെ ജീവന് സംരക്ഷണം കൊടുക്കണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കേസ് വീണ്ടും ജൂണ്‍ ആറിന് പരിഗണിക്കും.


Tags:    

Similar News