യുവാക്കളെ ഐസ്‌ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത സൂത്രധാരന്‍; മുംബൈ സ്‌ഫോടന പരമ്പര കേസില്‍ 10 വര്‍ഷം ജയിലില്‍ കിടന്ന ഭീകരന്‍; സിമിയുടെ മുന്‍ നേതാവ്; ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യ ഓപ്പറേഷന്‍സ് തലവന്‍ സാഖിബ് അബ്ദുള്‍ നച്ചന്‍ മരിച്ചു; അന്ത്യം മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന്

ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യ ഓപ്പറേഷന്‍സ് തലവന്‍ സാഖിബ് അബ്ദുള്‍ നച്ചന്‍ മരിച്ചു

Update: 2025-06-28 17:31 GMT

ന്യൂഡല്‍ഹി: സ്റ്റുഡന്റസ് ഇസ്ലാമിക് മൂവ്‌മെന്റ്‌സ് ഓഫ് ഇന്ത്യയുടെ മുന്‍ ഭാരവാഹിയും, ഇസ്ലാമിക് സ്റ്റേറ്റ് ( ഐഎസ്‌ഐഎസ്) ഇന്ത്യ ഓപ്പറേഷന്‍സ് തലവനുമായ സാഖിബ് അബ്ദുള്‍ നച്ചന്‍ മരിച്ചു. 57 വയസായിരുന്നു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 57 വയസായിരുന്നു.

എന്‍ഐഎ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് 2023 മുതല്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഡല്‍ഹിയിലും, മഹാരാഷ്ട്രയിലെ പദ്ഗ മേഖലയിലും ഐസിസ് ടെറര്‍ മൊഡ്യൂള്‍ രൂപീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കസ്റ്റഡിയിലിരിക്കെ, ആരോഗ്യനില മോശമായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നാലുദിവസം നിരീക്ഷണത്തിലായിരുരുന്ന സാഖിബ് അബ്ദുള്‍ നച്ചന്റെ നില ഇന്നുരാവിലെയാണ് വഷളായത്. ഉച്ചയ്ക്ക് 12.10 നായിരുന്നു മരണം.

താനെ ജില്ലയിലെ പഡ്ഗ പട്ടണത്തില്‍ നിന്നുള്ള സാഖിബ് അബ്ദുള്‍ നച്ചന്‍ 90 കളുടെ അവസാനവും 2000 ത്തിന്റെ ആദ്യവുമാണ് നിരോധിത സംഘടനയായ സിമിയുടെ മുഖ്യനേതാവായി ഉയര്‍ന്നത്.

2002 ലും 2003 ലും മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നച്ചന്റെ പേര് ദേശീയ ശ്രദ്ധയിലെത്തുന്നത്. മുംബൈ സെന്‍ട്രല്‍, വിലെ പാര്‍ലെ, മുലുന്ദ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 13 പേര്‍ കൊല്ലപ്പെടുകയു നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

എകെ-56 റൈഫിള്‍ അടക്കം അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിനടക്കം ഈ കേസുകളില്‍ നച്ചനെ കുറ്റക്കാരനായി കണ്ടെത്തി. ഭീകര വിരുദ്ധ നിരോധന നിയമം( പോട്ട) പ്രകാരം പ്രവര്‍ത്തിക്കുന്ന പ്രത്യേക കോടതി ഇയാളെ 10 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ജയിലിലെ നല്ല നടപ്പിന് കിട്ടിയ അഞ്ചുമാസം ഇളവോടെ 2017 ല്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തുവന്നു.

എന്നാല്‍, 2023 ല്‍ എന്‍ഐഐ നച്ചനെ വീണ്ടും അറസ്റ്റ് ചെയ്തു. ഡല്‍ഹി-പഡ്ഗ ഐസിസ് ഭീകര മൊഡ്യൂള്‍( യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്ത സംഭവം) കേസിലെ മുഖ്യപ്രതിയായാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:    

Similar News