മേജര്‍ ജനറല്‍ ഗൊലാം അലി റാഷിദ് കൊല്ലപ്പെട്ടത് ഇറാനിലെ ആദ്യ ആക്രമണത്തില്‍; ചുമതലയേറ്റ് നാലം ദിനം ഇറാനിലെ പുതിയ സൈനിക മേധാവിയെയും വധിച്ച് ഇസ്രയേല്‍ സൈന്യം; ടെഹ്റാനിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഖമേനിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍

ഇറാനിലെ പുതിയ സൈനിക മേധാവിയെയും വധിച്ച് ഇസ്രയേല്‍ സൈന്യം

Update: 2025-06-17 09:06 GMT

ടെല്‍ അവീവ്: ഇറാനിലെ പുതിയ സൈനിക മേധാവിയെയും വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന. ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അല്‍ അന്‍ബിയാ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് മേധാവി മേജര്‍ ജനറല്‍ അലി ശദ്മാനിയാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആദ്യത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ശദ്മാനി.

ടെഹ്റാനില്‍ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷാദ്മാനി രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറാണ്. ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോറിന്റെ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ഘോലം അലി റാഷിദ് ഇസ്രയേല്‍ ആക്രമണത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് അലി ഷദ്മാനിയെ പുതിയ കമാന്‍ഡറായി നിയമിച്ചത്.

ഇറാന്‍ സൈന്യത്തിന്റെ ഏകോപനവും എമര്‍ജന്‍സി കമാന്‍ഡ് സെന്ററുമായി പ്രവര്‍ത്തിക്കുന്ന ആസ്ഥാനമാണ് ഖത്തം അല്‍ അന്‍ബിയാ ഹെഡ്ക്വാര്‍ട്ടേഴ്‌സ്. ഇവിടെ സൈനിക മേധാവിയായി ചുമതലയേറ്റ മേജര്‍ ജനറല്‍ അലി ശദ്മാനിയെ ദിവസങ്ങള്‍ക്കകം തന്നെ വധിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം. വ്യോമാക്രമണത്തില്‍ അലി ശദ്മാനിയെ കൊല്ലപ്പെടുത്തുകയായിരുന്നു എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.

ഇക്കഴിഞ്ഞ പതിമൂന്നാം തീയ്യതിയാണ് അലി ശദ്മാനിയെ ഖത്തം അല്‍ അന്‍ബിയാ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡറായി നിയോഗിച്ചുകൊണ്ട് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിറക്കിയത്. മികച്ച സേവനവും അനുഭവ പരിചയും കണക്കിലെടുത്ത് അലി ശദ്മാനിക്ക് മേജര്‍ ജനറല്‍ പദവി നല്‍കുന്നുവെന്നും സൈനിക മേധാവി സ്ഥാനത്ത് നിയോഗിക്കുവെന്നും ഖമേനി ട്വീറ്റ് ചെയ്തിരുന്നു.

ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡറും പരമോന്നതനേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഏറ്റവും അടുത്ത സൈനിക ഉപദേഷ്ടാവുമാണ് അലി ഷദ്മാനി. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇറാന്റെ 'വാര്‍ ടൈം ചീഫ് ഓഫ് സ്റ്റാഫ്' ആയി ചുമതലയേറ്റെടുത്ത അലി ഷദ്മാനിയാണ് ഇറാന്റെ ആക്രമണപദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നതെന്നും യുദ്ധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതെന്നും ഐഡിഎഫ് പറഞ്ഞു. ഇസ്രയേലിനെതിരേ ആക്രമണം നടത്തുന്നതില്‍ അലി ഷദ്മാനി പ്രധാന പങ്കുവഹിച്ചിരുന്നതായും ഐഡിഎഫ് ആരോപിച്ചു.



Similar News