എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചത് റദ്ദാക്കി; സായുധ പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി തുടരും; ജയില്‍ മേധാവി സ്ഥാനത്ത് ബല്‍റാം കുമാര്‍ ഉപാധ്യായയെ തിരികെ നിയമിച്ചു; ഒരാഴ്ച മുമ്പത്തെ ഉത്തരവില്‍ ഭാഗിക തിരുത്തല്‍ ഐജിമാര്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ

ഐപിഎസ് തലപ്പത്ത് ഒരാഴ്ച മുമ്പ് വരുത്തിയ അഴിച്ചുപണിയില്‍ ഭാഗിക തിരുത്തല്‍

Update: 2025-05-17 18:11 GMT

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് ഒരാഴ്ച മുമ്പ് വരുത്തിയ അഴിച്ചുപണിയില്‍ ഭാഗിക തിരുത്തല്‍. എഡിജിപി എം ആര്‍ അജിത് കുമാറിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചത് റദ്ദാക്കി. അജിത് കുമാര്‍ സായുധ പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി തുടരും.

ജയില്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റിയ ബല്‍റാം കുമാര്‍ ഉപാധ്യായയെ തിരികെ നിയമിച്ചു. കഴിഞ്ഞ പ്രാവശ്യം ഇറക്കിയ ഉത്തരവില്‍ ഐജിമാര്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് തിരുത്തല്‍ എന്നാണ് സൂചന. എംആര്‍ അജിത് കുമാറിനെ എക്സൈസ് തലപ്പത്ത് എത്തിച്ചതില്‍ വകുപ്പ് മന്ത്രിയായ എംബി രാജേഷിനും എതിര്‍പ്പുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഇതിന് പുറമെ കെ.സേതുരാമനെ ജയില്‍ മേധാവിയായി നിയമിച്ചതില്‍ പൊലീസ് തലപ്പത്തെ പലര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. സേതുരാമന്‍ പൊലീസ് അക്കാദമി ഡയറക്ടറായി തുടരും.

എക്സൈസ് കമ്മീഷണറായി മഹിപാല്‍ യാദവിനെ തിരികെ നിയമിച്ചു. ക്രൈം ബ്രാഞ്ചിന്റെ അധിക ചുമതല എച്ച് വെങ്കിടേഷിന് വീണ്ടും നല്‍കി. സൈബര്‍ ഓപ്പറേഷന്റെ ചുമതലയില്‍ എസ് ശ്രീജിത്തിനെ തിരികെ നിയമിച്ചു. കോസ്റ്റല്‍ സെക്യൂരിറ്റിയുടെ ചുമതല ഐജി അക്ബറിനും സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ചുമതല ഐ.ജി പി.പ്രകാശിനും നല്‍കി.

കഴിഞ്ഞയാഴ്ച ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ജൂണ്‍ അവസാനത്തോടെ നിലവിലെ ഡിജിപി വിരമിക്കുമ്പോള്‍ സ്വാഭാവികമായും പോലീസ് തലപ്പത്ത് മാറ്റങ്ങളുണ്ടാകും. ആ സാഹചര്യത്തില്‍ ഇപ്പോഴത്തെ അഴിച്ചുപണിയില്‍ കഴമ്പില്ല എന്നായിരുന്നു വിമര്‍ശനം.


Tags:    

Similar News